പ്രതീക്ഷിക്കാത്ത തിരിച്ചടി നേരിട്ട് ഇന്ത്യയിലെ ഐഫോൺ നിർമ്മാണം; പ്രൊഡക്ഷനും കയറ്റുമതിയും നിർത്തിവെച്ചു
തമിഴ്നാട്ടിലും ആന്ധ്ര തീരത്തും വീശിയടിച്ച മിഗ്ജാമ് ചുഴലിക്കാറ്റിൽ രണ്ട് സംസ്ഥാനങ്ങളിലായി വ്യാപക നഷ്ടം ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചുഴലിക്കാറ്റിനെതുടര്‍ന്ന് ചെന്നൈയിൽ കനത്ത മഴയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. പല സ്ഥലങ്ങളിലും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ചൊവ്വാഴ്ച ഉച്ചയോടെ മിഗ്ജാമ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക് നീങ്ങിയിരിക്കുകയാണ്.
ഇതുവരെ എട്ടോളം മരണമാണ് ഈ ദുരന്തം മൂലം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു സ്ത്രീയും ഏഴോളം പുരുഷന്മാരുമാണ് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. അതേ സമയം ചെന്നൈയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ മെട്രോ സർവ്വീസുകൾ പുനരാരംഭിച്ചു. നഗരത്തിലെ പല സ്ഥലങ്ങളിലും വൈദ്യുതി എത്തിയതായും തമിഴ്നാട് സർക്കാർ അറിയിച്ചു. രണ്ട് സംസ്ഥാനങ്ങളിലായി വ്യാപക നാശനഷ്ടമാണ് മിഗ്ജാമ് ചുഴലിക്കാറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ആപ്പിൾ ഫോൺ നിർമ്മാണത്തെയും ഈ ചുഴലിക്കാറ്റ് കാര്യമായി ബാധിച്ചിട്ടുണ്ട്.

നിലവിൽ ചെന്നൈയിലെ ഫാക്ടറിയിലാണ് ഫോക്‌സ്‌കോൺ ഐഫോണുകൾ നിർമ്മിക്കുന്നത്. എന്നാൽ ദിവസങ്ങളോളും തുടരുന്ന മോശം കാലാവസ്ഥയും വൈദ്യുതി വിച്ഛേദനവും ഇന്ത്യയിലെ ഐഫോൺ നിർമ്മാണത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഫാക്ടറിയിലെ പല ഷിഫ്റ്റുകളും റദ്ദാക്കേണ്ടി വന്നിരുന്നു. വൈദ്യുതി തിരിച്ചെത്തിയതും, കാലാവസ്ഥ ശാന്തമായതും വൈകാതെ തന്നെ പ്രവർത്തനങ്ങൾ തുടർന്ന് ആരംഭിക്കാൻ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസങ്ങളോളം തുടർന്ന മഴയ്ക്ക് ശേഷം ചൊവ്വാഴ്ചയോടെയാണ് മിഗ്ജാമ് ചുഴലിക്കാറ്റ് ഇന്ത്യൻ കരയിൽ എത്തിയത്. വലിയ രീതിയിൽ കടൽ ക്ഷോഭവും ഇന്ത്യൻ തീരങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ നിരവധി കാറുകൾ ഒഴുകി പോകുന്നതും വഴിയിലൂടെ മുതലകൾ ഇറങ്ങി നടക്കുന്നതുമായി നരവധി വീഡിയോകൾ സോഷ്യൽ മീഡിയകളിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു. നേരത്തെ 2015ലും ഇതിന് സമാനമായ വെള്ളപ്പൊക്കം ചെന്നൈ നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിലവിൽ ചെന്നൈയിലെ ഫാക്ടറികളിൽ നടന്നു കൊണ്ടിരുന്ന ഐഫോൺ നിർമ്മാണം നിർത്തി വെച്ചിരിക്കുകയാണ്. വിമാനത്താവളവും തുറമുഖവും അടച്ചതോടെ ഐഫോൺ കയറ്റുമതിയും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഐഫോൺ 15ന്റെ സ്റ്റാന്റേർഡ്, പ്ലസ് പതിപ്പുകളും ഐഫോൺ 14, 13 തുടങ്ങിയ ഫോണുകളുമാണ് പ്രധാനമായും ചെന്നൈയിൽ ഫാക്ടറികളിൽ നിർമ്മിച്ചിരുന്നത്. നിലവിൽ ആഗോള തലത്തിലെ ഐഫോൺ നിർമ്മാണത്തിൽ 7 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ഇന്ത്യ ആണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വരും വർഷങ്ങളിൽ ഇന്ത്യയിൽ കൂടുതൽ ഐഫോൺ നിർമ്മാണം നടക്കും എന്നാണ് വിദഗ്ദർ പ്രതീക്ഷിക്കുന്നത്. 2015 ഓടെ ആഗോളതലത്തിൽ ഐഫോൺ നിർമ്മാണത്തിന്റെ 25 ശതമാനത്തോളം ഇന്ത്യയിൽ നിന്നായിരിക്കും എന്നാണ് ബ്ലൂംബെർഗിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഏഷ്യയിൽ ചൈനയെ കേന്ദ്രീകരിച്ചുകൊണ്ട് ആയിരുന്നു ആപ്പിൾ ഇത്രയും നാൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇന്ത്യയിൽ ഐഫോൺ നിർമ്മാണ ഫാക്ടറി ആരംഭിച്ചത് രാജ്യത്തിനും ആപ്പിളിനും വലിയ നേട്ടമായി. നിലവിൽ ആപ്പിളിന് ചൈനയെക്കാൾ പ്രിയം ഇന്ത്യയോട് ആണ്.
അടുത്തിടെ ഡൽഹിയിലും മുംബൈയിലും ആപ്പിൾ സ്റ്റോറുകൾ ആരംഭിച്ചതും. ഇന്ത്യൻ വിപണിയിൽ ഐഫോൺ വിൽപന കുതിച്ച് ഉയർന്നതും ഈ പ്രിയം വർധിപ്പിക്കാൻ കാരണമായി. അതിനിടെ ഫോക്‌സ്‌കോണിന് പുറമെ ടാറ്റാ ഗ്രൂപ്പും ഉടൻ തന്നെ ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇത്തരത്തിൽ സംഭവിച്ചാൽ ഇന്ത്യയിൽ ഐഫോൺ നിർമ്മാണവും കയറ്റുമതിയും വലിയ രീതിയിൽ വളർന്നേക്കും. രാജ്യത്തിനും ആപ്പിളിനും ഇത് ഗുണം ചെയ്യുന്നതായിരിക്കും.
അതേ സമയം കാലാവസ്ഥ മോശമായതിന് തുടർന്ന് തമിഴ്നാട്ടിലെ ഒന്നിലധികം ജില്ലകളിലെ സ്‌കൂളുകൾ, കോളേജുകൾ, ഓഫീസുകൾ എന്നിവയെല്ലാം രണ്ട് ദിവസത്തോളം അടച്ചിട്ടു. വെള്ളക്കെട്ടിനെതുടര്‍ന്ന് നഗരത്തിലെ 17 സബ് വേകള്‍ അടഞ്ഞുകിടക്കുകയാണ്. ചെന്നൈയുടെ പല ഭാഗത്തായി വിവധ ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. ചുഴലിക്കാറ്റ് ആന്ധ്രയിൽ പ്രവേശിച്ചതോടെ ഇവിടെ തീരദേശ വാസികളും കനത്ത ജാഗ്രതയിലാണ്. ആന്ധ്രയിലെ എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.


Click it and Unblock the Notifications








