അടച്ചുപൂട്ടൽ വാർത്തകളെ തള്ളി ബിഎസ്എൻഎൽ, സഹായങ്ങൾ സർക്കാർ പരിഗണനയിൽ
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അടച്ചുപൂട്ടാൻ ധനമന്ത്രാലയം ഒരുങ്ങുന്നുവെന്ന വാർത്തകളെ തള്ളി ബിഎസ്എൻഎൽ തന്നെ രംഗത്ത്. കടക്കെണിയിലായ എംടിഎൻഎല്ലും ബിഎസ്‌എൻഎല്ലും അടച്ചുപൂട്ടാൻ മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ടെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് പത്രം റിപ്പോർട്ട് ചെയ്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് ബിഎസ്എൻഎൽ ഔദ്യോഗിക വൃത്തങ്ങളുടെ പ്രതികരണം.

ബിഎസ്‌എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും പുനരുജ്ജീവന പാക്കേജ് അംഗീകരിക്കുന്നതിന് ധനമന്ത്രാലയം തയ്യാറല്ലെന്നായിരുന്നു മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. വിഷയത്തിൽ കാബിനറ്റ് നോട്ട് ഡ്രാഫ്റ്റ് തയ്യാറാക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. മറ്റൊരു വശത്ത് ടെലികോം വകുപ്പ് (DOT) സ്വമേധയാ വിരമിക്കൽ പദ്ധതിക്കായി 50,000 കോടി രൂപയും ബിഎസ്‌എൻഎല്ലിന് 4 ജി സ്പെക്ട്രവും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചാൽ സർക്കാർ 95,000 കോടി രൂപയാണ് ചെലവഴിക്കേണ്ടിവരികയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ടെലിക്കോം വകുപ്പ് ആവശ്യപ്പെട്ട തുകയെക്കാൾ വലുതാണ് അടച്ചുപൂട്ടലിന് ആവശ്യമുള്ള തുക.

ബിഎസ്എൻഎൽ പുറത്തിറക്കിയ പ്രസ്താവനയിൽ വിആർഎസ് / 4 ജി സ്പെക്ട്രം എന്നിവയ്ക്കായി അനുയോജ്യമായ പാക്കേജുകൾ നൽകി ബിഎസ്‌എൻഎല്ലിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവാൻ ഒരു പദ്ധതി സജീവമായി സർക്കാർ പരിഗണനയിലാണെന്ന് വ്യക്തമാക്കുന്നു. എന്തായാലും ഈ പ്രസ്താവനയിൽ ബിഎസ്എൻഎൽ പുലർത്തുന്ന ശുഭാപ്തി വിശ്വാസമാണ് പ്രതിഫലിക്കുന്നത്. സർക്കാർ തീരുമാനത്തിലാണ് ഇപ്പോഴും സ്ഥാപനത്തിൻറെ ഭാവി. വിആർഎസ് പാക്കേജിന് കേന്ദ്ര കാബിനറ്റും ടെലികോം കമ്മീഷനും അംഗീകാരം നൽകുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ.

2009-10 മുതൽ ബിഎസ്‌എൻഎൽ നഷ്ടത്തിലാണ്. എംടിഎൻഎല്ലും ബിഎസ്‌എൻഎല്ലും തങ്ങളുടെ സ്റ്റാഫിന് ശമ്പളം നൽകുന്നതിൽ പോലും കഴിഞ്ഞ കുറച്ച് കാലങ്ങളായി പ്രശ്നം നേരിടുന്നു. അതേസമയം ഈ പൊതുമേഖലാ സ്ഥാപനത്തിൻറെ ബെയ്‌ൽ ഔട്ട് പാക്കേജ് അംഗീകരിക്കാൻ ബിഎസ്‌എൻഎല്ലിലെ ജീവനക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. പുനരുജ്ജീവന പാക്കേജ് ടെലിക്കോം വകുപ്പാണ് തയ്യാറാക്കിയത്.
മൂന്ന് നാല് വർഷത്തിനുള്ളിൽ ബിഎസ്‌എൻഎലിൻറെ പ്രവർത്തനം ശക്തിപ്പെടുത്താനും ലാഭമുണ്ടാക്കാനും കഴിയുമെന്ന് ജീവനക്കാർക്ക് നല്ല ആത്മവിശ്വാസമുണ്ടെന്ന് സാഞ്ചാർ നിഗം എക്സിക്യൂട്ടീവ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ സെബാസ്റ്റ്യൻ വ്യക്തമാക്കി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വിവിധ നഗരങ്ങളിലെ മറ്റ് ഓപ്പറേറ്റർമാരുടെ 4 ജി സേവനത്തേക്കാൾ ബിഎസ്‌എൻഎല്ലിന്റെ 3 ജി സേവനം മികച്ചതാണെങ്കിലും ബിഎസ്‌എൻഎല്ലിന് 4 ജി സ്പെക്ട്രം സർക്കാർ അനുവദിച്ചിട്ടില്ല. ഇത് വരുന്നതോടെ സ്ഥാപനം ശക്തിയാർജ്ജിക്കുമെന്നും ബിഎസ്എൻഎൽ അധികൃതർ വ്യക്തമാക്കി.


Click it and Unblock the Notifications








