ആമസോൺ ഫെയ്സ് റെക്കഗനിഷൻ ഇനി മുഖത്തെ ഭയം തിരിച്ചറിയും
ഉപഭോക്താക്കളുടെ ചിത്രങ്ങൾ വച്ച് മുഖത്തെ ഭയം കണ്ടെത്താൻ ആമസോൺ ഫെയ്സ് റെക്കഗനിഷൻ സംവിധാനത്തിന് സാധിക്കുമെന്ന് ആമസോൺ. കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനത്തിൽ ഈ സോഫ്റ്റ് വെയറിന് മുഖം തിരിച്ചറിയാനും നിഗമനം നടത്താനും ചിത്രങ്ങളെ തിരിച്ചറിയാനും സാധിക്കുമെന്നും ആമസോൺ അവകാശപ്പെട്ടു. പുതിയ അപ്ഡേറ്റിലൂടെ സോഫ്റ്റ് വെയറിൻറെ കൃത്യതവും പ്രവർത്തനവും മെച്ചപ്പെട്ടിട്ടുണ്ട്.

അപ്ഡേഷനലൂടെ സ്ത്രീ പുരുഷ വ്യത്യാസം, മുഖത്തെ വികാരപ്രകടനം, പ്രായം എന്നിവ തിരിച്ചറിയുന്ന സംവിധാനത്തിൻറെ കൃത്യത വർദ്ധിച്ചിട്ടുണ്ട്. ലൈംഗിക സംബന്ധിയായ ഉള്ളടക്കങ്ങൾ. വയലൻസ് അടങ്ങിയിട്ടിള്ള രക്തം, ആയുധങ്ങൾ, മുറിവുകൾ എന്നി കണ്ടൻറുകൾ തിരിച്ചറിയാനുള്ള സംവിധാനവും അപ്ഡേഷനിലൂടെ പുതുതായി കൂട്ടിച്ചേർത്തിട്ടുണ്ട്. ഇത് സോഫ്റ്റ് വെയറിലെ ഫിൽട്ടർ സിസ്റ്റത്തിന് ഗുണം ചെയ്യും.

വികാരപ്രകടനങ്ങളെ മനസ്സിലാക്കാനുള്ള സംവിധാനം
സന്തോഷം, സങ്കടം, ദേഷ്യം, ആശ്ചര്യം, വെറുപ്പ്, പ്രസന്നത, ആശയക്കുഴപ്പം എന്നിങ്ങനെ ഏഴ് തരം വികാരപ്രകടനങ്ങളെ മനസ്സിലാക്കാനുള്ള സംവിധാനം നേരത്തെ ആമസോൺ ഫെയ്സ് റെക്കഗനിഷൻ സംവിധാനത്തിൽ ഉള്ളതാണ്. അപ്ഡേഷനിൽ ഇവയുടെ കൃത്യത കൂടുതൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ മുഖത്തെ ഭയം മനസ്സിലാക്കാനുള്ള സംവിധാനവും പുതുതായി ചേർത്തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

മനുഷ്യ വികരാങ്ങളെ കുറിച്ച് പഠിക്കാൻ
റിപ്പോർട്ടുകൾ പ്രകാരം ഗവേഷകർ അനവധി റിസോഴ്സുകളാണ് മനുഷ്യ വികരാങ്ങളെ കുറിച്ച് പഠിക്കാൻ ഉപയോഗിച്ചത്. മുഖത്തിൻറെ സവിശേഷത, ചലനങ്ങൾ, ശബ്ദം എന്നിവയെല്ലാം ഗവേഷകർ പഠനത്തിന് ഉപയോഗിച്ചു. ഇത്തരം പഠനങ്ങളിലൂടെയാണ് സോഫ്റ്റ് വെയറിൽ വികാരപ്രകടനങ്ങൾ തിരിച്ചറിയാനുള്ള സംവിധാനം ഉൾപ്പെടുത്താനായതെന്നും ആമസോൺ കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.

വൈകാരിക ഭാവങ്ങളെ തിരിച്ചറിയുക എളുപ്പമോ
ആളുകളുടെ മുഖഭാവം വച്ച് വൈകാരികമായ കാര്യങ്ങൾ കൃത്യമായി തിരിച്ചറിയാനാവില്ലെന്ന് ഒരു വിഭാഗം ഗവേഷകർ അഭിപ്രായപ്പെടുന്നു. ആളുകൾ മാറുന്നതിനനുസരിച്ച് വികാരപ്രകടനങ്ങളും മുഖഭാവങ്ങളും വ്യത്യാസപ്പെടും. വ്യത്യസ്ത ആളുകൾ ഒരേ സന്ദർഭത്തെ തന്നെ വ്യത്യസ്ത രീതിയിലാണ് കാണുക. പ്രതികരണം ഭാവം എന്നിവയെല്ലാം വ്യത്യാസപ്പെടും. ഓരോ വ്യക്തിയും സന്ദർഭങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിൻറെ അടിസ്ഥാത്തിൽ അവരുടെ ഭാവങ്ങളും വ്യത്യസ്ഥപ്പെടുന്നു. അതിനാൽ തന്നെ പൂർണമായി വൈകാരിക ഭാവങ്ങളെ തിരിച്ചറിയാൻ സാധിക്കും എന്ന് പറയുന്നത് ശരിയല്ലെന്നും വാദമുണ്ട്.

വൈകാരികാവസ്ഥ മനസ്സിലാക്കാൻ സാധിക്കില്ല
ഒന്നിൽ കൂടുതൽ വികാരങ്ങളുള്ള ആളിൽ തന്നെ ഒരു മുഖഭാവം മാത്രം വന്നെന്നിരിക്കാം. അതല്ലെങ്കിൽ ഒന്നിലധികം വൈകാരിക അവസ്ഥകളെ ഒരു മുഖഭാവത്തിലൂടെ പുറത്തുകാട്ടിയെന്നും വരാം. ഇത്തരം സന്ദർഭങ്ങളിൽ ആമസോൺ അവകാശപ്പെടുന്നതുപോലെ കൃത്യമായി മുഖഭാവം വച്ച് വൈകാരികാവസ്ഥ മനസ്സിലാക്കാൻ സാധിക്കില്ലെന്നും തെറ്റായ വിവരങ്ങളായിരിക്കും ഔട്ട്പുട്ടായി ലഭിക്കുകയെന്നും വിമർശനമുണ്ട്.

സോഫ്റ്റ് വെയറിനെതിരായ വിമർശനം
ആമസോണിൻറെ ഫെയ്സ് റെക്കഗനിഷൻ സംവിധാനത്തിൽ വൻ പിഴവുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വിമർശനം ഉയർന്നിരുന്നു. പലരുടെയും മുഖങ്ങൾ അടയാളപ്പെടുത്തുന്നത് മറ്റാളുകളുടെ ഡാറ്റയിലാണെന്ന് തെളിയിച്ചാണ് അമേരിക്കയിലെ മനുഷ്യാവകാശങ്ങളും പൌരാവകാശങ്ങളും സംരക്ഷിക്കാനുള്ള ACLU എന്ന സംഘടന രംഗത്തെത്തിയത്. ആമസോൺ ഫെയ്സ് റെക്കനഷനിൽ കാലിഫോർണിയയിലെ ജനപ്രതിനിധികളുടെ ചിത്രങ്ങളും യുഎസ് ലോ എൻഫോഴ്സ്മെൻറിൻറെ ഡാറ്റയും ചേർത്ത് വച്ച് പരിശോധിച്ചപ്പോൾ റെക്കനഷൻ സോഫ്റ്റ് വെയർ ജനപ്രതിനിധികളെ ക്രിമിനലുകളായി കാണിക്കുന്ന റിസൾട്ട് ലഭിച്ചത്.

ACLU പരിശോധന
ACLU കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിലും ഇത്തരം തെറ്റുകൾ കണ്ടെത്തിയിരുന്നു. കാലിഫോർണിയയിലെ 120 ജനപ്രതിനിധികളുടെ ചിത്രങ്ങളും 25,000 ക്രിമിനലുകളുടെ ചിത്രങ്ങളും ആമസോൺ റെക്കഗനിഷൻ സോഫ്റ്റ് വെയറിലിട്ടായിരുന്നു ഇത്തണത്തെ പരിശോധന. ഇതിൽ 20 ശതമാനം തെറ്റുകളാണ് കണ്ടെത്താനായത്. 26 ജനപ്രതിനിധികളെ ക്രിമിനലുകളായി സോഫ്റ്റ് വെയർ രേഖപ്പെടുത്തി. ഇത് ഗുരുതരമായ പ്രശ്നമാണെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.

വിമർശനങ്ങൾ തള്ളിക്കളഞ്ഞ് ആമസോൺ
ACLU വാർത്തകൾ ഉണ്ടാക്കാനായി ആമസോൺ ഫെയ്സ് റെക്കഗനിഷൻ സംവിധാനത്തെ ദുരുപയോഗപ്പെടുത്തുകയാണെന്നായിരുന്നു ആമസോൺ വക്താവിൻറെ പ്രതികരണം. 99 ശതമാനം കൃത്യത ഉറപ്പ് വരുത്തിയാണ് ഈ സംവിധാനം ആമസോൺ ഉപയോഗിക്കുന്നത്. ക്രിമിനലുകളെ കണ്ടെത്താനും കാണാതായ കുട്ടികളെ കണ്ടെത്താനും മനുഷ്യക്കടത്ത് തടയാനുമടക്കം പലതരം ആവശ്യങ്ങൾക്ക് ഈ സംവിധാനം ഉപയോഗിക്കാമെന്നും ആമസോൺ അന്ന് മറുപടിയായി അറിയിച്ചിരുന്നു.


Click it and Unblock the Notifications








