5ജിയിലേക്ക് ഒരു ചുവട് കൂടി വച്ച് ഇന്ത്യ; സ്പെക്‌ട്രം ലേലത്തിന് മന്ത്രിസഭയുടെ അനുമതി
പുതിയ തലമുറ നെറ്റ്വർക്കായ 5ജിയിലേക്ക് ഇന്ത്യ സുപ്രധാനമായ ഒരു ചുവട് കൂടി വച്ചിരിക്കുന്നു. 5ജി സ്പെക്ട്രം ലേലത്തിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചു. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും വൈകാതെ ലേലം നടക്കുമെന്ന സൂചനകളാണ് ഇത് നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് 5ജി ലേലത്തിനുള്ള സ്പെക്ട്രം വിലനിർണ്ണയത്തിന് അംഗീകാരം നൽകിയത്. ബിസിനസ് ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാനുള്ള കമ്പനികളുടെ അപേക്ഷ ക്ഷണിച്ചുകൊണ്ട് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (ഡിഒടി) വൈകാതെ നോട്ടീസ് ഇൻവൈറ്റിങ് അപ്ലേക്കേഷനുകൾ (എൻഐഎ) പുറത്തിറക്കുന്നതിനുള്ള പ്രവർത്തനം ആരംഭിക്കും. എൻഐഎ പുറത്തുവിട്ട് കഴിഞ്ഞാൽ സ്പെക്‌ട്രം ലേലം ആരംഭിക്കുന്നതിന് കുറഞ്ഞത് എട്ട് ആഴ്ചയോ രണ്ട് മാസമോ എടുക്കും. ഇക്കാര്യങ്ങൾ പരിഗണിച്ചാൽ 2022 ഓഗസ്റ്റ് 15നോ മുമ്പോ അതിനുമുമ്പോ ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ 5ജി നെറ്റ്‌വർക്ക് ലഭിക്കുകയില്ലെന്ന് ഉറപ്പിക്കാം.

ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നൽകിയ സ്പെക്‌ട്രത്തിന്റെ വിലനിർണ്ണയ ശുപാർശയാണ് ഇപ്പോൾ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്. എയർവേവ് വേണ്ട ടെലിക്കോം കമ്പനികൾ സ്പെക്‌ട്രം ലേലത്തിൽ അവർ പ്രതീക്ഷിച്ചതിനും കൂടുതൽ പണം മുടക്കുകയോ കുറച്ച് സ്പെക്ട്രം മാത്രം വാങ്ങുകയോ ചെയ്യേണ്ടി വരും. ട്രായ് നിശ്ചയിച്ച സ്പെട്രം തുക കൂടുതലാണ് എന്ന് ടെലിക്കോം കമ്പനികൾ നേരത്തെ അറിയിച്ചിരുന്നു. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ നിശ്ചയിച്ചിരിക്കുന്ന 5ജി സ്പെക്ട്രം വില വളരെ കൂടുതലാണ് എന്നാണ് ടെലിക്കോം കമ്പനികളുടെ വാദം.

5ജി സ്പെക്ട്രം വില കുറഞ്ഞില്ലെങ്കിൽ ലേലത്തിൽ വലിയ തോതിൽ പങ്കെടുക്കില്ലെന്ന് എയർടെൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 5ജിക്ക് വേണ്ടിയുള്ള 4ജി എയർവേവ് പ്രയോജനപ്പെടുത്തുമെന്നും സ്‌പെക്‌ട്രത്തിന്റെ വില മാന്യമല്ലെങ്കിൽ 5ജി സ്പെക്ട്രം ലേലത്തിൽ കാര്യമായി പങ്കെടുക്കില്ലെന്നുമാണ് ഭാരതി എയർടെൽ അറിയിച്ചത്. മറ്റെല്ലാ സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാർക്കും ഇതേ നിലപാട് എടുത്ത് കഴിഞ്ഞാൽ ട്രായ് കുഴപ്പത്തിലായേക്കും. ജിയോയും സ്പെട്രത്തിന് നിശ്ചയിച്ചിരിക്കുന്ന വില കൂടുതലാണ് എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

ടെലിക്കോം കമ്പനികളെ ബുദ്ധിമുട്ടിക്കുന്ന പ്രധാന പ്രശ്നം സ്വകാര്യ 5ജി നെറ്റ്‌വർക്കുകളുടെ കാര്യമാണ്. ക്യാപ്‌റ്റീവ് പ്രൈവറ്റ് 5ജി പുറത്തിറക്കുന്നതിനായി സംരംഭങ്ങൾക്ക് നേരിട്ട് എയർവേവ് നൽകുക എന്നതിനെ കമ്മ്യൂണിക്കേഷൻ മന്ത്രാലയം പിന്തുണച്ചതായും റിപ്പോർട്ടുണ്ട്. ഇത് ടെലിക്കോം കമ്പനികൾക്ക് ഒരു വലിയ വരുമാന നഷ്ടം ഉണ്ടാക്കും. 5ജിയിൽ വൻതോതിൽ നിക്ഷേപം നടത്തുക എന്നതിൽ നിന്ന് ഇന്ത്യയിലെ ടെലിക്കോം കമ്പനികളെ പിന്തിരിപ്പിക്കുന്ന പ്രധാന ഘടകമായി മാറിയേക്കും.

എല്ലാ ടെലിക്കോം കമ്പനികളും എന്റർപ്രൈസ് സേവനങ്ങൾ വഴി 5ജിയിൽ നിന്ന് കൂടുതൽ വരുമാനം ഉണ്ടാക്കാനുള്ള പരിശ്രമമാണ് നടത്തുന്നത്. ഉപഭോക്തൃ സംബന്ധമായ നെറ്റ്‌വർക്ക് സേവനങ്ങൾ 4ജി വഴി തന്നെ നൽകാൻ സാധിക്കും. സംരംഭങ്ങൾക്ക് കൂടുതൽ പ്രയോജനം ചെയ്യുന്ന ഒന്നാണ് 5ജി. ഇതിനകം തന്നെ ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികൾ 5ജി ട്രയലുകൾ നടത്താൻ ആരംഭിച്ചിട്ടുണ്ട്. എയർടെല്ലും ജിയോയും വിവിധ ഭാഗങ്ങളിൽ 5ജി ട്രയലുകൾ നടത്തിയിരുന്നു.

ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഇന്ത്യയിൽ 5ജി പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രഹ്ലാദ്‌നഗർ പ്രദേശത്താണ് കഴിഞ്ഞ മാസം 5ജി പരീക്ഷണം നടന്നിരുന്നു. 28 5ജി സെല്ലുകളാണ് പരീക്ഷിച്ചത്. 1.5 ജിബിപിഎസ് എന്ന പീക്ക് ഡൗൺലോഡ് വേഗതയാണ് ഈ പരീക്ഷണത്തിലൂടെ ലഭിച്ചത്. പ്രഹ്ലാദ്‌നഗറിലെ 13 വ്യത്യസ്‌ത സ്ഥലങ്ങളിൽ പരിശോധനകൾ നടത്തിയിരുന്നു. പ്രാദേശികവൽക്കരിച്ച 5ജി കവറേജ് നൽകുന്നതിന് 10 മീറ്റർ അല്ലെങ്കിൽ 15 മീറ്റർ ടവറുകളിൽ പോലും ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന സീറോ ഫൂട്ട്പ്രിന്റ് ഉള്ള സിംഗിൾ കോംപാക്റ്റ് സൈസ് ബോക്സുകളാണ് ഡിഒടി പരീക്ഷണത്തിനായി വിന്യസിച്ചത്.


Click it and Unblock the Notifications








