BSNL 4G: ബിഎസ്എൻഎല്ലിന് ഏപ്രിൽ 1 മുതൽ 4ജി സ്പെക്ട്രം ലഭ്യമാകും; 19 മാസത്തിൽ ഇന്ത്യ മുഴുവൻ 4ജി
പൊതുമേഖലാ ടെലിക്കോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് രാജ്യത്തുടനീളം 4ജി നെറ്റ്വർക്ക് വികസിപ്പിക്കാനുള്ള തിരക്കിലാണ്. കടുത്ത സാമ്പത്തിക ബാധ്യത നേരിട്ടിരുന്ന ബിഎസ്എൻഎല്ലിനെ നവീകരിക്കാനായി കേന്ദ്രസർക്കാർ 4ജി സ്പെക്ട്രം അനുവദിച്ചിരുന്നു. ഏപ്രിൽ 1 മുതൽ ബിഎസ്എൻഎല്ലിന് 4ജി സ്പെക്ട്രം ലഭ്യമാകും. 19 മാസത്തിനകം രാജ്യത്തുടനീളം 4ജി നെറ്റ്വർക്ക് ലഭ്യമാക്കുമെന്ന് ടെലിക്കോം മന്ത്രാലയം വ്യക്തമാക്കി.

ബിഎസ്എൻഎൽ നവീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി വിആർഎസ് പാക്കേജുകളും ധനസഹായവും കൂടാതെ 4ജി സ്പെക്ട്രവും സർക്കാർ അനുവദിച്ചിരുന്നു. ബിഎസ്എൻഎല്ലും എംടിഎൻഎല്ലും അടച്ച് പൂട്ടില്ലെന്ന് രാജ്യസഭയിൽ കേന്ദ്രസർക്കാർ ഉറപ്പ് നൽകിയിരുന്നുവെന്നും അതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ടെലിക്കോം സഹ മന്ത്രി സഞ്ജയ് ഷംറാവു പാർലമെന്റിനെ അറിയിച്ചു.

സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവ വർഷങ്ങളായി 4ജി സേവനം ലഭ്യമാക്കുമ്പോൾ ബിഎസ്എൻഎൽ 3ജി സേവനം കൊണ്ടാണ് ടെലിക്കോം വിപണിയിലെ മത്സരത്തിൽ ശക്തമായി പങ്കെടുക്കുന്നത്. 4 ജി സേവനങ്ങൾ ആരംഭിക്കുന്നതോടെ ഉപയോക്താക്കൾ കൂടുതലായി നെറ്റ്വർക്കിലേക്ക് എത്തുമെന്നാണ് ബിഎസ്എൻഎൽ കരുതുന്നത്.

ബിഎസ്എൻഎല്ലും എംടിഎൻഎല്ലും ഇന്ത്യയുടെ സ്വത്താണെന്നും പ്രകൃതി ദുരന്തസമയത്തടക്കം ബിഎസ്ൻഎൽ നടത്തിയ സേവനങ്ങൾ മറക്കാനാവില്ലെന്നും ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് പാർലമെന്റിൽ പറഞ്ഞു. ബിഎസ്എൻഎൽ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയിൽ പ്രശ്‌നങ്ങളുണ്ടെന്നും മന്ത്രി സമ്മതിച്ചു.

ബിഎസ്എൻഎല്ലും എംടിഎൻഎല്ലും അടച്ച് പൂട്ടില്ല. ഈ പൊതുമേഖലാ ടെലിക്കോം കമ്പനിയിലെ പ്രശ്നങ്ങൾ പരിഹരിച്ച് കമ്പനി നവീകരിക്കാനുള്ള ഒരു പുനരുജ്ജീവന പാക്കേജ് സർക്കാർ നൽകിയിട്ടുണ്ട്. കമ്പനി അടച്ച് പൂട്ടില്ലെന്ന് ഉറപ്പ് നൽകുന്നതായും സഭയിലെ ചോദ്യോത്തര വേളയിലുണ്ടായ ചോദ്യങ്ങൾക്ക് മറുപടിയായി രവിശങ്കർ പ്രസാദ് പറഞ്ഞു.

ബിഎസ്എൻഎല്ലിന്റെ വിഭവങ്ങളും സ്വത്തുക്കളും പരമാവധി വിനിയോഗിക്കുക എന്നതാണ് ബിഎസ്‌എൻഎല്ലിന്റെ പുനരുജ്ജീവന പദ്ധതിയുടെ അടിസ്ഥാനം. ഇൻഫ്രാസ്ട്രക്ചർ ഷെയറിങിന് അനുവദിക്കുന്ന സർക്കാർ നയമാണ് ഉള്ളത്. ഇതനുസരിച്ച് ബിഎസ്‌എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും ടവറുകൾ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരുമായി പങ്കിടുന്നതിലൂടെ ധന സമ്പാദനം നടത്തുന്നുവെന്നും മന്ത്രി സഭയിൽ പറഞ്ഞു.

ബിഎസ്എൻഎൽ, എംഎൻടിഎൽ ടവറുകൾ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുന്നതിനു പുറമേ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ-ഐഡിയ എന്നിവയ്ക്ക് പാട്ടത്തിന് നൽകിയിട്ടുണ്ട്. ഇതുപോലെ ബിഎസ്എൻഎല്ലും മറ്റ് കമ്പനികളിൽ നിന്ന് വാടകയ്ക്ക് എടുത്ത ടവറുകൾ ഉപയോഗിക്കുന്നുണ്ട്. ബിഎസ്എൻഎൽ 13,416 ടവറുകളാണ് മറ്റ് കമ്പനികൾക്ക് നൽകിയിരിക്കുന്നത്.

ബിഎസ്എൻഎൽ പാട്ടത്തിന് നൽകിയിരിക്കുന്ന ടവറുകളിൽ 8,363 ടവറുകൾ ജിയോയ്ക്കും 2,779 എണ്ണം ഭാരതി എയർടെല്ലിനും 1,782 എണ്ണം വോഡാഫോണിനുമാണ് നൽകിയിരിക്കുന്നത്. എംഎൻടിഎല്ലിന്റെ 402 മൊബൈൽ ടവറുകൾ പാട്ടത്തിന് നൽകിയിട്ടുണ്ട്. അതിൽ ജിയോയ്ക്ക് 137 ടവറുകളും എയർടെല്ലിന് 100 ടവറുകളും വോഡഫോൺ-ഐഡിയയ്ക്ക് 165 ടവറുകളുമാണ് നൽകിയിട്ടുള്ളത്.

റിലയൻസ് ജിയോ ഇൻഫോകോമിൽ നിന്ന് ബിഎസ്എൻഎല്ലിന് 167.97 കോടി രൂപയും എംടിഎൻഎല്ലിന് 11.62 കോടി രൂപയും കുടിശ്ശികയായി ലഭിക്കാനുണ്ട്. ഈ കുടിശ്ശിക ജിയോയിൽ നിന്ന് വാങ്ങിച്ചെടുക്കാൻ സർക്കാർ നിരന്തരം ഇടപെടുന്നുണ്ടെന്ന് ടെലിക്കോം മന്ത്രി അറിയിച്ചു.


Click it and Unblock the Notifications