വീട്ടിൽ എങ്ങനെ മദ്യം ഉണ്ടാക്കാം; കൊറോണ കാലത്ത് ഇന്ത്യക്കാർ ഗൂഗിളിൽ തിരയുന്നത് ഇതാണ്
ലോകം കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിലാണ്. മിക്ക രാജ്യങ്ങളും ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയിലും ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ 14 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടിയതായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അവശ്യ വസ്തുക്കൾ ലഭ്യമാക്കാനുള്ള നടപടികളെല്ലാം സംസ്ഥാന സർക്കാരുകൾ എടുത്തിട്ടുണ്ട്.

അവശ്യവസ്തുക്കൾ എല്ലാം ലഭ്യമാക്കുമ്പോഴും സർക്കാർ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത മദ്യം ലഭിക്കാത്തത് പല ആളുകൾക്കും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതിനിടെ ഇന്ത്യക്കാരുടെ ഗൂഗിൾ സെർച്ച് ട്രന്റുകളാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. വീട്ടിൽ മദ്യം എങ്ങനെ ഉണ്ടാക്കാം എന്നാണ് ആളുകൾ സെർച്ച് ചെയ്യുന്നത്. പലയിടത്തുനിന്നും വാറ്റുചാരയവും വ്യാജ മദ്യവും പിടിച്ചെടുക്കുന്നതിനിടെയാണ് ഇത്തരമൊരു വാർത്ത.

രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും ആഴ്ചകളായി ബാറുകളും മദ്യവിൽപ്പന ശാലകളും അടച്ചിരിക്കുകയാണ്. മദ്യം ലഭിക്കാതായതോടെ ധാരാളം ആളുകൾ അനധികൃതമായി വാറ്റ് ചാരയം ഉണ്ടാക്കാൻ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. മദ്യം ലഭിക്കാതായതോടെ എത്ര പണം കൊടുത്തും മദ്യം വാങ്ങാൻ ആളുകൾ തയ്യാറാവുന്നു. ഇത് സ്വന്തമായി മദ്യം ഉണ്ടാക്കുന്നവർ പണം ഉണ്ടാക്കാനുള്ള അവസരമായി എടുക്കുന്നു.

മാർച്ച് 22 മുതൽ 28 വരെ ഇന്ത്യക്കാർ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത് വീട്ടില്‍ എങ്ങനെ മദ്യം ഉണ്ടാക്കാം എന്നാണെന്ന് ഗൂഗിളിന്റെ ട്രെന്റ് റിപ്പോർട്ട് പറയുന്നു. പ്രധാനമന്ത്രി രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം മാര്‍ക്കറ്റ് വിലയേക്കാള്‍ ഇരട്ടി വിലയ്ക്ക് അനധികൃത മദ്യ വിൽപ്പന നടത്തുന്ന ആളുകൾ വ്യാപകമാണെന്നാണ് റിപ്പോർട്ടുകൾ. 170 രൂപ വിലയുള്ള വിസ്കി കുപ്പിക്ക് 700 രൂപ ഈടാക്കിയതായി എൻഡിടിവിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

മലയാളികൾ ധാരാളമായി വാറ്റ് ചാരായം ഉണ്ടാക്കാനുള്ള വഴികൾ ഗൂഗിളിൽ സെർച്ച് ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് യൂട്യൂബ് വീഡിയോ അടക്കം ലഭ്യമാണ്. വലിയ അപകടങ്ങളിലേക്ക് വഴി വച്ചേക്കാവുന്നവയാണ് ഇത്. അശാസ്ത്രീയമായ മദ്യ നിർമ്മാണം വിഷമദ്യ ദുരന്തത്തിന് വരെ കാരണമായേക്കാം. മദ്യം ലഭിക്കാതെ ആത്മഹത്യ ചെയ്ത ആളുകളുടെ എണ്ണവും കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലം വളരെ കൂടുതലാണ്.

ലോക്ക് ഡൌൺ മെയ് 3 വരെ നീട്ടിയതുകൊണ്ട് തന്നെ മദ്യം സ്റ്റോക്ക് ചെയ്ത് വച്ചിരിക്കുന്ന ആളുകൾക്കും മദ്യം കിട്ടാത്ത അവസ്ഥ ഉണ്ടാകും. ഇത്തരം സന്ദർഭത്തിൽ ആളുകൾ സ്വയം മദ്യം ഉണ്ടാക്കുകയോ വാറ്റ് ചാരായം പോലുള്ളവ വാങ്ങി ഉപയോഗിക്കുകയും ചെയ്യും. ഇത് അപകടകരമായ സാഹചര്യത്തിലേക്കാണ് പോകുന്നത്. അതേ സമയം വൈൻഷോപ്പുകളുടെ പേരിൽ ഓൺലൈനിൽ പണം തട്ടുന്ന സംഘങ്ങൾ സജിവമാകുന്നുണ്ട്.

കേരളത്തിൽ മദ്യം ലഭിക്കാതെ ആളുകൾ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് മദ്യം ലഭിക്കാതെ പലതരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നൽകാമെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് കോടതി എതിർക്കുകയായിരുന്നു. ആളുകൾക്കിടയിലെ മദ്യാസക്തി പെട്ടെന്ന് അവസാനിപ്പിക്കാൻ സാധിക്കുന്നതല്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം.


Click it and Unblock the Notifications