ഐഫോൺ 12 സീരിസിൽ ചാർജർ നൽകാത്തതിന് ആപ്പിളിന് ബ്രസീലിൽ 20 ലക്ഷം ഡോളർ പിഴ
പുതുതായി പുറത്തിറങ്ങിയ ഐഫോൺ 12 സീരീസിൽ ചാർജർ ഉൾപ്പെടുത്താത്തതിന് ബ്രസീലിയൻ ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്ന സ്ഥാപനമായ പ്രോകോൺ-എസ്പി ആപ്പിളിന് 2 മില്യൺ ഡോളർ പിഴ ചുമത്തി. വിലയിൽ മാറ്റങ്ങളൊന്നും ഇല്ലാതിരിക്കുകയും എന്നാൽ സ്മാർട്ട്ഫോണിനൊപ്പം അതിന്റെ ചാർജർ നൽകാതിരിക്കുകയും ചെയ്ത അവസരത്തിലാണ് ആപ്പിളിന് ഇരുപത് ലക്ഷം ഡോളർ പിഴ ഇടാൻ ബ്രസീലിലെ പ്രോകോൺ എസ്പി തീരുമാനിച്ചത്. ചാർജർ നൽകാത്തതിന് ആപ്പിളിനെതിരെ നിരവധി പരാതികളും പ്രതിഷേധങ്ങളും ഉയർന്നുവന്നിരുന്നു.

പാരിസ്ഥിതിക കാരണങ്ങളാൽ ചാർജറും ഇയർബഡുകളും ഉൾപ്പെടുത്താതെയാണ് പുതിയ ഫ്ലാഗ്ഷിപ്പ് പുറത്തിറക്കുകയെന്ന് ലോഞ്ചിന് മുമ്പ് തന്നെ ആപ്പിൾ വ്യക്തമാക്കിയിരുന്നു. ഈ ആക്‌സസറികൾ നിർമ്മിക്കാതിരിക്കുന്നതിലൂടെ കാർബൺ എമിഷൻ കുറയ്ക്കാൻ കഴിയുമെന്നാണ് കമ്പനി അറിയിച്ചത്. ആപ്പിൾ വൈസ് പ്രസിഡന്റ് ലിസ ജാക്സൺ പറഞ്ഞത്, ഉപയോക്താക്കൾ പവർ അഡാപ്റ്ററുകൾക്ക് പകരം വയർലെസ് ചാർജിംഗ് രീതികൾ ഉപയോഗിക്കുന്നുണ്ട് എന്നും ബോക്സുകളിൽ അഡാപ്റ്ററുകൾ ഉൾപ്പെടുത്തുന്ന രീതി പഴകിയെന്നുമാണ്.

ചാർജർ ഒഴിവാക്കിയതിന് ശേഷം കമ്പനി പുതിയ ഫ്ലാഗ്ഷിപ്പ് സീരിസിന്റെ വില കുറയ്ക്കുമോ എന്ന ചോദ്യത്തിന് ആപ്പിളിന്റെ ഭാഗത്ത് നിന്നും മറുപടി ഉണ്ടായിട്ടില്ല. ഈ സീരിസ് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി പരാതികളും ട്രോളുകളും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ആപ്പിളിന്റെ ഈ നീക്കം ലാഭക്കൊതി കൊണ്ടാണെന്നും പരിസ്ഥിതിയെ കുറിച്ചുള്ള ആകുലത വ്യാജമാണെന്നും വിമർശനങ്ങൾ ഉയർന്നു വരികയും ചെയ്തു. ഇതെല്ലാം കെട്ടടങ്ങിയ സമയത്താണ് ബ്രസിലീൽ സമാന വിഷയത്തിൽ ആപ്പിളിന് പിഴ ഈടക്കിയിരിക്കുന്നത്.

ബ്രസീലിൽ ശക്തമായ ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും സ്ഥാപനങ്ങളുമുണ്ടെന്ന് ആപ്പിൾ മനസ്സിലാക്കേണ്ടതുണ്ടെന്ന് പ്രോകോൺ-എസ്പി എക്സിക്യൂട്ടീവ് ഡയറക്ടർ ഫെർണാണ്ടോ കാപ്പെസ് പറഞ്ഞു. രാജ്യത്തെ നിയമങ്ങളെയും സ്ഥാപനങ്ങളെയും കമ്പനി അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും കപസ് അഭിപ്രായപ്പെട്ടു. പ്രോക്സോൺ എസ്പി ചുമത്തിയ പിഴയെ കുറിച്ച് ആപ്പിൾ ഇതുവരെ അഭിപ്രായങ്ങളൊന്നും പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ ആപ്പിൾ വൈകാതെ പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐഫോൺ 12 മിനിക്ക് യുഎസിൽ 729 ഡോളറാണ് വില. ബ്രസീലിൽ ഇതേ ഫോണിന് 1,200 ഡോളർ വിലയുണ്ട്. ഒക്ടോബറിൽ ഐഫോൺ 12 സീരീസ് അവതരിപ്പിച്ച ആപ്പിൾ, പവർ അഡാപ്റ്ററും ഹെഡ്‌ഫോണുകളും ബോക്‌സിനുള്ളിൽ നൽകുന്ന രീതി അവസാനിപ്പിച്ചിരുന്നു. ആപ്പിൾ ഐഫോൺ 12 സീരിസിന്റെ ബോക്സിനുള്ളിൽ ചാർജിങ് കേബിൾ മാത്രമേ നൽകിയിട്ടുള്ളു. തങ്ങളുടെ ഈ തീരുമാനം കാരണം പാരിസ്ഥിതിക ആഘാതം 2 ദശലക്ഷം മെട്രിക് ടൺ കാർബൺ കുറയ്ക്കാൻ ഇടയാക്കുമെന്ന് ആപ്പിൾ വ്യക്തമാക്കി. ഇത് ഒരു വർഷത്തിനുള്ളിൽ 450,000 കാറുകൾ ഒഴിവാക്കുന്നതിന് തുല്യമാണെന്നും ആപ്പിൾ അറിയിച്ചു.

ആപ്പിൾ ഐഫോൺ 12 സീരിസിൽ നാല് ഡിവൈസുകളാണ് ഉള്ളത്. ഐഫോൺ 12 മിനി, ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് എന്നിവയാണ് ഈ മോഡലുകൾ. ഈ സീരിസ് ഇതിനകം തന്നെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ വൻതോതിൽ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഈ സിരിസിൽ ഐഫോൺ 12 മിനി എന്ന ഡിവൈസ് മാത്രമാണ് അധികം വിൽപ്പന നടക്കാത്ത ഐഫോൺ. ഈ ഡിവൈസിന്റെ പ്രൊഡക്ഷൻ നിർത്താൻ ആപ്പിൾ തീരുമാനിക്കുന്നു എന്ന റിപ്പോർട്ട് കുറച്ച് നാളുകൾക്ക് മുമ്പ് പുറത്ത് വന്നിരുന്നു. ചാർജർ ബോക്സിൽ നൽകാത്ത ആപ്പിളിന്റെ നയത്തിന് വലിയ തിരിച്ചടിയാണ് ബ്രസീലിസിൽ ഉണ്ടായിരിക്കുന്നത്.


Click it and Unblock the Notifications








