ടെലിഗ്രാമിൽ സിനിമ കാണുന്നവരാണോ നിങ്ങൾ? എങ്കിൽ മൂന്ന് വർഷം വരെ നിങ്ങൾക്ക് തടവ് ലഭിച്ചേക്കാം
ഇന്ത്യയിൽ ഏറെ ജനപ്രിയമായ മെസേജിങ് ആപ്പുകളിൽ ഒന്നാണ് ടെലിഗ്രാം. നിരവധി ഉപഭോക്താക്കൾ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. വാട്സ്ആപ്പുമായി ഏറെ സാമ്യമുള്ള ആപ്പാണ് ടെലിഗ്രാം. പ്രധാനമായും വലിയ ഫയലുകൾ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാം എന്ന ഫീച്ചറാണ് വാട്സ്ആപ്പിൽ നിന്ന് ടെലിഗ്രാമിനെ വ്യത്യസ്തമാക്കുന്നത്. എന്നാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന ആപ്പുകളിൽ ഒന്നും ടെലിഗ്രാം തന്നെയാണ്.
നേരത്തെ സൂചിപ്പിച്ചത് പോലെ വലിയ ഫയലുകൾ വളരെ എളുപ്പത്തിൽ അയയ്ക്കാം എന്ന ഫീച്ചറാണ് ടെലിഗ്രാം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാനുള്ള കാരണം. പ്രധാനമായും പുതിയ സിനിമകൾ ടെലിഗ്രാം വഴി വ്യാപകമായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഓടിടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെയും തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെയും വ്യാജ പ്രിന്റുകളും ഇത്തരത്തിൽ വ്യാപകമായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിന്റെ പ്രത്യാഘാതം എന്താണെന്ന് ആരും ചിന്തിക്കാറില്ല.

ഇത്തരത്തിൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന പുതിയ സിനിമകളുടെ വ്യാജ പ്രിന്റുകൾ ടെലിഗ്രാം വഴി കണ്ടാൽ ഇത് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് നിങ്ങൾക്ക് അറിയാമോ? ഇന്ത്യൻ കോപ്പി റൈറ്റ് ആക്ട് പ്രകാരമാണ് ഈ ശിക്ഷ ലഭിക്കുക. സിനിമകൾ ഇത്തരത്തിൽ ഡൗൺലോഡ് ചെയ്ത് കാണുന്നതും ഷെയർ ചെയ്യുന്നതും അപ്ലോഡ് ചെയ്യുന്നതും എല്ലാം ഈ നിയമത്തിന്റെ പരുധിയിൽ വരുന്ന കുറ്റമാണ്.
മൂന്ന് വർഷം വരെ തടവോ അല്ലെങ്കിൽ മൂന്ന് ലക്ഷം രൂപ പിഴയോ ആണ് ഈ കുറ്റത്തിന് ലഭിക്കുന്ന പരമാവധി ശിക്ഷ എന്നും ഈ ആക്ടിൽ പറഞ്ഞിരിക്കുന്നു. ഇതിന് പുറമെ സിനിമാ നിർമ്മാതാക്കളെ ഇത്തരം പ്രതിസന്ധികളിൽ നിന്ന് സഹായിക്കാനായി സിനിമാറ്റോഗ്രഫി അമന്റ്മെന്റ് ബിൽ എന്ന പുതിയ ബില്ലും നിലവിൽ വന്നിട്ടുണ്ട്. ഇത് പ്രകാരവും ഇത്തരക്കാർ ശിക്ഷിക്കപ്പെടാൻ സാധ്യതയുണ്ട്. ഇതോടെ ശിക്ഷ ഒന്നുകൂടി കഠിനമാകും

ഈ ബിൽ പ്രകാരം സിനിമ നിർമ്മാണ ചിലവിന്റെ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ തുക കുറ്റവാളികളിൽ നിന്ന് ഈടാക്കാൻ സിനിമാ അണിയറ പ്രവർത്തകർക്ക് അവകാശം ഉണ്ട്. നിയമപരമായി സിനിമാ അണിയറ പ്രവർത്തകർ ഇത്തരം സൈബർ കുറ്റവാളികൾക്കെതിരെ പരാതി നൽകിയാൽ ഈ പണം നൽകാൻ ഇവർ ബാധ്യസ്ഥരുമാണ്. ആയതിനാൽ ടെലിഗ്രാം പോലുള്ള സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് ഉപഭോക്താക്കൾ പരമാവധി പിന്മാറേണ്ടതാണ്.
ഇതുപോലെ തന്നെ കുറ്റകരമാണ് ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്ത ചിത്രങ്ങളുടെ പ്രിന്റ് ടെലിഗ്രാം വഴി കാണുന്നതും പ്രചരിപ്പിക്കുന്നതും എല്ലാം. പ്രത്യേകം റൈറ്റ്സ് വാങ്ങിയതിന് ശേഷമാണ് ഒടിടി പ്ലാറ്റ്ഫോമുകളും ടെലിവിഷൻ ചാനലുകളും സിനിമയുടെ സംപ്രേഷണ അവകാശം സ്വന്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾ ടെലിഗ്രാം വഴി ചിത്രങ്ങൾ കാണുന്നത് ഇവരെ സാമ്പത്തിക നഷ്ടത്തിലേക്ക് തള്ളിവിടുന്നു. ഇവർ നിയമപരമായി പ്രശ്നത്തെ നേരിട്ടാൽ ചിത്രം പ്രചരിപ്പിച്ചവരും കണ്ടവരുമെല്ലാം ഇവർക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുന്നതാണ്.
അതിനാൽ ഇത്തരം കുറ്റകൃത്യങ്ങൾ ഉപഭോക്താക്കൾ ഒഴിവാക്കുന്നതാണ് ബുദ്ധി. നിരവധി പുതിയ ചിത്രങ്ങളുടെ വ്യാജ പ്രിന്റുകൾ ഇപ്പോഴും ടെലിഗ്രാമിലും തമിഴ് റോക്കേഴ്സ് പോലുള്ള വെബ്സൈറ്റുകളിലും ലഭ്യമാണ്. ഇത്തരം സൈബർ ക്രിമിനലുകളുടെ ഭീഷണി വലിയ വെല്ലുവിളിയാണ് ഇന്ത്യയിലെ സിനിമാ മേഖലയ്ക്ക് വരുത്തിവെച്ചിരിക്കുന്നത്. ഗ്രൂപ്പുകൾ അല്ലാതെ വിവിധ ബോട്ടുകളായും ടെലിഗ്രാമിൽ സിനിമകൾ ലഭ്യമാണ്. ഇത്തരം ഗ്രൂപ്പുകളിൽ നിങ്ങൾ അംഗങ്ങളാണെങ്കിൽ എത്രയും പെട്ടെന്ന് ഈ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആകുന്നതായിരിക്കും ബുദ്ധി.
കാരണം സൈബർ പോലീസ് ഒരു അന്വേഷണം നടത്തിയാൽ ഇത്തരം ഗ്രൂപ്പിൽ ഉള്ളവർ എല്ലാവർക്കുമെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്. സമാനമായ സംഭവങ്ങളിൽ പല സ്ഥലത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിങ്ങൾ ഇത്തരത്തിൽ വ്യാജ പ്രിന്റുകൾ കാണുന്നത് മാത്രമല്ല ഇത് ഫോണിൽ സൂക്ഷിക്കുന്നതും മറ്റുള്ളവർക്ക് ഷെയർ ചെയ്യുന്നതും അപ്ലോഡ് ചെയ്യുന്നതും എല്ലാം കുറ്റകരമാണ് എന്നാണ് നിയമം പറയുന്നത്. ആയതിനാൽ ഓരോ ഉപഭോക്താക്കളും ഇത്തരം കുറ്റകൃത്യങ്ങൾ പെടാതെ സൂക്ഷിക്കുക.


Click it and Unblock the Notifications








