പുതിയ BSNL പ്ലാനിലൂടെ 300 ദിവസം വാലിഡിറ്റിയും ഓരോ മാസവും 75 ജിബി ഡാറ്റയും കോളിങും
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. വളരെ വ്യത്യസ്തമായ പ്രീപെയ്ഡ് പ്ലാനാണ് ബിഎസ്എൻഎൽ (BSNL) അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ അൺലിമിറ്റഡ് പ്ലാനുകളെ പോലെ പ്രതിദിന ഡാറ്റ ലിമിറ്റ് ഇല്ലാത്ത, എന്നാൽ പ്രതിമാസ ഡാറ്റ ലിമിറ്റുള്ള പ്ലാനാണ് ഇത്. ദീർഘകാലത്തേക്ക് വാലിഡിറ്റിയും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നു.

ബിഎസ്എൻഎൽ പുതുതായി അവതരിപ്പിച്ചിരിക്കുന്ന പ്രീപെയ്ഡ് പ്ലാനിന് 2022 രൂപയാണ് വില. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഓരോ മാസവും 75 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ധാരാളം ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് പോലും ഉപയോഗിക്കാവുന്നതും ദീർഘകാല വാലിഡിറ്റിയുള്ളതുമായ പ്ലാനാണ് ഇത്. ഇടയ്ക്കിടെയുള്ള റീചാർജ് ഒഴിവാക്കാനും പ്രതിദിന ഡാറ്റ ലിമിറ്റ ഇല്ലാതെ ധാരാളമായി ഡാറ്റ ഉപയോഗിക്കാനും പറ്റിയ മികച്ച പ്ലാനാണ് ഇത്.

2022 രൂപയുടെ പ്ലാൻ
ബിഎസ്എൻഎൽ അവതരിപ്പിച്ച 2022 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഓരോ മാസവും 75 ജിബി ഡാറ്റ വീതം നൽകുന്നു. ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് 300 ദിവസത്തെ സർവ്വീസ് വാലിഡിറ്റിയും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ ദിവസവും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് നൽകുന്നു. ഓരോ മാസവും ലഭിക്കുന്ന ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയുന്നു.

പുതിയ 2022 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാനിന്റെ ഒരു പോരായ്മ ഈ പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ ഓഫർ 60 ദിവസത്തേക്ക് മാത്രമാണ് ലഭിക്കുന്നത് എന്നതാണ്. ഈ പ്ലാൻ രണ്ട് മാസത്തേക്ക് ഓരോ മാസവും 75 ജിബി ഡാറ്റ വീതം നൽകുന്നു. ബാക്കിയുള്ള 240 ദിവസവും ഡാറ്റ ആനുകൂല്യം ഉണ്ടായിരിക്കില്ല. പ്ലാനിലൂടെ ലഭിക്കുന്ന മൊത്തം ഡാറ്റ ആനുകൂല്യം 150 ജിബിയാണ്. പക്ഷേ പ്ലാനിലൂടെ 300 ദിവസത്തേക്ക് സർവ്വീസ് വാലിഡിറ്റി ലഭിക്കും.

ഇന്ത്യൻ സ്വാതന്ത്രത്തിന്റെ 75-ാം വാർഷികത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ പ്ലാനിന് ആസാദി കാ അമൃത് മഹോത്സവ് പിവി 2022 എന്ന പേരാണ് നൽകിയിരിക്കുന്നത്. ഈ ഓഫർ 2022 ഓഗസ്റ്റ് 31 വരെയാണ് ലഭ്യമാകുന്നത്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ബിഎസ്എൻഎൽ സിം അടുത്ത 300 ദിവസത്തേക്ക് ആക്ടീവ് ആയി നിലനിർത്താൻ തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. അടുത്ത രണ്ട് മാസത്തേക്ക് ധാരാളം ഡാറ്റ ഉപയോഗിക്കാനും ഇതിലൂടെ സാധിക്കും.

ബിഎസ്എൻഎല്ലിന് സർക്കാർ സാമ്പത്തിക സഹായം
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ബിഎസ്എൻഎല്ലിന് കുറച്ച് ദിവസം മുമ്പ് സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനം കേന്ദ്രമന്ത്രസഭ പാസാക്കി. ആശ്വാസ പാക്കേജ് എന്ന നിലയിലാണ് ടെലിക്കോം കമ്പനിക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുന്നത്. 1.67 ലക്ഷം കോടി രൂപയുടെ പാക്കേജാണ് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. വിപണിയിൽ സ്വകാര്യ കമ്പനികളുടെ കുത്തക നിലനിൽക്കെയാണ് 1.67 ലക്ഷം കോടി രൂപയുടെ സഹായെ പൊതുമേഖലാ ടെലിക്കോം കമ്പനിക്ക് നൽകുന്നത്.

1.67 ലക്ഷം കോടി രൂപ ബിഎസ്എൻഎൽ ഉപയോഗിക്കുന്നത്, സേവനങ്ങൾ നവീകരിക്കുന്നതിനും കടം കുറയ്ക്കുന്നതിനും സ്‌പെക്‌ട്രം അനുവദിക്കുന്നതിനും ബിബിഎൻഎല്ലുമായുള്ള ലയനത്തിനുമായിട്ടായിരിക്കും. ഈ തുക ബിഎസ്എൻഎൽ പല നിലകളിൽ ഉപയോഗിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്വകാര്യ കുത്തക ടെലിക്കോം വിപണിയിൽ വലിയ പ്രതിസന്ധി ഉണ്ടാക്കും എന്നതിനാൽ ബിഎസ്എൻഎല്ലിന് ലഭിക്കുന്ന സഹായം വിപണിയിലെ ബാലൻസ് നിലനിർത്താൻ സഹായിക്കും.

1.67 ലക്ഷം കോടി രൂപ ഇന്ത്യയിൽ 4ജി സേവനങ്ങൾ വ്യാപിപ്പിക്കാനും ബിഎസ്എൻഎൻഎൽ ഉപയോഗിക്കും. ബിഎസ്എൻഎല്ലിന് 900 MHz, 1800 MHz ബാൻഡുകളിൽ 4ജി സ്പെക്ട്രം അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. 44,993 കോടി രൂപയാണ് ഇതിന് ചെലവ് വരുന്നത്. ബിഎസ്എൻഎൽ തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ വിന്യസിക്കുന്നതിയി അടുത്ത നാല് വർഷത്തിനുള്ളിൽ 22,471 കോടി രൂപ സർക്കാർ നൽകും.

ഇന്ത്യയിലെ ചില മേഖലകളിൽ സ്വകര്യ കമ്പനികൾ ഇപ്പോഴും സേവനം നൽകുന്നല്ല. ലാഭകരമോ വാണിജ്യ താൽപ്പര്യമോ ഇല്ലാത്ത മേഖലകളാണ് ഇവ. ഇത്തരം ഇടങ്ങളിൽ ബിഎസ്എൻഎൽ സേവനം ലഭ്യമാക്കും. 13,789 കോടി രൂപയാണ് ബിഎസ്എൻഎല്ലിന് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് എന്ന പേരിൽ സ്വകാര്യ കമ്പനികളും മറ്റും ലാഭകരമല്ലാത്ത മേഖലകൾ എന്ന നിലവിൽ സേവനം നിഷേധിച്ച ഇടങ്ങളിൽ സേവനം എത്തിക്കുന്നതിനും നവീകരിക്കുന്നതിനുമായി ലഭിക്കുന്നത്.

എജിആർ (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ) കുടിശ്ശിക, സ്‌പെക്‌ട്രം അനുവദിക്കൽ, കാപെക്‌സ് നൽകൽ എന്നിവയ്‌ക്ക് പകരമായി ബിഎസ്‌എൻഎല്ലിന്റെ അംഗീകൃത മൂലധനം 40,000 കോടി രൂപയിൽ നിന്ന് 1,50,000 കോടി രൂപയായി സർക്കാർ ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഈ ദുരിതാശ്വാസ പാക്കേജിലൂടെ സർക്കാരിന്റെ ലക്ഷ്യം ബിഎസ്എൻഎല്ലിന്റെ നഷ്ടങ്ങളുടെയും കടങ്ങളുടെയും അളവ് കുറയ്ക്കുക എന്നതാണ്. കൂടുതൽ മികച്ച സേവനങ്ങൾ നൽകാൻ ടെലിക്കോം കമ്പനിയെ പ്രാപ്തമാക്കാനും ഈ നടപടികൾക്ക് സാധിക്കും.

ബിഎസ്എൻഎല്ലിനായി സർക്കാർ ചെയ്യുന്ന മറ്റൊരു കാര്യം ദീർഘകാല വായ്പകൾ സമാഹരിക്കുന്നതിന് പരമാധികാര ഗ്യാരണ്ടി നൽകുക എന്നതാണ്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 40,399 കോടി രൂപയ്ക്ക് ദീർഘകാല ബോണ്ടുകൾ സമാഹരിക്കാൻ കഴിയും, ഇത് നിലവിലുള്ള കടം പുനഃക്രമീകരിക്കാൻ ബിഎസ്എൻഎല്ലിനെ സഹായിക്കും. ഇതിലൂടെ കൂടുതൽ ധനസമാഹരണം നടത്താനും സേവനം മെച്ചപ്പെടുത്താനും സാധിക്കും.

ബിഎസ്എൻഎല്ലിന്റെ എജിആർ കുടിശ്ശിക തീർക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. 33,404 കോടി രൂപയുടെ എജിആർ കുടിശ്ശിക സർക്കാർ ഇക്വിറ്റിയാക്കി മാറ്റാനും ഇതുവഴി കടബാധ്യത ഇല്ലാതാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. എജിആർ, ജിഎസ്ടി കുടിശ്ശിക തീർക്കാൻ ബിഎസ്എൻഎല്ലിന് ഫണ്ട് ലഭിക്കും. ബിഎസ്എൻഎല്ലിന്റെ 7,500 കോടി രൂപയുടെ മുൻഗണനാ ഓഹരികൾ സർക്കാരിന് വീണ്ടും ഇഷ്യൂ ചെയ്യും.


Click it and Unblock the Notifications








