ബിഎസ്എൻഎൽ 4ജി സേവനം ഉടൻ ആരംഭിക്കും, 12000 കോടി ഇൻവസ്റ്റ്മെൻറ്
ടെലിക്കോം രംഗത്തെ മത്സരത്തിൽ പിടിച്ച് നിൽക്കാനും നഷ്ടത്തിൽ നിന്ന് രക്ഷപ്പെടാനുമായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ധാരാളം പദ്ധതികളാണ് നടപ്പാക്കുന്നത്. കമ്പനി അടുത്ത 4 മാസത്തിനുള്ളിൽ 4 ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ട് അനുസരിച്ച് ആദ്യം 4 ജി സേവനങ്ങൾ വിന്യസിക്കാൻ കഴിയുന്ന സ്ഥലങ്ങൾക്കായുള്ള പരിശോധനയിലാണ് കമ്പനി.

4ജി സേവനങ്ങൾ സമാരംഭിക്കാൻ ആറുമാസമെടുക്കും. നിലവിലുള്ള ഉപകരണങ്ങൾ അപ്‌ഗ്രേഡുചെയ്യാനും സേവനങ്ങൾ ഉടൻ ലഭ്യമാക്കുന്നതിനുള്ള സ്ഥലങ്ങൾ തിരിച്ചറിയാനും കമ്പനി പരിശ്രമിക്കുകയാണ്. ഇതിനൊപ്പം കമ്പനി ഒരു ടെൻഡർ പ്രക്രിയയ്‌ക്കും ശ്രമിക്കുന്നുണ്ട്, പക്ഷേ ഇതിന് കൂടുതൽ സമയമെടുക്കുമെന്നും ബിഎസ്‌എൻഎൽ ചെയർമാൻ പ്രവീൺ കുമാർ ഇക്കണേമിക്ക് ടൈംസിനോട് പറഞ്ഞു.

24 മാസത്തിനിടെ 4 ജിക്കായുള്ള ചിലവ് ഏകദേശം 12,000 കോടി രൂപ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ബിഎസ്‌എൻഎൽ അതിന്റെ പ്രവർത്തനങ്ങൾ ലാഭകരമാക്കാൻ സർക്കാർ നൽകിയ ദുരിതാശ്വാസ പാക്കേജിൽ സംതൃപ്തരാണ്. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ സ്വകാര്യ കമ്പനികളുമായി മത്സരിക്കാൻ ഇതോടെ ബിഎസ്എൻഎല്ലിന് സാധിക്കും. 36,000 ജീവനക്കാർ ഇതിനകം വോളണ്ടറി റിട്ടയർമെന്റ് സ്കീമുകൾക്കായി (വിആർഎസ്) അപേക്ഷിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇപ്പോൾ ബിഎസ്‌എൻഎൽ 70,000 മുതൽ 80,000 വരെ ആളുകൾ വിആർഎസിന് അപേക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ ബിഎസ്എൻഎല്ലിൻറെ 3,000 ഗ്രൂപ്പ് എ ഓഫീസർമാരും ഈ പദ്ധതി തിരഞ്ഞെടുക്കുമെന്നാണ് കമ്പനി അധികൃതർ പ്രതീക്ഷിക്കുന്നത്. മികച്ച വിആർഎസ് പദ്ധതിയിലൂടെ ജീവനക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാവുകയും ആവശ്യത്തിന് ജീവനക്കാരെ മാത്രം സർവ്വീസിൽ നിലനിർത്തുകയുമാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് കരുതുന്നത്.

എന്നിരുന്നാലും ഇക്കാര്യത്തിൽ ചില വെല്ലുവിളികൾ ഉണ്ടെന്ന് പുർവാർ അറിയിച്ചു. കമ്പനിയുടെ നവീകരണം പൂർണായും നടപ്പിലാക്കിയാൽ സാമ്പത്തിക ബാധ്യതകൾ ഇല്ലാതാകും. പുനരുജ്ജീവന പാക്കേജ് നടപ്പിലാക്കാൻ ആരംഭിച്ചുകഴിഞ്ഞാൽ സാമ്പത്തിക ബാധ്യതയിൽ വലീയ മാറ്റം ഉണ്ടാകാൻ സാധിക്കുമെന്നും അടുത്ത 2-3 മാസത്തിനുള്ളിൽ കാര്യങ്ങൾ ശരിയായി നീങ്ങാൻ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും പൂർവാർ ഇ.ടിയെ അറിയിച്ചു.

കഴിഞ്ഞ മാസം സർക്കാർ എംടിഎൻഎല്ലിനും ബിഎസ്‌എൻഎല്ലിനും 69,000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. നഷ്ടത്തിലുള്ള ഇരു ടെലിക്കോം ഓപ്പറേറ്റർമാരെയും ലയിപ്പിക്കാനും വിആർഎസ് നടപ്പാക്കാനും കമ്പനിയുടെ സ്വത്തുക്കളിൽ നിന്ന് ധനസമ്പാദനം നടത്താനും ഇതിനൊപ്പം സർക്കാർ പദ്ധതിയിട്ടിരുന്നു. എന്തായാലും പുതിയ തീരുമാനങ്ങൾ ബിഎസ്എൻഎല്ലിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുപോകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








