മെയ്ഡിൻ ഇന്ത്യൻ ഡാ... സാംസങ്ങിനെയും ഷവോമിയേയും പിന്നിലാക്കി ബോട്ട്; മുന്നിലുള്ളത് ആപ്പിൾ മാത്രം
വെയറബിൾ സ്മാർട്ട് ഉപകരണങ്ങളുടെ വിൽപനയിൽ ആഗോളതലത്തിൽ തന്നെ വലിയ മുന്നേറ്റം നടത്തി ഇന്ത്യൻ ബ്രാൻഡായ ബോട്ട്. 2023 വർഷത്തെ കണക്കുകൾ അനുസരിച്ച് നിലവിൽ വെയറബിൾ സ്മാർട്ട് ഉപകരണങ്ങളുടെ വിപണിയിൽ ബോട്ട് ആണ് രണ്ടാം സ്ഥാനത്ത് എന്നാണ് സൂചന. സാംസങ്, ഷവോമി തുടങ്ങിയ മുൻനിര കമ്പനികളെ പിന്നിലാക്കിയാണ് ബോട്ടിന്റെ ഈ നേട്ടം.
2023ന്റെ മൂന്നാം പാതിയിലാണ് ബോട്ട് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. വിറ്റുപോയ യൂണിറ്റുകളുടെ അടിസ്ഥാനത്തിലാണ് ബോട്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ആപ്പിളാണ്. ഇക്കാലയളവിൽ ബോട്ടിന്റെ വയറബിൾ ഗാഡ്ജറ്റുകളുടെ കയറ്റുമതിയും 2.6 ശതമാനമായി വർധിച്ചിട്ടുണ്ട്. 2023ന്റെ മൂന്നാം പാതിയിൽ ബോട്ട് ആകെ 148.4 ദശലക്ഷം യൂണിറ്റ് ഉപകരണങ്ങൾ വിറ്റു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ബോട്ടിന്റെ ഏക്കാലത്തെയും ഉയർന്ന വിൽപന ആണിത്.

പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ആപ്പിളിന്റെ വിപണി വിഹിതം 29.9 ശതമാനം ആണ്. ബോട്ടിന്റെ വിപണി വിഹിതം 9.6 ശതമാനമാണ്. ബോട്ടിന്റെ കീഴിലുള്ള ഇമാജിൻ മാർക്കറ്റ് എന്ന കമ്പനിയുടെ കൂടി വിറ്റുവരവിലുള്ള കണക്കുകൾ കൂടി ചേർത്താണ് ബോട്ട് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ മൂന്നാം പാദത്തിൽ വിപണിയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോൾ രണ്ടാം പാദത്തിൽ അഞ്ചാം സ്ഥാനത്തായിരുന്നു കമ്പനി.
ഇന്ത്യയിൽ ബോട്ടിന് നിരവധി ഉപയോക്താക്കൾ ഉണ്ടെങ്കിലും ആഗോള തലത്തിൽ ഇത്രയും വലിയ നേട്ടം സ്വന്തമാക്കുന്നത് ഇത് ആദ്യമായാണ്. ഇത് സംബന്ധിച്ച ട്വീറ്റ് പ്രമുഖ ടെക്നോളജി അനലിസ്റ്റായ ബ്രൈൻ മ പങ്കുവെയ്ച്ചിട്ടുണ്ട്. 2023ന്റെ മൂന്നാം പകുതിയിൽ ആഗോള വെയറബിളുകളിൽ രണ്ടാം സ്ഥാനത്തെത്തിയത് ഇന്ത്യൻ ബ്രാൻഡായ ബോട്ട് (ഇമാജിൻ മാർക്കറ്റിങ്) ആണെന്നായിരുന്നു ഇദ്ദേഹത്തിന്റെ ട്വീറ്റ്. ഹെഡ്സെറ്റുകൾ, ഇയർബഡുകൾ, മറ്റ് വെയറബിൾ ഗാഡ്ജറ്റ് എന്നിയുടെ ആകെ വിൽപന കണക്കാണിത് എന്നും ഇദ്ദേഹം പറയുന്നു.

വരും വർഷങ്ങളിൽ ബോട്ട് മുന്നേറ്റം തുടരും എന്നാണ് ഐഡിസിയിലെ മൊബിലിറ്റി, കൺസ്യൂമർ ഡിവൈസ് ട്രാക്കറുകളുടെ റിസർച്ച് മാനേജർ ജിതേഷ് ഉബ്രാനി പ്രവചിക്കുന്നത്. അടുത്ത വർഷങ്ങളിൽ സ്മാർട്ട് റിങ്ങുകൾ ആയിരിക്കും ബോട്ടിന്റെ വജ്രായുധം. ബോട്ടിന് പുറമെ ഔറ, നോയ്സ് തുടങ്ങിയ കമ്പനികളും വിപണിയിൽ മുന്നേറ്റം നടത്തും എന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു. അതേ സമയം വിപണിയിൽ പിടിച്ചു നിൽക്കാനായി ഒരോ ബ്രാൻഡുകളും അവരുടേത് മാത്രമായി ഫീച്ചറുകൾ പുറത്തിറക്കേണ്ടി വരുമെന്നും ഇദ്ദേഹം പറയുന്നു.
മറുവശത്ത് 2023ന്റെ മൂന്നാം പകുതിയിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്ന ബ്രാൻഡ് പ്രമുഖ ചൈനീസ് കമ്പനിയായ ഷവോമിയാണ്. വിപണിയുടെ 7.8 ശതമാനം വിഹിതമാണ് ഷവോമിയ്ക്ക് അവകാശപ്പെടാനുള്ളത്. 11.6 ദശലക്ഷം കയറ്റുമതിയും ഷവോമിയ്ക്ക് അവകാശപ്പെടാനുണ്ട്. സാംസങ്ങാണ് നാലാം സ്ഥാനത്ത്. 10.7 ദശലക്ഷം കയറ്റുമതിയും 7.2 ശതമാനം വിപണി വിഹിതവുമാണ് സാംസങ്ങിന് ഇക്കാലയളവിൽ ഉള്ളത്.
ഹുവായ് ആണ് ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 8.5 ദശലക്ഷം കയറ്റുമതിയും 5.7 ശതമാനം വിപണി വിഹിതവുമാണ് ഹുവായിക്ക് അവകാശപ്പെടാനുള്ളത്. ഐഡിസി എന്ന ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷനാണ് ഈ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. അടുത്ത വർഷങ്ങളിൽ സംഭവിച്ചേക്കാവുന്ന ചില പ്രവചനങ്ങളും ഇവർ പുറത്ത് വിട്ടിട്ടുണ്ട്. ചെറുകിട ബ്രാൻഡുകൾ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നത് മൊത്തം വിപണിയിൽ പ്രതിഫലിച്ചു എന്നും ഇവർ പറയുന്നു.
അതേസമയം അമൻ ഗുപ്തയും സമീർ മേത്തയും ചേർന്നാണ് 2014ൽ ബോട്ട് എന്ന ബ്രാൻഡ് ആരംഭിച്ചത്. ആദ്യ കാലങ്ങളിൽ സ്പീക്കറുകൾ, ഇയർഫോണുകൾ എന്നീ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിൽ ആണ് ബോട്ട് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോട്ട് ഇന്ത്യയിൽ ജനപ്രിയമായി. പിന്നീട് സ്മാർട്ട് വാച്ചുകളും ഇയർബഡുകളും എല്ലാം ഇറങ്ങിയ സാഹചര്യത്തിൽ ഇവയുടെ നിർമ്മാണത്തിലും ബോട്ട് ശ്രദ്ധകേന്ദ്രീകരിച്ചു. നിലവിൽ ഒരു ആഗോള ബ്രാൻഡായി ബോട്ട് വളർന്നിരിക്കുന്നു.


Click it and Unblock the Notifications








