കേരളത്തിൽ 4ജി വേഗത വർധിപ്പിക്കാൻ ബിടിഎസ് ടെക്നോളജിയുമായി ബിഎസ്എൻഎൽ
കേരളത്തിലെ ബിഎസ്‌എൻഎൽ ഉപഭോക്താക്കൾക്ക് 4ജി നെറ്റ്വർക്ക് വർഷങ്ങൾക്ക് മുമ്പ് തന്നെ ലഭ്യമാക്കിയിരുന്നു എങ്കിലും 4ജിയുടെ വേഗത വളരെ കുറവാണ്. 3ജി സ്പെക്ട്രത്തിൽ ചില മാറ്റങ്ങൾ വരുത്തിയാണ് കേരളത്തിൽ ബിസ്എൻഎൽ 4ജി ലഭ്യമാക്കിയത്. എന്നാൽ ഇനി 4ജി വേഗത കൃത്യമായി തന്നെ ഉപയോക്താക്കൾക്ക് ലഭിക്കും. റിപ്പോർട്ടുകൾ അനുസരിച്ച് ദക്ഷിണേന്ത്യയിലെ ടെലിക്കോം ഉപഭോക്താക്കൾക്കെല്ലാം 4ജി ലഭ്യമാക്കാനുള്ള നടപടികളിലാണ് ബിഎസ്എൻഎൽ.

പുതിയ പദ്ധതി പ്രകാരം ദക്ഷിണേന്ത്യയിലെ 15,000 ത്തോളം നെറ്റ്‌വർക്ക് ടവറുകൾ 4ജി കണക്റ്റിവിറ്റി നൽകുന്നതിനായി നവീകരിക്കും. ഈ 15,000 ടവറുകളിൽ 80 ശതമാനവും കേരളത്തിലാണ് ഉള്ളത് എന്നതാണ് ഏറ്റവും വലിയ സവിശേഷത. നോക്കിയയുടെ ബിടിഎസ് (ബേസ് ട്രാൻസ്‌സിവർ സ്റ്റേഷൻ) സജ്ജീകരിച്ചിരിക്കുന്ന ടവറുകൾക്ക് 4ജി നെറ്റ്‌വർക്കിനായി ഒരു അധിക സംവിധാനവും ലഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിഎസ്എൻഎല്ലിന് ധാരാളം ഉപയോക്താക്കളുള്ള സർക്കിളാണ് കേരളം.

ബിഎസ്എൻഎല്ലിന്റെ മാനേജ്മെൻറ് അടുത്തിടെ 4ജി നെറ്റ്വർക്ക് നവീകരിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി കേന്ദ്രസർക്കാർ 2018ൽ ബിഎസ്എൻഎല്ലിന് അനുവദിച്ച 4ജി സ്പെക്ട്രം ഉപയോഗിച്ചായിരിക്കും കേരളത്തിൽ 4ജി നവീകരിക്കുന്നത്. സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകുന്നതിന് സമാനമായ 4ജി വേഗത നൽകാൻ ഈ നടപടികൾ സഹായിക്കും. അടച്ചുപൂട്ടലിന്റെ വക്കിലുള്ള ടെലിക്കോം കമ്പനിയുടെ തിരിച്ചുവരവിന്റെ ആദ്യപടിയായി വേണം ഈ നടപടികളെ കാണാൻ.

ജനറിക് മൊബൈൽ ടവറുകളിൽ രണ്ട് യൂണിറ്റുകളാണ് ഉള്ളത്. മുകളിൽ നിലവിലുള്ള ഒരു റേഡിയോ ഭാഗം, അടിയിൽ ഒരു അടിസ്ഥാന ഭാഗവുമാണ് ഇവ. ഇവ രണ്ടും ചേർന്നതാണ് ബിടിഎസ് അല്ലെങ്കിൽ ബേസ് ട്രാൻസ്‌സിവർ സ്റ്റേഷൻ. കേരളത്തിലും പരിസരങ്ങളിലും നിലവിലുള്ള ടവറുകളിൽ ഈ സാങ്കേതികവിദ്യ ചേർക്കും. ഈ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ ബിഎസ്‌എൻഎൽ ഉപഭോക്താക്കൾക്ക് മികച്ച ഇൻറർനെറ്റ് സൌകര്യങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും.

രാജ്യത്ത് 4ജി കണക്റ്റിവിറ്റി ഉപയോഗിക്കുന്നതിനും കേന്ദ്ര സർക്കാർ ടെൽകോയ്ക്ക് അനുവദിച്ച സ്പെക്ട്രം ഉപയോഗിക്കുന്നതിനും ബിഎസ്‌എൻഎൽ പ്രതിമാസം 30 കോടി രൂപയാണ് നൽകേണ്ടി വരുന്നത്. ഭാരതി എയർടെൽ, റിലയൻസ് ജിയോ തുടങ്ങിയ കമ്പനികളോട് മത്സരിക്കുന്നതിനാൽ തന്നെ ബിഎസ്‌എൻഎല്ലിന് നൽകേണ്ടി വരുന്ന തുക വലിയ ബാധ്യതയാകില്ല എന്നാണ് സൂചനകൾ. പുതിയ നീക്കം മികച്ച സേവനം നൽകാൻ സഹായിക്കും. ഇതിലൂടെ കൂടുതൽ ഉപഭോക്താക്കളെ നേടാനും വരുമാനം വർദ്ധിപ്പിക്കാനും സാധിക്കും.

ടെൻഡർ നടപടികൾ വൈകുന്നത് കാരണം ബിഎസ്‌എൻഎൽ 4ജി സിസ്റ്റങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്ന പ്രക്രിയ വൈകുകയാണ്. ഇതിൽ 20% മെയ്ക്ക് ഇൻ ഇന്ത്യ ഉപകരണങ്ങൾ നിർബന്ധമാക്കുന്ന ഒരു പുതിയ മാർഗ്ഗനിർദ്ദേശം വന്നതും ടെലിക്കോം കമ്പനിക്ക് തിരിച്ചടിയായിരുന്നു. നിലവിൽ, ബിഎസ്‌എൻഎല്ലിന് ഇന്ത്യയിലുടനീളം 60,000 ടവറുകളാണ് ഉള്ളത്. സ്വകാര്യ ടെലികോം കമ്പനികളുമായി മത്സരിക്കാൻ പോന്ന നടപടികളാണ് ബിഎസ്‌എൻഎൽ അടുത്തിടെ സ്വീകരിച്ചത്. കമ്പനി എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള സൈൻ അപ്പ് സേവനം ആരംഭിക്കു. ബിഎസ്‌എൻഎൽ സേവനത്തിലേക്ക് സബ്‌സ്‌ക്രൈബുചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഏത് തരത്തിലുള്ള കണക്ഷനാണ് വേണ്ടത് അത് മെസേജ് അയച്ചുകൊണ്ട് നേടാൻ സഹായക്കുന്ന സംവിധാനം ആണ് ഇത്.


Click it and Unblock the Notifications








