ബിഎസ്എൻഎൽ 4ജി സേവനങ്ങൾ മാർച്ച് 1 മുതൽ ആരംഭിക്കും
5 ജി സ്പെക്ട്രം 2020 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ലേലം ചെയ്യാൻ സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. ടെലിക്കോം നെറ്റ്വർക്ക് അഞ്ചാം തലമുറയിലേക്ക് കടക്കുമ്പോൾ 4ജി രാജ്യത്താകമാനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊതുമേഖല ടെലിക്കോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ. മാർച്ച് 1 നകം കമ്പനി 4 ജി സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.

മാർച്ച് 1 നകം 4 ജി സേവനങ്ങൾ ആരംഭിക്കാൻ സർക്കാർ നേരത്തെ സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്പെക്ട്രം പുറത്തിറക്കാൻ അനുമതിക്കായി ബിഎസ്‌എൻഎൽ ടെലിക്കോം വകുപ്പിന് കത്തെഴുതിയിട്ടുണ്ട്. കനത്ത നഷ്ടം നേരിടുന്ന ബിഎസ്എൻഎൽ 4 ജി സേവനങ്ങൾ ആരംഭിക്കുന്നത് അതിന്റെ പുനരുജ്ജീവന പദ്ധതിയിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ടെലിക്കോം വിപണിയിലെ കടുത്ത മത്സരത്തിനിടയിൽ പിടിച്ചു നിൽക്കാൻ ബിഎസ്എൻഎല്ലിന് വേഗം തന്നെ 4ജി സേവനങ്ങൾ ആരംഭിക്കേണ്ടത് ആവശ്യവുമാണ്.

ജീവനക്കാർക്ക് ഡിസംബർ മാസത്തെ ശമ്പളം അടുത്ത ആഴ്ചയോടെ നൽകാൻ കമ്പനി പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, എല്ലാ വെണ്ടർ, ലേബർ പേയ്‌മെന്റുകളും കമ്പനി കൊടുത്ത് തീർക്കും. നിലവിൽ എംടിഎൻഎല്ലും ബിഎസ്‌എൻഎല്ലും ലയിച്ചാണ് 3 ജി നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നത്. ലയനം പുനരുജ്ജീവന പദ്ധതിയുടെ ആദ്യ ഘട്ടമായിട്ടാണ് നടപ്പാക്കിയത്. 4ജി സേവനം വരുന്നതോടെ ടെലിക്കോം ഓപ്പറേറ്റർ കൂടുതൽ ശക്തമാകും.

കടം എങ്ങനെ കുറയ്ക്കാമെന്ന് ഉപദേശിക്കുന്നതിനായി ടെൽകോ ഡെലോയിറ്റിനെ സമീപിച്ചു. വിആർഎസ് വഴി കമ്പനി തങ്ങളുടെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും അതുവഴി വലിയൊരു തുക ശമ്പള ഇനത്തിൽ നിന്ന് ലാഭിക്കുകയും ചെയ്യും. ഭാവിയിലെ ബിസിനസ് സാധ്യതകളെക്കുറിച്ചും സാങ്കേതികവിദ്യയെക്കുറിച്ചും ബിഎസ്എൻഎല്ലിന് ആവശ്യമായ നിർദ്ദേശങ്ങൾ ഡെലോയിറ്റ് നൽകും. ബിഎസ്എൻഎല്ലിന്റെ 83,000 ജീവനക്കാരിൽ നിന്ന് 78,300ആളുകൾ ഇതുവരെ വിആർഎസ് പദ്ധതി തിരഞ്ഞെടുത്ത് സ്വയം വിരമിച്ചു. എംടിഎൻഎല്ലിൽ നിന്ന് 14,383 ജീവനക്കാരാണ് വിആർഎസ് എടുത്ത് പിരിഞ്ഞത്.

4ജി ആരംഭിക്കാനുള്ള പദ്ധതികൾ ഒരു വശത്ത് നടക്കുമ്പോൾ തന്നെ കമ്പനി മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ചു. ബിഎസ്‌എൻഎല്ലിന്റെ 74 രൂപ, 75 രൂപ, 153 രൂപ പ്ലാനുകളാണ് പരിഷ്കരിച്ചത്. മൂന്ന് പ്ലാനുകളുടെയും വാലിഡിറ്റി പകുതിയായി വെട്ടികുറച്ചു. 180 ദിവസം വാലിഡിറ്റിയുണ്ടായിരുന്ന പ്ലാനുകളിൽ ഇപ്പോൾ 90 ദിവസം വാലിഡിറ്റിയാണ് ലഭിക്കുന്നത്. കേരള സർക്കിളിലുള്ള 118 രൂപ, 187 രൂപ, 399 രൂപ പ്ലാനുകളുടെ വാലിഡിറ്റിയുടെ കമ്പനി കുറച്ചിരുന്നു.

ഈ പ്ലാനുകളുടെ വാലിഡിറ്റി കുറച്ചുവെങ്കിലും പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 74 രൂപ, 75 രൂപ പ്ലാനുകളിലൂടെ 15 ദിവസത്തേക്കാണ് ഡാറ്റ, സൌജന്യ കോൾ ആനുകൂല്യങ്ങൾ ലഭ്യമാവുക. 153 രൂപ പ്ലാനിൽ 28 ദിവസത്തേക്ക് ആനുകൂല്യങ്ങൾ ലഭിക്കും. 4ജി നെറ്റ്വർക്ക് രാജ്യത്താകമാനം സജീവമാകുന്നതോടെ ബിഎസ്എൻഎൽ മറ്റ് സ്വകാര്യ കമ്പനികളോട് വിപണിയിൽ ശക്തമായി മത്സരിക്കും. നിലവിൽ കേരളത്തിൽ സ്വകാര്യ കമ്പനികൾക്ക് വൻ വെല്ലുവിളി ഉയർത്താൻ ബിസ്എൻഎല്ലിന് സാധിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.


Click it and Unblock the Notifications








