ദീപാവലി ഓഫറുമായി ബിഎസ്എൻഎൽ, ബ്രോഡ്ബാൻറ് ലാൻറ്ലൈൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ്
ടെലികോം ഓപ്പറേറ്ററായ ബിഎസ്‌എൻഎൽ തങ്ങളുടെ ലാൻഡ്‌ലൈൻ, ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾക്കായി ദീപാവലി ഓഫർ പ്രഖ്യാപിച്ചു. ദീപാവലി കണക്കിലെടുത്ത് ഒരു നിശ്ചിത സമയത്തേക്ക് ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങൾ ലഭ്യമാകും. ടെലിക്കോം രംഗത്തെ മത്സരം ഇത്തരത്തിലുള്ള മികച്ച ഓഫറുകൾ നൽകാൻ കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ടെന്നതാണ് വാസ്തവം.

ബിഎസ്എൻഎൽ പ്രഖ്യാപിച്ച ദീപാവലി ഓഫർ അനുസരിച്ച് ഉപയോക്താക്കൾക്ക് രാജ്യത്തുടനീളമുള്ള ഏത് മൊബൈൽ അല്ലെങ്കിൽ ലാൻഡ്‌ലൈൻ നമ്പറിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളുകൾ വിളിക്കാൻ കഴിയും. ബിഎസ്‌എൻഎൽ ഇതിനകം ഭാരത് ഫൈബർ വിപുലീകരണ പദ്ധതികൾ പ്രഖ്യാപിക്കുകയും രണ്ട് മാസത്തിനുള്ളിൽ രാജ്യത്തെ തിരഞ്ഞെടുത്ത പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഒപ്റ്റിക്കൽ ഫൈബർ അധിഷ്ഠിത സേവനം എത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ബിഎസ്എൻഎൽ ലാൻഡ്‌ലൈൻ, ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾക്ക് 24 മണിക്കൂറും സാധുതയുള്ള പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ദീപാവലി ഓഫറിലൂടെ കഴിയുമെന്ന് കമ്പനി വ്യക്തമാക്കി. ഒക്ടോബർ 27 നും ഒക്ടോബർ 28 നും ഇടയിലാണ് ഈ ഓഫർ ലഭ്യമാവുക. 2020 മാർച്ചോടെ രാജ്യത്തുടനീളം ഫൈബർ കേബിളിലൂടെ പൂർണമായൊരു കവറേജ് കൊണ്ടുവരുമെന്ന് ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു.

ജിയോ ഫൈബർ രാജ്യത്ത് ആകമാനം ഉണ്ടാക്കിയ തരംഗം ചെറുക്കുന്നതിനായി ഈ വർഷം ജനുവരിയിലാണ് ബിഎസ്‌എൻഎൽ അതിവേഗ ഇൻറർനെറ്റ് സേവനം ആരംഭിച്ചത്. ഇതിനായി കമ്പനി 1.1 രൂപയ്ക്ക് 1 ജിബി എന്ന നിലയിൽ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ വാഗ്ദാനം ചെയ്തു. ബ്രോഡ്ബാൻറ് മേഖലയിലെ സ്വകാര്യ കമ്പനികളുടെ ആധിപത്യത്തോട് പിടിച്ചു നിൽക്കാൻ മികച്ച സേവനങ്ങളും ആകർഷകമായ പ്ലാനുകളും ഇക്കഴിഞ്ഞ കാലയളവിൽ ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു.

ബിഎസ്എൻഎൽ ലാൻഡ്‌ലൈനിനും ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങൾ നൽകുന്ന ദീപാവലി ഓഫർ പുറത്തിറക്കിയത് കമ്പനിയുടെ ചില പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ചതിന് ശേഷമാണ്. 429 രൂപ, 485 രൂപ, 666 രൂപ എന്നീ നിരക്കിലുള്ള പ്ലാനുകളിൽ മാറ്റം വരുത്തി അൺലിമിറ്റഡ് വോയ്‌സ് കോളുകൾ നൽകാൻ കമ്പനി തീരുമാനിച്ചിരുന്നു. രാജ്യത്തൊട്ടാകെ നെറ്റ്‌വർക്ക് കവറേജ് വർദ്ധിപ്പിക്കുന്നതിനായി 50,000 4 ജി സൈറ്റുകൾക്കായി നവംബറിൽ ടെൻഡർ നൽകുമെന്ന് കമ്പനി അറിയിച്ചു.

ബിഎസ്‌എൻഎൽ-എംടിഎൻഎൽ ലയനത്തിന് കേന്ദ്ര മന്ത്രിസഭ അടുത്തിടെ അനുമതി നൽകിയിരുന്നു. ഇരു പൊതുമേഖല ടെലിക്കോം കമ്പനികളുടെയും പുനരുജ്ജീവനത്തിനായി 15,000 കോടി രൂപ സോവറൈൻ ബോണ്ട് സമാഹരിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് വെളിപ്പെടുത്തി. ഇരു കമ്പനികളുടെയും 38,000 കോടി രൂപ ആസ്തിയിലൂടെ ധനസമ്പാദനം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
പ്രധാനമായും ആസ്തിയിൽ ഭൂമി ആസ്തിയും കെട്ടിടങ്ങളുടെ വാടകയും പാട്ടവും ഉൾപ്പെടുന്നു. എംടിഎൻഎല്ലിന് ദില്ലിയിൽ മാത്രം 29 ഓളം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഉണ്ട്.

രാജ്യത്തുടനീളം 4ജി സേവനം ആരംഭിക്കാനും പദ്ധതികൾ ഇതിനകം തന്നെ ബിഎസ്എൻഎൽ ആരംഭിച്ചിരുന്നു. ഇതിൻറെ ഭാഗമായി പശ്ചിമ ബംഗാളിൽ 4 ജി ആരംഭിക്കാനുള്ള പ്രാരംഭ നടപടികൾ പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്. 8,500 ഇനോഡ്-ബി [4 ജി സൈറ്റുകൾ] ഇന്ത്യയിലുടനീളം വിന്യസിക്കാനാണ് ബിഎസ്‌എൻഎൽ പദ്ധതിയിടുന്നത്. 4 ജി നെറ്റ്വർക്ക് കൂടാതെ രാജ്യത്തുടനീളം VoLTE സേവനങ്ങൾ ലഭ്യമാക്കാനും ബിഎസ്എൻഎല്ലിന് പദ്ധതിയുണ്ട്.

വൻ സാമ്പത്തിക പ്രതിസന്ധിയിലുള്ള ബിഎസ്എൻഎൽ അടച്ചുപൂട്ടുമെന്ന വാർത്തകൾ വന്നതിന് ശേഷം സർക്കാർ സ്ഥാപനത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. അടച്ചുപൂട്ടൽ വാർത്തകളെ തള്ളിക്കളഞ്ഞ് ബിഎസ്എൻഎല്ലും കേന്ദ്രസർക്കാരും രംഗത്തെത്തിയിരുന്നു. ബിഎസ്എൻഎൽ- എംടിഎൻഎൽ ലയനവും പുതിയ വിആർഎസ് പദ്ധതിയും 4ജി സ്പെക്ട്രത്തിന് അനുമതി നൽകിയതുമുൾപ്പെടെ ബിഎസ്എൻഎല്ലിനെ വീണ്ടും ശക്തമാക്കാനുള്ള നടപടികൾ നടന്ന് വരികയാണ്.


Click it and Unblock the Notifications








