ജിയോയ്ക്ക് നഷ്ടമായത് 9.3 ദശലക്ഷം ഉപയോക്താക്കളെ, എയർടെല്ലിന് മാത്രം നേട്ടം
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോയ്ക്ക് 2022ന്റെ തുടക്കത്തിൽ വലിയ തിരിച്ചടിയുണ്ടായി. ജനുവരി മാസത്തിൽ 9.3 ദശലക്ഷം ഉപയോക്താക്കളെയാണ് ജിയോയ്ക്ക് നഷ്ടമായത്. പുതുക്കിയ താരിഫ് നിരക്കുകളാണ് ജിയോയ്ക്ക് ഉപയോക്താക്കളെ നഷ്ടമാകാനുള്ള പ്രധാന കാര്യം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ പ്രതിമാസ പെർഫോമൻസ് റിപ്പോർട്ട് അനുസരിച്ച്, 2022 ജനുവരിയിൽ ജിയോയ്ക്ക് 93,32,583 ഉപയോക്താക്കളെയാണ് നഷ്ടമായത്.

ഇന്ത്യയിൽ വിപണി വിഹിതത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ള വോഡാഫോൺ ഐഡിയയ്ക്കും വരിക്കാരെ നഷ്ടമായി. 3,89,082 (0.38 ദശലക്ഷം) വരിക്കാരെയാണ് വിഐയ്ക്ക് നഷ്ടമായത്. പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് ജനുവരിയിയിൽ 3,77,520 (0.37 ദശലക്ഷം) വരിക്കാരെയും നഷ്ടപ്പെട്ടു. എല്ലാ ടെലികോം സേവന ദാതാക്കളിലും വച്ച് ജനുവരിയിൽ ഉപയോക്താക്കളെ നേടാനായത് ഭാരതി എയർടെല്ലിന് മാത്രമാണ്. എയർടെൽ മൊത്തം 7,14,199 (0.71 ദശലക്ഷം) ഉപയോക്താക്കളെയാണ് ചേർത്തത്.

2022 ജനുവരിയിൽ 9.53 ദശലക്ഷം എംഎൻപി (മൊബൽ നമ്പർ പോർട്ടബിലിറ്റി) റിക്വസ്റ്റുകൾ വന്നതായി ട്രായ് ഡാറ്റ വെളിപ്പെടുത്തുന്നു. ഇതിൽ 5.49 ദശലക്ഷം റിക്വസ്റ്റുകൾ സോൺ-1-ൽ നിന്നാണ് വന്നത്, ബാക്കി 4.04 ദശലക്ഷം അഭ്യർത്ഥനകൾ സോൺ-2ൽ നിന്നാണ് വന്നത്. ഈ കണക്കുകൾ അനുസരിച്ച് സോൺ-1ൽ നിന്നും മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ എംഎൻപി റിക്വസ്റ്റുകൾ ലഭിച്ചിട്ടുള്ളത്. മൊത്തം 55.53 ദശലക്ഷം അപേക്ഷകളാണ് മഹാരാഷ്ട്രയിൽ നിന്ന് മാത്രം ലഭിച്ചത്.

ഉത്തർപ്രദേശ്-ഈസ്റ്റ് മൊബൈൽ നമ്പർ പോർട്ടബിലിറ്റി റിക്വസ്റ്റുകളുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്. 50.81 ദശലക്ഷം അപേക്ഷകളാണ് യുപിയിൽ ലഭിച്ചത്. സോൺ-2ൽ ഏറ്റവും കൂടുതൽ എംഎൻപി റിക്വസ്റ്റുകൾ ഉണ്ടായത് കർണാടകയിലാണ്. 52.18 ദശലക്ഷം ആളുകളാണ് നമ്പർ നിലനിർത്തി ഓപ്പറേറ്ററെ മാറ്റാൻ അപേക്ഷ നൽകിയത്. സോൺ 2ൽ തന്നെ ആന്ധ്രാപ്രദേശ് രണ്ടാം സ്ഥാനത്തുണ്ട്. ഏകദേശം 50.55 ദശലക്ഷം അപേക്ഷകളാണ് ആന്ധ്രയിൽ ലഭിച്ചത്.

വയർലൈനിൽ ജിയോയ്ക്ക് നേട്ടം
ട്രായ് ഡാറ്റ അനുസരിച്ച്, ജനുവരിയിൽ ഏറ്റവും കൂടുതൽ വയർലൈൻ വരിക്കാരെ ചേർത്തത് റിലയൻസ് ജിയോയാണ്. ജിയോ മൊത്തം 3,08,340 (0.30 ദശലക്ഷം) പുതിയ വയർലൈൻ വരിക്കാരെയാണ് തങ്ങളുടെ സേവനങ്ങളിലേക്ക് ചേർത്തത്. ഭാരതി എയർടെല്ലാണ് രണ്ടാമത്. 94010 (0.09 ദശലക്ഷം) വരിക്കാരെയാണ് എയർടെൽ ചേർത്തത്. 32098 (0.03 ദശലക്ഷം) വരിക്കാരെ ചേർത്ത ബിഎസ്എൻഎൽ മൂന്നാം സ്ഥാനത്താണ്. നാലാം സ്ഥാനത്ത് 16,749 (0.01 ദശലക്ഷം) പുതിയ വയർലൈൻ ഉപയോക്താക്കളെ ചേർത്ത ക്വാഡ്രന്റ് ആണ് ഉള്ളത്.

എംടിഎൻഎൽ (മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ്), വോഡഫോൺ ഐഡിയ എന്നിവർക്ക് വയർലൈൻ വരിക്കാരെ നഷ്ടമായി. പുതിയ ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കളെ ചേർക്കുന്നതിലൂടെ ജിയോയും രണ്ടാം സ്ഥാനത്തുള്ള എയർടെല്ലും ബിഎസ്എൻഎല്ലിനെ പിന്നിലാക്കി. ഒരു കാലത്ത് ഇന്ത്യയിലെ ബ്രോഡ്‌ബാൻഡ്, വയർലൈൻ സേവനങ്ങളുടെ രാജാവായിരുന്നു ബിഎസ്എൻഎൽ. ആക്ടീവ് അല്ലാത്ത വരിക്കാരെ നീക്കം ചെയ്തുകൊണ്ട് ജിയോ അതിന്റെ വയർലെസ് ഉപയോക്തൃ അടിത്തറയിൽ മാറ്റം വരുത്തുകയും ചെയ്യുന്നുണ്ട്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ കമ്പനിക്ക് ഗുണം ചെയ്യും.

താരിഫ് നിരക്കുകൾ വർധിപ്പിച്ചതും സേവനങ്ങളുടെ ഗുണനിലവാരത്തിൽ ഉണ്ടാകുന്ന ഏറ്റകുറച്ചിലുമെല്ലാം ഉപയോക്താക്കൾ കൊഴിഞ്ഞു പോകുന്നതിനുള്ള കാരണങ്ങളാണ്. ജനുവരിയിലെ കണക്കുകൾ നോക്കുമ്പോൾ ജിയോയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത് എന്ന് വ്യക്തമാകും. എന്നാൽ വിപണി വിഹിതത്തിന്റെയും മൊത്തം ഉപയോക്താക്കളുടെയും എണ്ണത്തിന്റെ കാര്യത്തിൽ മുന്നിലുള്ള ജിയോയെ സംബന്ധിച്ച് ഈ കൊഴിഞ്ഞുപോയ ഉപയോക്താക്കളുടെ എണ്ണം യാതൊരു മാറ്റവും വരുത്തില്ല. എന്നാൽ ഓരോ മാസവും കൂടുതൽ വരിക്കാരെ നേടുക എന്ന കമ്പനിയുടെ ലക്ഷ്യത്തന് ഇത് തിരിച്ചടിയാണ്.


Click it and Unblock the Notifications