ബിഎസ്എൻഎൽ ഉപയോക്താക്കളെ വിലക്കുമെന്ന് എയർടെല്ലിന്‍റെ ഭീഷണി
ഇതുവരെ ടെലിക്കോം കമ്പനികൾ തമ്മിലുള്ള മത്സരം വിപണിയിലും ഉപയോക്താക്കൾക്കും ഗുണം മാത്രമേ ഉണ്ടാക്കിയിട്ടുള്ളു. എന്നാലിപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ എയർടെൽ ബിഎസ്എൻഎല്ലുമായി കൊമ്പുകോർക്കുന്നു എന്നതാണ്. ടെലിക്കോം വകുപ്പിനോടുള്ള പ്രതിഷേധമായാണ് ബിഎസ്എൻഎൽ ഉപയോക്താക്കളുടെ കോളുകൾ തങ്ങളുടെ നെറ്റ്വർക്കിലേക്കോ തിരിച്ചോ അനുവദിക്കില്ലെന്ന് എയർടെൽ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിട്ടും പിഴയുടെയും മറ്റും പേരിലുള്ള പോര് തുടരുകയാണ്.

എയർടെൽ, ടാറ്റാ ടെലി സർവ്വീസ് എന്നിവ ലയിച്ചുവെന്നും ഇവയെ ഒന്നായി പരിഗണിക്കണമെന്നുമുള്ള കമ്പനിയുടെ ആവശ്യം ടെലിക്കോം വകുപ്പ് നടപ്പാക്കാൻ തയ്യാറാകാത്തതാണ് കമ്പനിയെ ചൊടിപ്പിച്ചത്. 8300 കോടി രൂപ എയർടെൽ ടെലിക്കോം വകുപ്പിലേക്ക് അടയ്ക്കാനുണ്ട് എന്നതാ ചൂണ്ടികാട്ടിയാണ് ലയനം അനുവദിക്കാൻ ടെലിക്കോം വകുപ്പ് തയ്യാറാകാത്തത്. വൺ ടൈം സ്പെക്ട്രം ചാർജ്ജസ് ഉൾപ്പെടെയുള്ള തുകയാണ് ഇത്. കഴിഞ്ഞ മെയ് മാസത്തിൽ ചെന്നെ സർക്കിളിലെ സ്പെക്ട്രം ചാർജ് ഉൾപ്പെടെയുള്ള ഒരു തുക എയർടെൽ അടച്ചതുകൊണ്ട് ടെലിക്കോം ഡിസ്പൂട്ട്സ് സെറ്റിൽമെന്‍റ് ആന്‍റ് അപ്പിലേറ്റ് ട്രൈബ്യൂണൽ ലയനം അംഗീകരിച്ചിരുന്നു.

ബിഎസ്എൻഎല്ലിനെ ഭീഷണിപ്പെടുത്തുന്നതെന്തിന്
ടെലിക്കോം വകുപ്പുമായുള്ള തർക്കത്തിന്‍റെ പേരിൽ എന്തിന് ബിഎസ്എൻഎല്ലിനെ എയർടെൽ ഭീഷണിപ്പെടുത്തുന്നു എന്ന സംശയം പലർക്കും ഉണ്ടാകാം. അതിന് കാരണം എയർടെൽ ഇപ്പോൾ ലയിച്ചിരിക്കുന്ന ടാര്റാ ടെലിസർവ്വീസസും ബിഎസ്എൻഎല്ലുമായി ഒരു കരാറുണ്ട്. 2009ൽ ഉണ്ടാക്കിയ ആ കരാറിന്‍റെ അടിസ്ഥാനത്തിൽ ബിഎസ്എൻഎല്ലിന്‍റെ ടവറുകൾ ടാറ്റാ ടെലി സർവ്വീസിന് ഉപയോഗിക്കാം. 15 വർഷത്തേക്കാണ് ഈ കരാർ.

ലയനത്തിന് ശേഷം എയർടെല്ലിന് കൂടി അവകാശപ്പെട്ട ഈ ടവറുകൾ ഉപയോഗിക്കാൻ ബിഎസ്എൻഎൽ അനുവദിക്കുന്നില്ല എന്നതാണ് എയർടെല്ലിന്‍റെ പരാതി. എന്നാൽ ലയനം ടെലിക്കോം വകുപ്പ് അംഗീകരിച്ചിട്ടില്ലെന്നും അതിനാൽ തന്നെ ടാറ്റാ ടെലിക്കോം സർവ്വീസുമായുള്ള കരാറിൽ എയർടെല്ലിന് ടവർ അവകാശപ്പെടാൻ സാധിക്കില്ലെന്നും പെതുമേഖലാ ടെലിക്കോം ഓപ്പറേറ്റർ അറിയിച്ചു.

എന്തായാലും ബിഎസ്എൻഎൽ നെറ്റ്വർക്കിലെ കോളുകൾ ബ്ലോക്ക് ചെയ്യുമെന്ന് എയർടെൽ അറിയിച്ചതോടെ ബിഎസ്എൻഎൽ പരാതിയുമായി ടെലിക്കോം വകുപ്പിനെ സമീപിച്ചിട്ടുണ്ട്. "ആവശ്യമായ റൂട്ടിംഗ് മാറ്റങ്ങൾ നടപ്പാക്കാത്തതുകൊണ്ട് ബിഎസ്‌എൻഎൽ ഉപഭോക്താക്കളുടെ കോളുകൾ ഫെയിലിയർ ഉണ്ടാകുന്നത് ബിഎസ്‌എൻഎല്ലിന്റെ മാത്രം ഉത്തരവാദിത്തമാണെന്ന് എയർടെൽ ഭീഷണിപ്പെടുത്തി," എന്ന് ബിഎസ്‌എൻഎൽ ടെലിക്കോം വകുപ്പിന് നൽകിയ കത്തിൽ പറയുന്നു. ഒക്ടോബർ 30ന് എയർടെൽ നൽകിയ കത്തിൽ ബിഎസ്എൻഎല്ലിന്‍റെയും ഉപഭോക്താക്കളുടെയും താൽപ്പര്യം അപകടത്തിലാണെന്നു ടെലിക്കോം വകുപ്പിനെ ബിഎസ്എൻഎൽ അറിയിച്ചു.

എയർടടെല്ലിന് 850, 1800, 2100 മെഗാഹെർട്സ് ബാൻഡുകളിൽ 178.5 മെഗാഹെർട്സ് സ്‌പെക്ട്രം ലഭിക്കാൻ ഈ ലയനം സഹായിക്കും, അതിവേഗ 4 ജി നെറ്റ്‌വർക്കുകൾ നൽകുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന ബാന്‍റുകളാണിവ. 22 സർക്കിളുകളിൽ 4 ജി വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ രണ്ടാമത്തെ ഓപ്പറേറ്ററായി എയർടെൽ ഇതിനോടകം തന്നെ മാറിയിട്ടുണ്ട്. വരും ദിവസങ്ങളിൾ ടെലിക്കോം കമ്പനികൾക്കിടയിലെ തർക്കം കടുക്കുമാണ് കരുതുന്നത്. മറ്റൊരു വശത്ത് എയർടെൽ ബിഎസ്എൻഎൽ നെറ്റ്വർക്കിൽ നിന്നുള്ള കോളുകൾ തടഞ്ഞാൽ ഉപയോക്താക്കൾക്കിടയിൽ അത് പ്രതിഷേധമുണ്ടാക്കാൻ കാരണമായേക്കും.


Click it and Unblock the Notifications








