എയർടെല്ലും റിലയൻസും ജിയോയും റീചാർജ് നിരക്ക് വർധിപ്പിക്കില്ല: റിപ്പോർട്ട്
ഇന്ത്യയിലെ ടെലികോം വിപണിയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്ന കമ്പനികളാണ് ജിയോയും എയർടെല്ലും. പരസ്പരം മത്സരിച്ച് ഉപയോക്താക്കളെ ചേർക്കാൻ ശ്രമിക്കുന്നതിനൊപ്പം തന്നെ കമ്പനികൾ ലാഭമുണ്ടാക്കാനുള്ള വഴികളും തേടുന്നുണ്ട്. ഒരു ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തേടെയാണ് കമ്പനികൾ 2019 ഡിസംബറിൽ താരിഫ് വർധിപ്പിച്ചത്. ഈ സാമ്പത്തിക വർഷം താരിഫ് നിരക്ക് വർധിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും ഈ നീക്കത്തിൽ നിന്നും കമ്പനികൾ പിന്തിരിഞ്ഞു.

എയർടെലിനും റിലയൻസ് ജിയോയ്ക്കും മികച്ച സബ്സ്ക്രൈബർ ബേസ് ഉണ്ട്. അതുകൊണ്ടാണ് ഇരു കമ്പനികളും താരിഫ് നിരക്ക് തല്കാലം വർധിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. എന്നാൽ തങ്ങളുടെ നെറ്റ്വർക്ക് നവീകരണം അടക്കമുള്ള കാര്യങ്ങൾ ചെയ്യുന്ന വിഐ താരിഫ് നിരക്ക് വർധിപ്പിക്കാൻ പോകുന്നതായാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

റിലയൻസ് ജിയോയ്ക്ക് 33.7 ശതമാനം വിപണി വിഹിതമാണ് ഉള്ളത്. അതേസമയം ആക്ടീവ് യൂസർ ബേസിന്റെ കാര്യത്തിൽ എയർടെല്ലിന് 33.6 ശതമാനം വിപണി വിഹിതമുണ്ട്. രണ്ട് ടെലികോം ഓപ്പറേറ്റർമാരും തമ്മിൽ വലിയ മത്സരം നടക്കുന്നതിനാൽ വില വർദ്ധിപ്പിക്കാൻ സാധ്യത ഇല്ലെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. 250 മുതൽ 300 ദശലക്ഷം 4ജി ഇതര ഉപയോക്താക്കൾ ഇന്ത്യയിൽ ഉണ്ടെന്നും ഇവരെ തങ്ങളുടെ 4ജി നെറ്റ്വർക്കിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും റിപ്പോർട്ടിൽ പറയുന്നു.

2ജി, 3ജി ഉപയോഗിക്കുന്ന വലിയൊരു വിഭാഗം ആളുകളെ 4ജിയിലേക്ക് എത്തിച്ചാൽ ഇത് ടെലികോം ഓപ്പറേറ്റർമാരുടെ വരുമാനം വർദ്ധിപ്പിക്കും. ഈ രണ്ട് ടെലികോം ഓപ്പറേറ്റർമാരും ഇതിനായുള്ള പരിശ്രമത്തിലാണ്. ഈ അവസരത്തിൽ വില വർധിപ്പിക്കുന്നത് തിരിച്ചടിയാകും എന്ന നിഗമനമാണ് ഉള്ളത്. സ്പെക്ട്രത്തിന്റെ അപര്യാപ്തതയാണ് ഇതുവരെ കമ്പനികളെ പിന്നിലാക്കിയത് എന്നാൽ അടുത്തിടെ നടന്ന സ്പെക്ട്രം ലേലത്തിൽ ആവശ്യത്തിന് സ്പെക്ട്രം കമ്പനികൾ വാങ്ങിയിട്ടുണ്ട്. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവയുടെ വിപണി വിഹിതം വർദ്ധിപ്പിക്കാൻ പുതിയ സ്പെക്ട്രം സഹായിക്കും.

കൊറോണ വൈറസ് കാരണം 4ജി വരിക്കാരെ കൂട്ടിച്ചേർക്കുന്നത് ജൂൺ 2020 പാദത്തിൽ 12 ദശലക്ഷം കുറഞ്ഞു. സ്മാർട്ട്ഫോൺ വിൽപ്പന താഴ്ന്നതും ഇതിന് കാരണമായി. പിന്നീടുള്ള പാദത്തിൽ സ്മാർട്ട്ഫോൺ വിൽപ്പന വീണ്ടും വളർച്ച കൈവരിച്ചു. പക്ഷേ 4ജിയിലേക്ക് ആളുകൾ വരുന്നത് കുറവ് തന്നെ ആയിരുന്നു. 2021 മാർച്ചിൽ ഇന്ത്യയിലെ 4ജി വരിക്കാരുടെ എണ്ണം 710-720 ദശലക്ഷമായി ഉയരുമെന്നും ഈ പാദം മികച്ചതായിരിക്കുമെന്നും റേറ്റിംഗ് ഏജൻസികൾ പുറത്ത് വിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജിയോയും എയർടെല്ലും താരിഫ് നിരക്കുകൾ ഉടനെ വർധിപ്പിക്കില്ല. അതേ സമയം രാജ്യത്തെ ഫീച്ചർ ഫോൺ ഉപയോക്താക്കളെ 4ജിയിലേക്ക് എത്തിക്കുന്നതിനായി ഇരു കമ്പനികളും കരുക്കൾ നീക്കുന്നു. രാജ്യത്ത് മിതമായ നിരക്കിൽ 4ജി സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ റിലയൻസ് ജിയോ ഐറ്റലുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ്, ഡാറ്റ ഓഫർ എന്നിവ നൽകുന്ന ജിയോഫോൺ 2021 പ്ലാനുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.


Click it and Unblock the Notifications