ചൂട് സഹിക്കാനാവാതെ വന്നാൽ എന്തുചെയ്യും, ഹെൽമറ്റിൽ എസി ഘടിപ്പിച്ച് യുവാവ്
ഹെൽമറ്റ് നിർബന്ധമാക്കുകയും പിഴ തുക വർദ്ധിപ്പിക്കുകയും ചെയ്തതോടെ ഹെൽമറ്റ് ധരിക്കാൻ ഇഷ്ടമില്ലാത്തവരും ഹെൽമറ്റ് ധരിച്ച് തുടങ്ങിയിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളിൽ പകൽ യാത്രചെയ്യുമ്പോൾ ഹെൽമറ്റിനകത്ത് അനുഭവപ്പെടുന്ന ചൂട് പലർക്കും വലിയ പ്രശ്നമാണ്. ഇതിനൊരു പരിഹാരം കണ്ടെത്തുകയാണ് ബെഗളൂരുവിലെ മെക്കാനിക്കൽ എഞ്ചിനിയറായ യുവാവ്.

എയർകണ്ടിഷനുള്ള ഹെൽമറ്റിലൂടെ പകൽ സമയത്തെ ഇരുചക്രവാഹനയാത്രയിലുണ്ടാകുന്ന ചൂടിന് പരിഹാരം കണ്ടെത്തുകയാണ് മൾട്ടി നാഷണൽ കമ്പനിയിലെ ഉദ്യോഗസ്ഥനും എഞ്ചിനീയറുമായ സന്ദീപ് ദാഹിയ. യൂസർ ഫ്രണ്ട്ലി പ്രൊഡക്ടുകൾ ഡിസൈൻ ചെയ്യുന്നതിൽ താല്പര്യമുള്ള സന്ദീപ് ബെഗളൂരുവിലെ ആർട്ടി നഗറിലുള്ള തൻറെ വീട്ടിലുള്ള ഗാരേജിലാണ് എസി ഹെൽമറ്റ് വികസിപ്പിച്ചത്.

എട്ടോളം മോഡലുകളാണ് സന്ദീപ് വികസിപ്പിച്ചത്. അതിൽ അവസാനത്തേതും മികച്ചതെന്ന് സന്ദീപിന് തോന്നിയതുമായ മോഡലാണ് ഇപ്പോൾ പരസ്യപ്പെടുത്തിയിരിക്കുന്നത്. ഡിസി പവറിലാണ് ഹെൽമറ്റിനകത്തെ എയർകണ്ടീഷൻ പ്രവർത്തിക്കുന്നത്. 12 വോൾട്ട് പവറാണ് ഇതിന് പ്രവർത്താക്കാനായി ആവശ്യമുള്ളത്. ബൈക്കിൻറെ ബാറ്ററിയിൽ നിന്ന് തന്നെയാണ് എസി പ്രവർത്തിക്കാനാവശ്യമായ എനർജി എടുക്കുന്നത്.

വദനകൂൽ എന്നാണ് സന്ദീപ് തൻറെ എസി ഹെൽമറ്റിനിട്ടിരിക്കുന്ന പേര്. ട്രാഫിക് സിഗ്നലുകളിൽ നിൽകുമ്പോൾ പലപ്പോഴും ആളുകൾ ഹെൽമറ്റ് അഴിച്ച് പെട്രോൾ ടാങ്കിനുമുകളിൽ വയ്ക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതാണ് ഇത്തരമൊരു ഹെൽമറ്റ് നിർമ്മിക്കുന്നതിലേക്ക് തന്നെ നയിച്ചതെന്നാണ് സന്ദീപ് പറയുന്നത്. ഒട്ടേറേ നാളത്തെ പരിശ്രമത്തിൻറെ ഫലം കൂടിയാണ് ഈ എസി ഹെൽമറ്റ്.

1.7 കിലോയിൽ താഴെമാത്രമാണ് വദനകുൽ ഹെൽമറ്റിൻറെ ഭാരം. ഇന്ന് ലഭ്യമാകുന്ന സാധാരണ ഹെൽമറ്റുകളുടെ ഭാരം 800 ഗ്രാമിനും 2 കിലോയ്ക്കും ഇടയിലാണ് എന്നതിനാൽ വലീയ ഭാരമാണ് എസി ഹെൽമറ്റിന് എന്ന് പറയാനാവില്ല. രണ്ട് ഭാഗങ്ങളാണ് ഹെൽമറ്റിന് പ്രധാനമായും ഉള്ളത്. എയർസർക്കുലേഷനായി റബ്ബർട്യൂബുകൾ ഘടിപ്പിച്ച പ്രധാനഭാഗവും ബാക്ക് പാക്ക് എന്ന് വിളിക്കാവുന്ന മറ്റൊരു ഭാഗവും. ഇതിൽ റിവേഴ്സ് തെർമ്മോ കപ്പിളും ഹീറ്റ് എക്സ്ചേഞ്ചറും കൺട്രോൺ, ബ്ലോവർ യൂണിറ്റുകളും പ്രവർത്തിക്കുന്നത്.

ഹീറ്റ് എക്സ്ചേഞ്ചറാണ് വായുവിനെ തണുപ്പിക്കുന്നത്. ഐസോ തണുത്ത വെള്ളമോ ഇല്ലാതെ തന്നെ വായുവിനെ തണുപ്പിക്കുന്നു. സ്പൈസ് ഷിപ്പുകളിൽ ഉപയോഗിക്കുന്ന ഹീറ്റ് എക്സ്ചേഞ്ചറിൻറെ ചെറുരൂപം താപനില നിയന്ത്രിക്കാൻ സഹായിക്കുന്നു. ഹെൽമറ്റിന് അകത്ത് പവർസപ്ലേ ഇല്ല. ബാക്ക് പാക്കിൽ നിന്നും വരുന്ന തണുത്ത കാറ്റ് റബ്ബർട്യൂബ് വഴി അകത്തേക്ക്പരത്തുകമാത്രമാണ് ഹെൽമറ്റിൽ നടക്കുന്ന പ്രവർത്തനം. റിമോട്ട് പോലുള്ള കൈയ്യിൽ കൊണ്ടുനടക്കാവുന്ന ഉപകരണമാണ് കൂളറിനെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നത്.

ബൈക്ക് റൈഡർ കൂടിയായ സന്ദീപിന് ഹെൽമറ്റിനകത്തേക്ക് കാറ്റ് കയറാതെയിരിക്കുമ്പോഴുള്ള ചൂടും കഷ്ടവും അനുഭവം കൊണ്ട് തന്നെ അറിയാം. ഇപ്പോൾ ആർടി നഗറിലെ വീട്ടിൽ നിന്ന് യുബി സിറ്റിയിലെ ഓഫീസുവരെ എസി ഹെൽമറ്റും ധരിച്ചാണ് സന്ദീപ് സഞ്ചരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള ഈ യാത്ര.
യാത്രക്കിടെ പലരും പിറകിലുള്ളതെന്താണെന്ന് ചോദിക്കാറുണ്ടെന്നും എയർകൂളറാണെന്ന് പറയുമ്പോൾ എല്ലാവർക്കും അതിശയമാണെന്നും സന്ദീപ് പറഞ്ഞു. എന്തായാലും ഈ പരീക്ഷണങ്ങൾ സൌകര്യവും സുരക്ഷയും ഒത്തുചേർന്ന ഹെൽമറ്റുകൾ പുറത്തിറക്കുന്നതിലേക്ക് ശാത്രത്തെ എത്തിക്കുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








