ബിഎസ്എൻഎൽ- എംടിഎൻഎൽ ലയനത്തിന് കേന്ദ്രസർക്കാർ അനുമതി, 4ജി സ്പെക്ട്രവും അനുവദിച്ചു
നഷ്ടത്തിലായ ബിഎസ്എൻഎല്ലിനെ പഴയപ്രതാപത്തിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ നടന്ന് വരികയാണ്. ഇതിൻറെ ഭാഗമായി ബിഎസ്എൻഎൽ ആവശ്യപ്പെട്ട 4ജി സ്പെക്ട്രം കേന്ദ്ര സർക്കാർ അനുവദിച്ചു. ഒപ്പം തന്നെ ബിഎസ്എൻഎൽ- എംടിഎൻഎൽ ലയനത്തിന് സർക്കാർ അനുമതിയും നൽകി. സർക്കാർ പറയുന്നതനുസരിച്ച്, ഈ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്പെക്ട്രത്തിന് 20,140 കോടി രൂപയുടെ മൂലധന ഇൻഫ്യൂഷൻ വഴി കേന്ദ്രസർക്കാർ ധനസഹായം നൽകും.

സ്പെക്ട്രം വാല്യൂവിൻറെ ജിഎസ്ടി തുകയായ 3,674 കോടി രൂപയും ബജറ്ററി റിസോഴ്സസിലൂടെ സർക്കാർ വഹിക്കും. കൂടാതെ രണ്ട് സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാർക്ക് ഒരു വോളൻററി റിട്ടയർമെൻറ് സ്കീം (വിആർഎസ്) നൽകുമെന്നും സർക്കാർ തീരുമാനിച്ചു. ഈ വിആർഎസ് 50 വയസും അതിൽ കൂടുതലുമുള്ളവർക്കാണ് ബാധകമാവുക.

മന്ത്രിസഭ അംഗീകരിച്ച വിആർഎസ് പാക്കേജ് അർഹരായ ജീവനക്കാർക്ക് 60 വയസ്സ് വരെ കമ്പനിയെ സേവിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 125 ശതമാനം വരെ നൽകുമെന്ന് ബിഎസ്എൻഎൽ- എംടിഎൻഎൽ ലയനം പ്രഖ്യാപിക്കവേ ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു. ഈ തീരുമാനം, ഈ പൊതുമേഖലാ സ്ഥാപനങ്ങളിലെ ലക്ഷക്കണക്കിന് ജീവനക്കാരുടെ താൽപ്പര്യം പരിഗണിച്ചാണ്. വിആർഎസ് എടുക്കാൻ സർക്കാർ ആരെയും നിർബന്ധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, എംടിഎൻഎൽ, ബിഎസ്‌എൻഎൽ എന്നിവയുടെ 37,500 കോടി രൂപയുടെ ആസ്തികളെ മൂന്ന് വർഷത്തിനുള്ളിൽ പണമാക്കി മാറ്റാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രധാനമായും ആസ്തിയിൽ ഭൂമി ആസ്തിയും കെട്ടിടങ്ങളുടെ വാടകയും പാട്ടവും ഉൾപ്പെടുന്നു. എംടിഎൻഎല്ലിന് ദില്ലിയിൽ മാത്രം 29 ഓളം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഉണ്ടെന്ന് ടെലികോം സെക്രട്ടറി അൻഷു പ്രകാശ് വ്യക്തമാക്കി.

സർക്കാർ വാഗ്ദാനം ചെയ്യുന്ന വിആർഎസ് പദ്ധതി വളരെ ആകർഷകമാണെന്ന് എംടിഎൻഎൽ ചെയർമാനും എംഡിയുമായ സുനിൽ കുമാർ വ്യക്തമാക്കി. വിആർഎസിന് അർഹതയുള്ള എല്ലാ ജീവനക്കാരും അത് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ തമ്മിലുള്ള ലയനം 10 വർഷമായി ചർച്ചചെയ്യുന്നുണ്ടെങ്കിലും നിരവധി എച്ച്ആർ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നിലവിൽ, എംടിഎൻഎല്ലും ബിഎസ്‌എൻഎല്ലും 40,000 കോടി രൂപ കടത്തിലാണ് ഉള്ളത്. ടെലികോം മേഖലയിലെ കടുത്ത മത്സരം വോഡഫോണിനെയും ഐഡിയയെയും നേരത്തെ ലയനത്തിലെത്തിച്ചിരുന്നു.

രാജ്യത്തുടനീളം 4ജി സേവനം ആരംഭിക്കാനും പദ്ധതികൾ ഇതിനകം തന്നെ ബിഎസ്എൻഎൽ ആരംഭിച്ചിരുന്നു. ഇതിൻറെ ഭാഗമായി പശ്ചിമ ബംഗാളിൽ 4 ജി ആരംഭിക്കാനുള്ള പ്രാരംഭ നടപടികൾ പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്. 8,500 ഇനോഡ്-ബി [4 ജി സൈറ്റുകൾ] ഇന്ത്യയിലുടനീളം വിന്യസിക്കാനാണ് ബിഎസ്‌എൻഎൽ പദ്ധതിയിടുന്നത്.
ബിഎസ്‌എൻഎൽ 4 ജി സേവനം സജീവമാക്കുന്നതിനൊപ്പം തന്നെ അതിൻറെ 3 ജി സേവനങ്ങൾ പതുക്കെ നിർത്താനും പദ്ധതിയിടുന്നുണ്ട്. അതുകൊണ്ട് തന്നെ 4 ജി സൈറ്റുകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ബിഎസ്‌എൻഎൽ അതീവ ശ്രദ്ധ പുലർത്തുകയും പ്രവർത്തനങ്ങൾ സാവധാനത്തിൽ നടത്തുകയും ചെയ്യുന്നു.

ഇതിനൊപ്പം തന്നെ 3 ജി ഉപയോഗം കുറഞ്ഞ സ്ഥലത്ത് കൂടുതൽ സെറ്റുകൾ ആരംഭിക്കുകയും ചെയ്യും. ഉപയോക്താക്കൾക്ക് 3 ജിയിൽ നിന്ന് 4 ജിയിലേക്ക് മാറാൻ എളുപ്പമുള്ള സംവിധാനങ്ങളും ബിഎസ്‌എൻഎൽ ഒരുക്കും. 4 ജി നെറ്റ്വർക്ക് കൂടാതെ രാജ്യത്തുടനീളം VoLTE സേവനങ്ങൾ ലഭ്യമാക്കാനും ബിഎസ്എൻഎല്ലിന് പദ്ധതിയുണ്ട്. നിലവിൽ ഷവോമി, നോക്കിയ, സോണി, വിവോ, ഓപ്പോ, തുടങ്ങിയ നിർമ്മാതാക്കളുടെ 30 സ്മാർട്ട്‌ഫോൺ മോഡലുകളിൽ ബിഎസ്‌എൻഎൽ VoLTE സേവനം പരീക്ഷിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ബിഎസ്‌എൻഎൽ കൂടുതൽ സ്മാർട്ട്‌ഫോൺ മോഡലുകളിലേക്ക് VoLTE സേവനങ്ങൾ വ്യാപിപിക്കും.


Click it and Unblock the Notifications








