ഇനിമുതൽ ബിഎസ്എൻഎല്ലിൽ നിന്നും എംടിഎൻഎല്ലിലേക്കും സൌജന്യ കോളുകൾ
പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്‌എൻഎലിൽ നിന്ന് ഇനി എംടിഎൻഎൽ നമ്പറുകളിലേക്കും സൌജന്യമായി കോളുകൾ ചെയ്യാം. ലയനത്തിന് മുമ്പ് സേവനം ലഭ്യമായിരുന്നില്ല. 429രൂപ, 485 രൂപ, 666 രൂപ എന്നീ നിരക്കുകളിലുള്ള മൂന്ന് വ്യത്യസ്ത പ്ലാനുകൾക്ക് കീഴിലാണ് ബിഎസ്എൻൽ എംടിഎൻഎൽ നമ്പറുകളിലേക്ക് സൌജന്യ കോളുകൾ നൽകുന്നത്. ബിഎസ്‌എൻഎൽ സേവനങ്ങൾ രാജ്യത്ത് 20 സർക്കിളുകളിലാണ് ഉള്ളത്. എംടിഎൻഎൽ ദില്ലിയിലും മുംബൈയിലുമാണ് സേവനങ്ങൾ നൽകുന്നത്.

429 പ്ലാനിലൂടെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും ബിഎസ്എൻഎൽ സൌജന്യ വോയ്‌സ് കോളിംഗ് വാഗ്ദാനം ചെയ്യുന്നു. 81 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ഉപയോക്താവിന് ലഭിക്കും. 485 രൂപയുടെ പ്ലാൻ 90 ദിവസത്തേക്ക് സൌജന്യ കോളുകളും ദിവസേന 1.5 ജിബി ഡാറ്റയും നൽകുന്നു. 666 രൂപയുടെ പ്ലാൻ 122 ദിവസത്തേക്ക് സൌജന്യ വോയ്‌സ് കോളിംഗും പ്രതിദിനം 1.5 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്.

മുംബൈയിലെയും ദില്ലിയിലെയും എംടിഎൻഎൽ നെറ്റ്‌വർക്ക് ഉൾപ്പെടെയുള്ളവയിലേക്ക് പരിധിയില്ലാത്ത വോയ്‌സ്കോളിങ് സൌകര്യം ദിവസേനയുള്ള 250 മിനുറ്റ് എന്ന പരിധി ലംഘിച്ചാൽ അതിനുള്ള പണം ബേസ് പ്ലാൻ താരിഫിൽ നിന്ന് ഈടാക്കുന്നു. അർദ്ധരാത്രി വരെയാണ് 250 മിനുറ്റ് എന്ന ലിമിറ്റ് 12 മണിയായിക്കഴിഞ്ഞാൽ ഉപയോക്താവിന് അടുത്ത ദിവസത്തേക്കുള്ള 250 മിനുറ്റ് ലഭ്യമാകുമെന്ന് ബിഎസ്എൻഎൽ വ്യക്തമാക്കി.

ബിഎസ്എൻഎൽ അതിന്റെ 108 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ കഴിഞ്ഞ ദിവസം മാറ്റങ്ങൾ വരുത്തിയിരുന്നു. പുതിയ പ്രഖ്യാപനപ്രകാരം കമ്പനി ഡിസംബർ 12 വരെ ഈ പ്ലാൻ നൽകും. നിലവിൽ ഈ പ്ലാനിലൂടെ 28 ദിവസത്തേക്ക് സൌജന്യ വോയിസ് കോളുകൾ, 500 എസ്എംഎസ്, 1 ജിബി ഡാറ്റ എന്നിവ നൽകുന്നുണ്ട്.

ബിഎസ്‌എൻഎല്ലും എംടിഎൻഎല്ലും തമ്മിലുള്ള ലയനം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് കമ്പനി പുതിയ പ്ലാനുകളം മറ്റും അവതരിപ്പിച്ചത്. സോവറൈൻ ബോണ്ടുകളിലൂടെ ബിഎസ്‌എൻഎല്ലിലേക്ക് 15,000 കോടി രൂപ നൽകാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, സ്വമേധയാ വിരമിക്കൽ പദ്ധതി (വിആർഎസ്) എടുക്കാനുള്ള മികച്ച അവസരവും ജീവനക്കാർക്ക് സർക്കാർ നൽകുന്നു.

മന്ത്രിസഭ അംഗീകരിച്ച വിആർഎസ് പാക്കേജ് അർഹരായ ജീവനക്കാർക്ക് 60 വയസ്സ് വരെ കമ്പനിയെ സേവിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 125 ശതമാനം വരെ നൽകുമെന്ന് ബിഎസ്എൻഎൽ- എംടിഎൻഎൽ ലയനം പ്രഖ്യാപിക്കവേ ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചിരുന്നു. ഈ തീരുമാനം, ഈ പൊതുമേഖലാ സ്ഥാപനങ്ങളിലെ ലക്ഷക്കണക്കിന് ജീവനക്കാരുടെ താൽപ്പര്യം പരിഗണിച്ചാണെന്നും വിആർഎസ് എടുക്കാൻ സർക്കാർ ആരെയും നിർബന്ധിക്കില്ലെന്നും മന്ത്രി അറിയിച്ചു.

ബിഎസ്എൻഎല്ലിന് 2016ലെ വിലയ്ക്ക് സർക്കാർ 4 ജി സ്പെക്ട്രം നൽകുമെന്നും കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. സർക്കാർ പറയുന്നതനുസരിച്ച്, ഈ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്പെക്ട്രത്തിന് 20,140 കോടി രൂപയുടെ മൂലധന ഇൻഫ്യൂഷൻ വഴി കേന്ദ്രസർക്കാർ ധനസഹായം നൽകും. സ്പെക്ട്രം വാല്യൂവിൻറെ ജിഎസ്ടി തുകയായ 3,674 കോടി രൂപയും ബജറ്ററി റിസോഴ്സസിലൂടെ സർക്കാർ വഹിക്കും.

സർക്കാർ പിന്തുണയോടെ ബിഎസ്‌എൻഎൽ സ്വകാര്യ കമ്പനികൾക്ക് കടുത്ത വെല്ലുവിളിയാകാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്. എംടിഎൻഎല്ലുമായുള്ള ലയനം അതിന്റെ വരിക്കാരുടെ എണ്ണവും വർദ്ധിപ്പിക്കും. 4 ജി നെറ്റ്വർക്ക് കൂടാതെ രാജ്യത്തുടനീളം VoLTE സേവനങ്ങൾ ലഭ്യമാക്കാനും ബിഎസ്എൻഎല്ലിന് പദ്ധതിയുണ്ട്. ഇവയെല്ലാം ബിഎസ്എൻഎല്ലിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് തന്നെയാണ് കരുതുന്നത്.


Click it and Unblock the Notifications








