ആൻഡ്രോയിഡ് ഉപയോക്താക്കൾ സൂക്ഷിക്കുക, കൊവിഡ് വാക്സിന്റെ പേരിൽ തട്ടിപ്പ്
ഇന്ത്യയിൽ വാക്സിനേഷൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ ആളുകൾ പാടുപെടുന്ന അവസരത്തിൽ ഇതിന്റെ പേരിൽ തട്ടിപ്പും വർധിച്ചു വരുന്നു. ഒരു ആപ്ലിക്കേഷൻ വഴി വാക്സിൻ രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുമെന്ന് അവകാശപ്പെടുന്ന മെസേജ് വൻതോതിൽ പ്രചരിക്കുന്നുണ്ട്. ഈ മെസേജ് ആധികാരികമല്ലെന്നും മാൽവെയർ ലിങ്കുമായി വരുന്നതാണ് എന്നും ഈ ലിങ്കിൽ ക്ലിക്കുചെയ്യുമ്പോൾ മാൽവെയറുള്ള ആപ്പ് നിങ്ങളുടെ ഫോണിലേക്ക് ഡൌൺലോഡ് ചെയ്യപ്പെടുമെന്നുമാണ് റിപ്പോർട്ടുകൾ. ഇതിനെ സംബന്ധിച്ച് ഇന്ത്യയിലെ സൈബർ സുരക്ഷ ഏജൻസി മുന്നറിപ്പ് നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് ഉപയോക്താക്കളെയാണ് വാക്സിനേഷന്റെ പേരിലുള്ള തട്ടിപ്പ് മെസേജ് ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. അഞ്ച് വേരിയന്റുകളിലുള്ള മെസേജുകളാണ് ഇതുവരെ സൈബർ സുരക്ഷാ ഏജൻസി കണ്ടെത്തിയിട്ടുള്ളത്. ഇതിനെക്കുറിച്ച് ആളുകൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം അഥവാ സിആർടി-ഇൻ ആണ് മുന്നറിയിപ്പ് നൽകിയത്. "കൊവിഡ്-19 വാക്‌സിനായി രജിസ്റ്റർ ചെയ്യാൻ ആളുകളെ സഹായിക്കുന്ന ഒരു ആപ്പ് ഉണ്ടെനന് അവകാശപ്പെടുന്ന വ്യാജ മെസേജ് പ്രചാരത്തിലുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഇന്ത്യയിലെ ആൻഡ്രോയിഡ് ബേസ്ഡ് ഡിവൈസുകളിൽ മാൽവെയർ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന ലിങ്കാണ് മെസേജിനൊപ്പം പ്രചരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതിലൂടെ ഫോണിലെ കോൺടാക്റ്റുകൾ ചോർത്തുകയും ആ കോൺടാക്ടുകളിലേക്ക് എസ്എംഎസ് അയച്ച് മാൽവെയർ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ആ മെസേജിലൂടെ ഒരു ആപ്പ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് എന്ന് പറഞ്ഞ് കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും മാൽവെയറുള്ള ആപ്പാണ് ലഭിക്കുന്നത്. ഇതിൽ ക്ലിക്ക് ചെയ്യുന്ന ഉടൻ മാൽവെയർ ആപ്പ് നിങ്ങളുടെ ഡിവൈസിലേക്ക് ഓട്ടോമാറ്റിക്കായി ഡൌൺലോഡ് ആകും.

ഹാക്കർമാർ മെസേജിലൂടെ ഉപയോക്താക്കളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്. മാൽവെയർ ആപ്പ് ഫോണുകളിൽ എത്തിക്കാൻ ഇപ്പോൾ ഏറ്റവും അനുയോജ്യമായിട്ടുള്ളത് കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എന്നതുകൊണ്ടാണ് ഇത് ഉപയോഗിക്കുന്നത്. നേരത്തെ മാൽവെയർ ഗവേഷകനായ ലൂക്ക് സ്റ്റെഫാൻകോ ഇന്ത്യയിലുള്ള മാൽവെയർ മെസേജിനെ കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. കോവിഡ് -19 വാക്സിൻ ഫ്രീ രജിസ്ട്രേഷനായി എസ്എംഎസ് വഴി തട്ടിപ്പ് നടത്തുകയാണ് ചെയ്യുന്നത്. ആളുകളുടെ സ്വകാര്യ വിവരങ്ങൾ പോലും തട്ടിയെടുക്കാൻ ഈ മാൽവെയറിന് സാധിക്കുമെന്നാണ് റിപ്പോർട്ട്.

മാൽവെയർ ഉള്ള ആപ്പ് ഉപയോക്താവിന്റെ ഫോണിൽ ഇൻസ്റ്റാളുചെയ്യുകയും ഉപയോക്താവിന്റെ കോൺടാക്റ്റ് ലിസ്റ്റിലൂടെ അത് വ്യാപിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകൻ ഉപയോക്താക്കളെ അറിയിച്ചിരുന്നു. ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങളിലേക്ക് നിയമവിരുദ്ധമായി ആക്‌സസ് നേടാനു ഈ ആപ്പിനും മാൽവെയറിനും സാധിക്കും. ആപ്പിന് തുടക്കത്തിൽ കൊവിഡ്-19 എന്നാണ് പേര് നൽകിയിരുന്നതെങ്കിലും പിന്നീട് പേര് വാക്സിൻ രജിസ്റ്റർ എന്ന് പേര് മാറ്റുകയായിരുന്നു എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കൊവിൻ വെബ്‌സൈറ്റിലോ ആരോഗ്യ സേതു ആപ്പിലോ മാത്രമേ ഇന്ത്യയിൽ വാക്സിൻ രജിസ്ട്രേഷൻ നടത്താൻ കഴിയൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. കൊവിഡ്-19 വാക്സിൻ രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുമെന്ന് അവകാശപ്പെടുന്ന മെസേജിനൊപ്പം വരുന്ന ലിങ്കിൽ ക്ലിക്കുചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൊവഡിന്റെ രണ്ടാം തരംഗം രാജ്യത്ത് അപകടകരമായ രീതിയിൽ വ്യാപിക്കുമ്പോൾ വാക്സിനേഷൻ പ്രക്രീയ നടക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ ഹാക്കർമാരുടെ മാൽവെയർ മെസേജുകളുടെ ചതിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.


Click it and Unblock the Notifications








