ഇന്ത്യൻ ഇ-കൊമേഴ്സ് വിപണി പിടിച്ചടക്കാൻ അംബാനിയുടെ ഭീമൻ കമ്പനി വരുന്നു
ഇന്ന് ഇ-കൊമേഴ്സ് വ്യവസായത്തേക്കാൾ ശക്തമായ മറ്റൊരു വിപണി കാണ്ടെത്താൻ അസാധ്യമാണെന്ന കാര്യം അറിയാമല്ലോ. ഫ്ലിപ്പ്കാർട്ടും ആമസോണും അടക്കി വാഴുന്ന ഇന്ത്യൻ ഇ-കൊമേഴ്സ് വിപണി ഇനി കാണാൻ പോകുന്നത് അംബാനിയുടെ തന്ത്രങ്ങളുടെ കാലമാണ്. ജിയോയിയൂടെ ടെലിക്കോം വിപണി തങ്ങളുടെ വരുതിയിലാക്കിയ റിലയൻസ് ഇപ്പോൾ ഇ-കൊമേഴ്സ് വിപണിയിലേക്കായി പുതിയൊരു കമ്പനി ആരംഭിക്കുന്നു. ബിസിനസ് ടു ബിസിനസ് എന്ന സംരംഭത്തിലൂടെയാണ് റിലയൻസ് ഭക്ഷണം മുതൽ വസ്ത്രങ്ങൾ വരെ സകലതും വിൽപ്പന നടത്തുന്ന പ്ലാറ്റ്ഫോം ആരംഭിക്കാൻ ഒരുങ്ങുന്നത്.

പുതിയ ഇ-കൊമേഴ്സ് കമ്പനി ആരംഭിക്കാനുള്ള പദ്ധതികളുടെ ഭാഗമായി റിലയൻസ് ഇൻഡസ്ട്രീസ് ഉത്പാദിപ്പിച്ച സാധനങ്ങൾ ആമസോൺ ഫ്ലിപ്പ്കാർട്ട് എന്നിവയിൽ നിന്നും പിൻവലിച്ച് തുടങ്ങിയിട്ടുണ്ട്. ഇൻറർനെറ്റ് ഷോപ്പിങിൻറെ എല്ലാ മേഖലയെയും ഒരു കുടക്കീഴിലാക്കുന്ന, എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന 24 ബില്ല്യൺ ഡോളർ ആസ്തിയുള്ള കമ്പനി സ്ഥാപിക്കാനാണ് അംബാനിയും കൂട്ടരും ലക്ഷ്യമിടുന്നത്. റിലൈൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻറെ തന്നെ സമ്പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനത്തിലേക്ക് 1.08 ട്രില്ല്യൺ ഡോളർ നിക്ഷേപിക്കാൻ നേരത്തെ കമ്പനി തീരുമാനിച്ചിരുന്നു.

റിലയൻസിൻറെ ടെലിക്കേം കമ്പനിയായ ജിയോയെ കട വിമുക്ത ടെലിക്കോം ഓപ്പറേറ്ററാക്കി മാറ്റാനുള്ള പദ്ധതികളും റിലയൻസ് ഇഡസ്ട്രീസ് ലിമിറ്റഡ് നടപ്പാക്കുന്നുണ്ട്. ഇതിനായി കൂടിയാണ് അനുബന്ധ സ്ഥാപനം സ്ഥാപിക്കാൻ റിലയൻസ് തീരുമാനിച്ചത്. 2020 മാർച്ചോടെ ജിയോയെ കടവിമുക്ത ടെലിക്കോം ആയി പ്രഖ്യാപിക്കാൻ സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്. കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനുള്ള പദ്ധതി കൂടിയായാണ് ഈ നീക്കത്തെ വിദഗ്ദർ കാണുന്നത്.

ആമസോണിലും വാൾട്ട്മാർട്ടിൻറെ ഉടമസ്ഥതയിലുള്ള ഫ്ലിപ്പ്കാർട്ടിനും വൻ തിരിച്ചടിയുണ്ടാക്കുന്ന തീരുമാനമാണ് റിലയൻസിൽ നിന്നും ഉണ്ടായിരിക്കുന്നത്. ചില്ലറ വിൽപ്പന ഉൾപ്പടെയുള്ള റിലയൻസിൻറെ പുതിയ ബിസിനസുകൾ കമ്പനിയുടെ വരുമാനത്തിൻറെ പകുതിയോളം ഉണ്ടാക്കുമെന്നാണ് അംബാനി ഓഗസ്റ്റിൽ ഓഹരി ഉടമകളോട് പറഞ്ഞത്. ഇപ്പോൾ ഏതാണ്ട് 32 ശതമാനത്തോളമാണ്. അതായത് റിലയൻസിൻറെ വരുമാനത്തിൽ 32 ശതമാനം പുതിയ ബിസിനസുകളിൽ നിന്നും മാത്രമാണ്.

റിലയൻസ് ഇ-കൊമേഴ്സ് രംഗത്തേക്ക് ശക്തമായി എത്തുമ്പോൾ കമ്പനിക്ക് ഉള്ള ഏറ്റവും വലിയ സാധ്യത ജിയോയിലൂടെ കമ്പനി ഉണ്ടാക്കിയ ഏറ്റവും പ്രാദേശിക തലത്തിൽ വരെയുള്ള അടിസ്ഥാന സൌകര്യങ്ങളാണ്. ജിയോ ഇൻറർകോമിൻറെയും റിലയൻസ് റീട്ടെയിലിൻറെയും മറ്റ് അനേകം ചെറുകിട വിൽപ്പനക്കാരുടെയും അടിസ്ഥാന സൌകര്യങ്ങൾ ഇ-കൊമേഴ്സ് കമ്പനിക്കായി പ്രയോജനപ്പെടുത്തിയായിരിക്കും കമ്പനി പ്രവർത്തിക്കുക. അതുകൊണ്ട് തന്നെ ഓൺലൈൻ ടു ഓഫ് ലൈൻ എന്ന സംവിധാമായിരിക്കും കമ്പനി ഉപയോഗിക്കുക.

നിയമപ്രകാരം വിദേശ കമ്പനികൾക്ക് സ്വതന്ത്ര വിൽപ്പനക്കാർക്കും ഉപയോക്താവിനും ഇടയിലെ മധ്യവർത്തിയായി പ്രവർത്തിക്കാൻ മാത്രമേ സാധിക്കു. അവയ്ക്ക് സാധനങ്ങൾ സ്വന്തമായി വിൽക്കാനോ ഉത്പാദിപ്പിക്കാനോ സൂക്ഷിച്ച് വയ്ക്കാനോ അധികാരമില്ല. എഫ്ഡിഐ ഇല്ലാത്ത ഇന്ത്യൻ കമ്പനികൾക്ക് ഇതെല്ലാം സാധ്യമാണ് താനും. സാധനങ്ങളുടെ വില സ്വന്തമായി കമ്പനികൾക്ക് തീരുമാനിക്കാൻ സാധിക്കും. ഏത് നിലവാരമുള്ള പ്രോഡക്ട്, എപ്പോൾ ഡെലിവറി ചെയ്യണം തുടങ്ങിയ കാര്യങ്ങളെല്ലാം ഇന്ത്യൻ കമ്പനികൾക്ക് തീരുമാനിക്കാൻ സാധിക്കും. ഇത് റിലയൻസിന് പ്രയോജനപ്പെടുന്ന ഘടകമാണ്.

എന്തായാലും ബിസിനസ് ടു ബിസിനസ് സജീവമാകുന്നതോടെ ഇന്ത്യൻ ഇ-കൊമേഴ്സ് വിപണി മാറി മറിയുമെന്ന് ഉറപ്പാണ്. ജിയോയിലൂടെ ടെലിക്കോം വിപണിയുടെ സ്വഭാവം തന്നെ മാറ്റുകയും ഉപയോക്താവിന് ഏറെ പ്രയോജനപ്പെടുന്ന പ്ലാനുകളിലൂടെ വിപണി കീഴടക്കുകയും ചെയ്ത ചരിത്രമാണ് റിലയൻസിന് ഉള്ളത്. അതിനാൽ തന്നെ ഇ-കൊമേഴ്സ് രംഗത്തും ജിയോയുടെ സ്വാധിനം മൂലം വലീയ മാറ്റങ്ങൾ തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications








