ബിഎസ്എൻഎൽ 4ജി ഇന്ത്യയിൽ എല്ലായിടത്തും ലഭിക്കാൻ അടുത്ത സെപ്റ്റംബർ വരെ കാത്തിരിക്കണം
സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എൻഎൽ മികച്ച പ്ലാനുകളുമായി സ്വകാര്യ കമ്പനികളോട് മത്സരിക്കുന്നുവെങ്കിലും 4ജി നെറ്റ്വർക്ക് എല്ലായിടത്തും ഇല്ലാത്തത് കമ്പനിക്ക് പോരായ്മയാണ്. 4ജി രാജ്യത്ത് ഉടനീളം എത്തിക്കാനുള്ള പരിശ്രമങ്ങളിലാണ് കമ്പനി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അടുത്ത വർഷം സെപ്റ്റംബറോടെ രാജ്യത്തുടനീളം 4ജി സേവനങ്ങൾ ലഭ്യമാക്കാൻ ബിഎസ്എൻഎല്ലിന് സാധിക്കും. കമ്പനി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

4ജി എല്ലായിടത്തും ലഭ്യമാക്കാൻ സാധിച്ചാൽ ബിഎസ്എൻഎല്ലിന് ഏകദേശം 900 കോടി രൂപ വരുമാനം ലഭിക്കുമെന്ന് കമ്യൂണിക്കേഷൻസ് സഹമന്ത്രി ദേവുസിൻ ചൗഹാൻ പാർലമെന്റിൽ അറിയിച്ചു. ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവ വിറ്റഴിക്കാൻ സർക്കാരിന് പദ്ധതികൾ ഒന്നും തന്നെ ഇല്ലെന്നും ഇത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണ് എന്നും ദേവുസിൻ ചൗഹാൻ ലോക്സഭയിൽ വ്യക്തമാക്കി. രാജ്യം 5ജിയിലേക്ക് ചുവട് വെക്കാൻ പോകുന്ന അവസരത്തിലാണ് ബിഎസ്എൻഎൽ 4ജിക്കായി ഇത്രയും വലിയ കാത്തിരിപ്പ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

പിടിഐയിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച് ബിഎസ്എൻഎൽ 4ജി റോളൗട്ടിനെക്കുറിച്ചുള്ള ലോക്സഭയിലെ അന്വേഷണത്തിന് മറുപടിയായിട്ടാണ് കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി 4ജി സേവനങ്ങളുടെ പാൻ-ഇന്ത്യ റോളൗട്ടിനായി 2022 സെപ്റ്റംബർ വരെ കാത്തിരിക്കണം എന്ന കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തുടനീളമുള്ള 4ജി സേവനങ്ങൾ ലഭ്യമാക്കി കഴിഞ്ഞാൽ എസ്റ്റിമേറ്റ് അനുസരിച്ച് പ്രവർത്തനത്തിന്റെ ആദ്യ വർഷത്തിൽ ഏകദേശം 900 കോടി രൂപയുടെ വരുമാന വർധന ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഎസ്എൻഎല്ലിന്റെ വരാനിരിക്കുന്ന 4ജി ടെൻഡറിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഇന്ത്യൻ കമ്പനികളെ പ്രൂഫ് ഓഫ് കൺസെപ്റ്റിനായി (പിഒസി) താൽപ്പര്യം പ്രകടിപ്പിക്കാൻ ക്ഷണിച്ചിരുന്നു. നേരത്തെ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നീ ടെലികോം കമ്പനികൾക്കായി സർക്കാർ ഒരു പുനരുജ്ജീവന പദ്ധതി തയ്യാറാക്കിയിരുന്നു. ഈ പുനരുജ്ജീവന പദ്ധതിയിൽ 4ജി സേവനങ്ങൾക്കായുള്ള സ്പെക്ട്രത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് അലോട്ട്മെന്റും ഉണ്ടായിരുന്നു. ഇതിനായി ബജറ്റ് വിഹിതം ഉപയോഗിക്കാനും സർക്കാർ തീരുമാനിച്ചു.

ഓഡിറ്റ് ചെയ്ത സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2021 സെപ്റ്റംബർ 30 വരെ ബിഎസ്എൻഎല്ലിന്റെ ആസ്തി 1,33,952 കോടി രൂപയും എംടിഎൻഎല്ലിന്റെ ആസ്തി 3,556 കോടി രൂപയുമാണ്. പ്രോപ്പർട്ടി, പ്ലാന്റ്, ഉപകരണങ്ങൾ എന്നിവയുടെ നെറ്റ്‌ബ്ലോക്കിനെക്കുറിച്ചുള്ള ഡാറ്റയും സാമ്പത്തിക പ്രസ്താവനയിൽ നൽകിയിട്ടുണ്ട്. ഇത് ബിഎസ്എൻഎല്ലിന് 89,878 കോടി രൂപയും എംടിഎൻഎല്ലിന് 3,252 കോടി രൂപയുമാണ്. മാർച്ച് വരെയുള്ള കണക്കാണ് ഇത്. 2021 സെപ്റ്റംബർ 30 വരെ ബിഎസ്എൻഎല്ലിന് ആകെ 85,721 രൂപയുടെ ബാധ്യതയാണ് ഉള്ളത്. എംടിഎൻഎല്ലിന് 30,159 കോടി രൂപയുടെ ബാധ്യതയുണ്ട്.

4ജി അപ്ഗ്രേഡേഷൻ പ്ലാനുകളുമായി മുന്നോട്ട് പോകുന്നതിന് നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിന്റെ (NSCS) അംഗീകാരം നേരത്തെ തന്നെ ബിഎസ്എൻഎൽ നേടിയിരുന്നു, എന്നാൽ നോക്കിയയുടെ ഉപകരണങ്ങൾ ഇതിനായി ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് ബോർഡിലെ സർക്കാർ നോമിനികൾക്ക് തോന്നിയതിനാൽ അത് റദ്ദാക്കി. നോക്കിയയുമായി സഹകരിക്കുന്നതിൽ വലിയ അപകടസാധ്യതകളൊന്നും ഇല്ല. എങ്കിലും കമ്പനി പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച 4ജി നെറ്റ്‌വർക്ക് ഉപകരണങ്ങൾ ഉപയോഗിക്കണം എന്നാണ് നോമിനികൾ ആവശ്യപ്പെട്ടത്.

നിലവിൽ കേരളം ഉൾപ്പെടെയുള്ള ചിലയിടങ്ങളിൽ ബിഎസ്എൻഎൽ 4ജി ലഭ്യമാക്കുന്നുണ്ട്. 3ജി സ്പെക്ട്രത്തിൽ ചില മാറ്റങ്ങൾ വരുത്തിയാണ് കേരളത്തിൽ ബിസ്എൻഎൽ 4ജി ലഭ്യമാക്കിയത്. എന്നാൽ അടുത്തിടെ 4ജി വേഗത കൃത്യമായി തന്നെ ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ ദക്ഷിണേന്ത്യയിലെ 15,000 ത്തോളം നെറ്റ്‌വർക്ക് ടവറുകൾ 4ജി കണക്റ്റിവിറ്റി നൽകുന്നതിനായി നവീകരിക്കുന്നുണ്ട്. ഈ 15,000 ടവറുകളിൽ 80 ശതമാനവും കേരളത്തിലാണ് ഉള്ളത്. നോക്കിയയുടെ ബിടിഎസ് (ബേസ് ട്രാൻസ്‌സിവർ സ്റ്റേഷൻ) സജ്ജീകരിച്ചിരിക്കുന്ന ടവറുകൾക്ക് 4ജി നെറ്റ്‌വർക്കിനായി ഒരു അധിക സംവിധാനവും ലഭിക്കും. കേന്ദ്രസർക്കാർ അനുവദിച്ച 4ജി സ്പെട്രം ഉപയോഗിച്ചായിരിക്കും കേരളം അടക്കമുള്ള സ്ഥലങ്ങളിൽ മികച്ച 4ജി നെറ്റ്വർക്ക് ലഭ്യമാക്കുന്നത്.


Click it and Unblock the Notifications








