വോഡാഫോൺ ഐഡിയയും എയർടെല്ലും വൻ സാമ്പത്തിക പ്രതിസന്ധിയിൽ
വോഡഫോൺ ഐഡിയയും ഭാരതി എയർടെലും കനത്ത നഷ്ടത്തിൽ. സെപ്റ്റംബർ പാദത്തിൽ കമ്പനികൾക്ക് 74,000 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സുപ്രിം കോടതി ഇരുകമ്പനികൾക്കും വൻ തുക പിഴ ചുമത്തിയതാണ് കമ്പനികൾക്ക് തിരിച്ചടിയായത്. വോഡഫോൺ ഐഡിയയുടെ നഷ്ടം 50,921 കോടി രൂപയാണ്. ത്രൈമാസ കണക്കെടുക്കുമ്പോൾ ഇന്ത്യയിലെ കോർപ്പറേറ്റുകൾക്ക് ഏറ്റുവാങ്ങേണ്ടി വന്ന നഷ്ടത്തിൽ ഏറ്റവും വലീയ തുകയാണ് ഇത്. എയർടെൽ 23,045 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്. ഇതിന് മുമ്പ് ഇതുപോലെ വൻ നഷ്ടം രേഖപ്പെടുത്തിയ കമ്പനി ടാറ്റ മോട്ടോഴ്‌സ് ആണ്. 2018 ഡിസംബർ പാദത്തിലാണ് കമ്പനി 26,961 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയത്.

സുപ്രീം കോടതി ഉത്തരവിൽ നിന്ന് ഉണ്ടായ ബാധ്യതകൾ ഏറ്റവും പുതിയ സെപ്റ്റംബർ പാദ ഫലങ്ങളിൽ വോഡഫോൺ ഐഡിയയും എയർടെലും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ടെലികോം കമ്പനികളുടെ വാർഷിക അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ) കണക്കാക്കുമ്പേൾ ടെലികമ്മ്യൂണിക്കേഷൻ ഇതര ബിസിനസുകളിൽ നിന്നുള്ള വരുമാനം കൂടി ഉൾപ്പെടുത്തിയ സർക്കാരിന്റെ നിലപാട് സുപ്രീം കോടതി ശരിവച്ചിട്ടുണ്ട്. ഈ വരുമാനത്തിൽ ഒരു പങ്ക് ലൈസൻസും സ്പെക്ട്രം ഫീസും ആയി കമ്പനി സർക്കാരിലേക്ക് നൽകണം.

വൻതോതിൽ നഷ്ടം നേരിട്ട വോഡഫോൺ ഐഡിയ, സർക്കാരിൽ നിന്ന് ആശ്വാസം നേടുന്നതിനും, നിയമ സഹായത്തിനും വേണ്ട നടപടികളിലാണ്. സുപ്രീംകോടതി ഉത്തരവിനെതിരെ പുനപരിശോധനാ ഹർജി സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. സുപ്രിം കോടതി ഉത്തരവോടെ വോഡഫോൺ ഐഡിയ സർക്കാരിലേക്ക് അടയ്ക്കേണ്ട പിഴയായി കണക്കാക്കുന്നത് 44,150 കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 25,680 കോടി രൂപ അടയ്ക്കണമെന്നാണ് കോടതി നിർദ്ദേശം.

ലൈസൻസ് ഫീസുമായി ബന്ധപ്പെട്ട് 2019 സെപ്റ്റംബർ 30 വരെ 27,610 കോടി രൂപയും സ്‌പെക്ട്രം യൂസേജ് ചാർജുകളുമായി ബന്ധപ്പെട്ട 16,540 കോടി രൂപയും ബാധ്യതയായി ഉണ്ടെന്ന് കമ്പനി പറഞ്ഞു. പലിശ, പിഴ പലിശ എന്നിവയടക്കം ... 3,3010 കോടി രൂപയോളം വരും. 2018-19 ന്റെ രണ്ടാം പാദത്തിൽ വോഡഫോൺ ഐഡിയ റിപ്പോർട്ട് ചെയ്തത് 4,874 കോടി രൂപയുടെ നഷ്ടമാണ്.

2019 സെപ്റ്റംബറിൽ അവസാനിച്ച മൂന്ന് മാസത്തിനുള്ളിൽ കമ്പനിയുടെ വരുമാനം 42 ശതമാനം ഉയർന്ന് 11,146.4 കോടി രൂപയായിരുന്നു. അതേസമയം, ഭാരതി എയർടെൽ ഏറ്റവും പുതിയ സെപ്റ്റംബർ പാദത്തിൽ 23,045 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. സുപ്രീംകോടതി വിധിക്ക് ശേഷം 28,450 കോടി രൂപയാണ് നഷ്ടം കണക്കാക്കുന്നത്.

ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഭാരതി എയർടെല്ലിന് ഏകദേശം 62,187 കോടി രൂപയുടെ ബാധ്യതയുണ്ട്. (ടാറ്റാ ഗ്രൂപ്പ് ഓഫ് കമ്പനീസിൻറെയും ടെലിനോർ ഇന്ത്യയുടെയും ഷെയർ ഉൾപ്പെടെ), വോഡഫോൺ ഐഡിയയ്ക്ക് ഏകദേശം 54,184 കോടി രൂപ നൽകേണ്ടിവരും. ഇതുപോലെ പിഴ അടയ്ക്കേണ്ട കമ്പനികളുടെ പട്ടികയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്‌എൻഎൽ / എംടിഎൻഎൽ, പൂട്ടിപ്പോയ ചില കമ്പനികൾ എന്നിവയും ഉണ്ട്.

സുപ്രീംകോടതിയുടെ നിർദേശപ്രകാരം ബുധനാഴ്ച ടെലികോം ഓപ്പറേറ്റർമാർക്ക് റവന്യൂ ഷെയർ കുടിശ്ശിക മൂന്നുമാസത്തിനുള്ളിൽ അടയ്ക്കണമെന്ന് അറിയിപ്പ് നൽകിയിരുന്നു. സെൽഫ് അസസ്മെൻറ് അടിസ്ഥാനത്തിൽ എല്ലാ കുടിശ്ശികകളും തീർക്കാൻ ടെലികോം ഓപ്പറേറ്റർമാർക്ക് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.


Click it and Unblock the Notifications