ലോകം 5ജിയിലെത്തിയിട്ടും 4ജി നേടാനാവാതെ ബിഎസ്എൻഎൽ
ഇന്ത്യൻ ടെലിക്കോം വിപണിയിൽ വിപണി വിഹിതത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്താണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ. സ്വകാര്യ കമ്പനികളോട് മത്സരിക്കാൻ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ തന്നെയാണ് ബിഎസ്എൻഎൽ നൽകുന്നത്. ബിഎസ്എൻഎല്ലിന് വലിയ തിരിച്ചടി ഉണ്ടാകുന്നത് രാജ്യത്ത് എല്ലായിടത്തും 4ജി നെറ്റ്വർക്ക് ഇല്ല എന്ന കാര്യത്തിൽ മാത്രമാണ്. കേരളത്തിലെ ആളുകൾക്ക് ഈ പ്രശ്നം നേരിടേണ്ടി വന്നിട്ടില്ല. കേരളത്തിൽ ബിഎസ്എൻഎൽ ആദ്യമേ തന്നെ 4ജി നൽകുന്നുണ്ട്.

അടുത്തിടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് അടച്ച് പൂട്ടലിന്റെ വക്കിലെത്തിയ ബിഎസ്എൻഎല്ലിനെ പുനരുജ്ജീവിപ്പിക്കാൻ ഒരു പാക്കേജ് കേന്ദ്രസർക്കാർ തയ്യാറാക്കിയിരുന്നു. ഇതിനൊപ്പം 4ജി സ്പെക്ട്രവും ബിഎസ്എൻഎല്ലിന് അനുവദിച്ചിരുന്നു. രാജ്യത്ത് ഉടനീളം വേഗതയുള്ള 4ജി ലഭ്യമാക്കാനുള്ള എല്ലാ നടപടികളിലേക്കും ബിഎസ്എൻഎൽ കടന്നു. എന്നാൽ ഇത് നീണ്ടുപോവുകയാണ്. മാസങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യയിലെ എല്ലായിടത്തും ബിഎസ്എൻഎൽ 4ജി ലഭ്യമല്ല.

ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ ബിഎസ്എൻഎൽ 4ജി രാജ്യത്ത് ഉടനീളം വിന്യസിക്കുമെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും ഇത് നടപ്പായിട്ടില്ല. കൊറോണ വൈറസ് വ്യാപനവും ലോക്ക്ഡൌണും ബിഎസ്എൻഎല്ലിന്റെ 4ജി വിന്യാസത്തെ സാരമായി ബാധിച്ചു. 5ജി സ്പെക്ട്രം ലേലം ഈ വർഷം ഉണ്ടാകില്ലെന്ന് അറിയിപ്പ് വരുമ്പോഴും ജിയോ അടക്കമുള്ള മറ്റ് കമ്പനികൾ 5ജി പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലേക്ക് കടക്കുന്നതിനിടെയാണ് ബിഎസ്എൻഎൽ 4ജി രാജ്യത്ത് വിന്യസിക്കാനായി ഇത്രയും കാലതാമസം എടുക്കുന്നത്.

കേരളത്തിൽ എന്തുകൊണ്ട് 4ജി
4ജി സ്പെക്ട്രം സ്വന്തമാക്കിയിട്ടില്ലെങ്കിലും കേരളത്തിൽ ബിഎസ്എൻഎൽ 4ജി നൽകുന്നുണ്ട്. ബിഎസ്എൻഎല്ലിന്റെ കേരളത്തിലെ 3ജി നെറ്റ്വർക്ക് 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്തുകൊണ്ടാണ് ബിഎസ്എൻഎൽ 4ജി ലഭ്യമാക്കുന്നത്. ഇന്ത്യയിലെ ബിഎസ്എൻഎല്ലിന്റെ ഏറ്റവും ശക്തമായ സർക്കിളുകളിലൊന്നാണ് കേരളം. കേരളത്തിലെ കമ്പനിയുടെ ഉപയോക്താക്കൾ ബിഎസ്എൻഎല്ലിനൊപ്പം ആദ്യകാലം തൊട്ട് ചേർന്ന് നിൽക്കുന്നു. അതുകൊണ്ട് തന്നെ കേരളത്തിൽ ആദ്യം തന്നെ 4ജി നെറ്റ്വർക്ക് ലഭ്യമാക്കാൻ വേണ്ട നടപടികൾ ബിഎസ്എൻഎൽ സ്വീകരിച്ചു.

4ജി നെറ്റ്വർക്കിനായി പുതിയ ടവറുകൾ സ്ഥാപിക്കുന്നതിന് പകരം നിലവിൽ രാജ്യത്തുള്ള 2ജി, 3ജി ടവറുകൾ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള ശ്രമം ബിഎസ്എൻഎൽ നടത്തുന്നുണ്ട്. നോക്കിയയ്ക്കും ഇസഡ്ടിഇയ്ക്കും അപ്ഗ്രഡേഷനായുള്ള കരാർ നൽകിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 4 ജി ഡിവൈസുകൾ വാങ്ങുന്നതിനായി ബിഎസ്‌എൻഎൽ മാർച്ച് 23 ന് ടെണ്ടർ വിളിച്ചിരുന്നു. ഏകദേശം 9,000 കോടി രൂപയുടെ ടെണ്ടറാണ് ഇതിനായി വിളിച്ചത്. ഈ ഡിവൈസുകൾ ഉപയോഗിച്ച് 50,000 ത്തോളം സൈറ്റുകൾ നവീകരിക്കാനായിരുന്നു പദ്ധതി. ഈ ടെണ്ടർ നടപടികൾ ഇപ്പോൾ നിർത്തി വച്ചിരിക്കുകയാണ്.

4ജി നെററ്വർക്കിനായുള്ള പ്രധാന പ്രവർത്തനങ്ങൾ ബിഎസ്‌എൻഎൽ ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാൽ ഏപ്രിൽ 15ന് ബിഎസ്‌എൻഎൽ പുറത്തിറക്കിയ ടെൻഡറുകളിലെ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ടിഇപിസി രംഗത്തെത്തി. എല്ലാ സർക്കാർ ഓഫീസുകളിലും ഇതുമായി ബന്ധപ്പെട്ട് ടിഇപിസി മുന്നറിയിപ്പും നൽകി. ടെലികോം ഉപകരണങ്ങളായ സ്റ്റെർലൈറ്റ്, തേജസ് നെറ്റ്‌വർക്ക്സ്, വിഹാൻ നെറ്റ്‌വർക്ക്സ്, എച്ച്എഫ്സിഎൽ എന്നീ ആഭ്യന്തര കമ്പനികളെ പ്രതിനിധീകരിക്കുന്നതാണ് ടിഇപിസി. ടെൻഡർ മേക്ക് ഇൻ ഇന്ത്യ എന്ന ആശയത്തെ അവഗണിച്ചു എന്ന് ആരോപിച്ചായിരുന്നു ഈ നടപടി.

ബിഎസ്‌എൻഎൽ 4 ജി ലഭ്യമാകുന്ന സർക്കിളുകൾ
നിലവിൽ ബിഎസ്എൻഎൽ അതിന്റെ 4ജി സേവനങ്ങൾ വളരെ കുറച്ച് സർക്കിളുകളിൽ മാത്രമേ ലഭ്യമാക്കിയിട്ടുള്ളു. ബിഎസ്എൻഎൽ 4ജി ആദ്യമായി എത്തിയ കേരളത്തിൽ കൂടാതെ കൊൽക്കത്ത, മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, ഗുജറാത്ത്, ചെന്നൈ, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, എന്നീ സർക്കിളുകളിൽ നിലവിൽ ബിഎസ്എൻഎൽ 4ജി ലഭ്യമാണ്. ഈ സർക്കിളുകളിലെ ഉപയോക്താക്കൾക്ക് മാത്രമേ 96 രൂപ, 236 രൂപ പ്ലാനുകൾ ലഭ്യമാവുകയുള്ളു.

നിലവിലെ സാഹചര്യത്തിൽ ബിഎസ്എൻഎൽ ഉപയോക്താക്കളെ ആകർഷിക്കാനായി മികച്ച പ്ലാനുകൾ തന്നെ രാജ്യത്ത് നൽകുന്നുണ്ട്. 4ജി നെറ്റ്വർക്ക് ഇല്ല എന്ന ഒറ്റ പ്രശ്നം മാത്രമാണ് ഈ ടെലിക്കോം കമ്പനിയെ പിന്നിലേക്ക് അടിക്കുന്നത്. 4ജി നെറ്റ്വർക്ക് കൊണ്ടുവന്നാൽ ജിയോയെക്കാൾ മികച്ച പ്ലാനുകളുമായി ഇന്ത്യൻ ടെലിക്കോം വിപണിയിൽ ആധിപത്യം നേടാൻ ബിഎസ്എൻഎല്ലിന് സാധിക്കും.


Click it and Unblock the Notifications








