സ്വകാര്യ കമ്പനികളെ ഞെട്ടിച്ച് ബിഎസ്എൻഎല്ലിന്റെ തിരിച്ച് വരവ്, വരിക്കാരുടെ എണ്ണത്തിൽ വർധന
ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ സ്വകാര്യകമ്പനികളെക്കാൾ വളരെ പിന്നിലുള്ള ബിഎസ്എൻഎൽ തിരിച്ച് വരവിലേക്ക്, വരിക്കാരുടെ എണ്ണത്തിലും വിപണി വിഹിതത്തിലും വർധനവുണ്ടാക്കികൊണ്ടാണ് ബിഎസ്എൻഎൽ ഞെട്ടിച്ചിരിക്കുന്നത്. ഇന്ത്യയിൽ എല്ലായിടത്തും 4ജി നെറ്റ്‌വർക്കുകൾ ലഭ്യമാക്കിയിട്ടില്ലെങ്കിലും കമ്പനി അതിന്റെ വരിക്കാരുടെ വിപണി വിഹിതം 2017ലെ 8.6% ൽ നിന്ന് 2021ൽ 10.03% ആയി ഉയർത്തിയിട്ടുണ്ട്. നേരിയ വർധനവാണെങ്കിലും ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് ഇത് വലിയ നേട്ടം തന്നെയാണ്.

4ജി നെറ്റ്‌വർക്കുകൾ വളരെ പരിമിതമായ സ്ഥലങ്ങളിൽ മാത്രമുള്ള ബിഎസ്എൻഎൽ വിപണി വിഹിതം വർധിച്ചിരിക്കുന്നത് ചെറിയ കാര്യമല്ല. ഇങ്ങനെയാണ് കാര്യംങ്ങൾ എങ്കിൽ ടെലികോം കമ്പനി രാജ്യത്ത് എല്ലായിടത്തും 4ജി സേവനങ്ങൾ ലഭ്യമാക്കാൻ തുടങ്ങിയാൽ സ്വകാര്യ കമ്പനികൾക്ക് അത് വെല്ലുവിളിയാകും എന്ന് ഉറപ്പാണ്. 2017നും 2021നും ഇടയിൽ പല പുതിയ വരിക്കാരും വിലകുറഞ്ഞ പ്ലാനുകൾ തിരഞ്ഞാണ് പോയത്. അതുകൊണ്ട് തന്നെ മറ്റ് കമ്പനികളെക്കാൾ കുറഞ്ഞ നിരക്കിൽ പ്ലാനുകൾ നൽകുന്ന ബിഎസ്എൻഎല്ലിന് നേട്ടമുണ്ടാക്കാൻ സാധിച്ചു.

ബിഎസ്എൻഎല്ലിന് വർഷങ്ങളായി സബ്സ്ക്രൈബർ മാർക്കറ്റ് ഷെയറിൽ സ്ഥിരമായ വളർച്ചയുണ്ടായിട്ടുണ്ട്. എൻഡിടിവി ലാഭ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിഎസ്എൻഎൽ വിപണി വിഹിതത്തിൽ സ്ഥിരമായ വളർച്ച കൈവരിച്ചിട്ടുണ്ട്. 2017ൽ ടെലിക്കോം കമ്പനിക്ക് 8.6% വരിക്കാരുടെ വിപണി വിഹിതം ഉണ്ടായിരുന്നു. അത് 2018ൽ 9.4% ആയി ഉയർന്നു. 2019ൽ ഇത് 9.9% ആയി. 2020ൽ 10.3%ലേക്ക് ബിഎസ്എൻഎല്ലിന്റെ വിപണി വിഹിതം വളർന്നു. 2021ന്റെ ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് 10.03 ശതമാനമാണ് ബിഎസ്എൻഎല്ലിന്റെ വിപണി വിഹിതം.

പുനരുജ്ജീവന പദ്ധതി
2019ൽ ബിഎസ്എൻഎൽ അടച്ചുപൂട്ടേണ്ടി വരുമെന്ന സ്ഥിതി വന്നപ്പോൾ സർക്കാർ പുനരുജ്ജീവന പദ്ധതി പ്രഖ്യാപിച്ചിരുന്നു. 4ജി സ്പെക്ട്രവും സാമ്പത്തിക സഹായവും നൽകികൊണ്ടാണ് ബിഎസ്എൻഎ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ 4ജി നെറ്റ്വർക്ക് ഇന്ത്യയിൽ എല്ലായിടത്തും എത്തിക്കാൻ ഇതുവരെ ബിഎസ്എൻഎല്ലിന് സാധിച്ചിട്ടില്ല. ടെണ്ടർ നടപടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇതിന് കാരണം. സർക്കാരിന്റെ ഭാഗത്ത് നിന്നും ഇടപെടൽ ഉണ്ടാവണമെന്ന് ബിഎസ്എൻഎൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിൽ ഹൈബ്രിഡ് 4ജി പ്ലാനുമായിട്ടാണ് കമ്പനി മുന്നോട്ടുപോകുന്നത്. ഇതിലൂടെ രാജ്യത്തുടനീളമുള്ള മൊബൈൽ സൈറ്റുകൾക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകാൻ പ്രാദേശിക -വിദേശ കച്ചവടക്കാരെ ക്ഷണിക്കും. ബിഎസ്‌എൻഎൽ 2021 ജൂലൈ 1 ന് അഞ്ച് ലേലക്കാർക്ക് ഒരു ലെറ്റർ ഓഫ് ഇന്റന്റ് (എൽഒഐ) നൽകി. 4ജിയുടെ കാര്യങ്ങൾ വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്. ഇത്തരത്തിൽ തന്നെയാണ് കാര്യങ്ങൾ പോകുന്നത് എങ്കിൽ രാജ്യത്ത് മുഴുവൻ 4ജി എത്താൻ ഇനിയും വർഷങ്ങൾ എടുക്കും.

കേരളം അടക്കമുള്ള ചില സ്ഥലങ്ങളിൽ നിലവിൽ ബിഎസ്എൻഎൽ 4ജി ലഭ്യമാണ്. ദക്ഷിണേന്ത്യയിലെ 15,000 ത്തോളം നെറ്റ്‌വർക്ക് ടവറുകൾ 4ജി കണക്റ്റിവിറ്റി നൽകുന്നതിനായി നവീകരിക്കുമെന്ന് ബിഎസ്എൻഎൽ അറിയിച്ചിരുന്നു. ഈ 15,000 ടവറുകളിൽ 80 ശതമാനവും കേരളത്തിലാണ് ഉള്ളത്. നോക്കിയയുടെ ബിടിഎസ് (ബേസ് ട്രാൻസ്‌സിവർ സ്റ്റേഷൻ) സജ്ജീകരിച്ചിരിക്കുന്ന ടവറുകൾക്ക് 4ജി നെറ്റ്‌വർക്കിനായി ഒരു അധിക സംവിധാനവും ലഭിക്കുമെന്നാണ് ബിഎസ്എൻഎൽ അറിയിച്ചിരുന്നത്. ബിഎസ്എൻഎല്ലിന് വലിയ ഉപയോക്തൃ അടിത്തറയുള്ള സർക്കിളുകളിൽ ഒന്നാണ് കേരളം.


Click it and Unblock the Notifications








