നക്സൽ മേഖലകളിലെ 2ജി മൊബൈൽ സൈറ്റുകൾ 4ജിയാക്കാൻ ബിഎസ്എൻഎൽ
ബിഎസ്എൻഎൽ നക്സൽ മേഖലകളിലെ 2ജി മൊബൈൽ സൈറ്റുകൾ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യും. ഇതിനായുള്ള പ്രത്യേക പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. 2ജി സൈറ്റുകൾ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള പദ്ധതിയുടെ ആകെ ചെലവ് 2,426 കോടി രൂപയായിരിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കി. പത്ത് സംസ്ഥാനങ്ങളിലെ നക്‌സൽ ബാധിത പ്രദേശങ്ങളിൽ 2ജി മൊബൈൽ സൈറ്റുകൾ 4ജിയിലേക്ക് മാറ്റാൻ ബിഎസ്എൻഎല്ലിന് മന്ത്രിസഭ അംഗീകാരം നൽകിയതായി പിടിഐ റിപ്പോർട്ട് ചെയ്തു.

2,542 2ജി മൊബൈൽ സൈറ്റുകൾ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള 2,426 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായും അനുരാഗ് താക്കൂർ വ്യക്തമാക്കി. അതേസമയം 2ജി സൈറ്റുകൾ 4ജിയിലേക്ക് ലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനായി കോർ നെറ്റ്‌വർക്ക്, റേഡിയോ നെറ്റ്‌വർക്ക്, ടെലികോം ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ തദ്ദേശീയമായി വികസിപ്പിച്ച സൊല്യൂഷൻസ് ബിഎസ്എൻഎൽ വിന്യസിക്കും. 2,542 സൈറ്റുകളും ബിഎസ്എൻഎൽ നവീകരിച്ച് പ്രവർത്തിപ്പിക്കുമെന്നും താക്കൂർ കൂട്ടിച്ചേർത്തു.

ഛത്തീസ്ഗഡിലെ നക്സൽ മേഖലകളിൽ 971 മൊബൈൽ സൈറ്റുകളാണ് 2ജിയിൽ നിന്നും 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത്. ആന്ധ്രാപ്രദേശിൽ 346 മൊബൈൽ സൈറ്റുകൾ അപ്ഗ്രേഡ് ചെയ്യും. ബിഹാറിൽ 16 മൊബൈൽ സൈറ്റുകളും, മധ്യപ്രദേശിൽ 23 മൊബൈൽ സൈറ്റുകളുമാണ് 2ജിയിൽ നിന്നും 4ജിയിലേക്ക് മാറ്റുന്നത്. മഹാരാഷ്ട്രയിൽ 125 മൊബൈൽ സൈറ്റുകളും 4ജിയിലേക്ക് മാറ്റും. ജാർഖണ്ഡിലെ നക്സൽ ബാധിത മേഖലകളിലുള്ള 450 മൊബൈൽ സൈറ്റുകൾ 4ജിയാക്കും.

ഒഡീഷയിലെ 483 സൈറ്റുകളും ഉത്തർപ്രദേശിലെ 42 സൈറ്റുകളും പശ്ചിമ ബംഗാളിലെ 33 സൈറ്റുകളുമാണ് 4ജിയിലേക്ക് മാറ്റുന്നത്. തെലങ്കാനയിൽ 53 മൊബൈൽ സൈറ്റുകൾ 4ജിയാക്കും. ബിഎസ്എൻഎൽ ഇന്ത്യയിലുടനീളമുള്ള നിലവിലെ 2ജി/3ജി സൈറ്റുകൾ വരും മാസങ്ങളിൽ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള നടപടികളിലാണഅ. നിലവിൽ 6,000 മൊബൈൽ സൈറ്റുകൾ 4ജിയിലേക്ക് മാറ്റുന്നതിനായുള്ള ഉപകരണങ്ങൾ ഓർഡർ ചെയ്തിട്ടുണ്ട്. കേരളത്തിലും നാല് ജില്ലകളിലായി 800 സൈറ്റുകൾ 4ജിയിലേക്ക് മാറ്റുമെന്ന് അറിയിച്ചിട്ടുണ്ട്.

ബിഎസ്എൻഎൽ 4ജി നെറ്റ്‌വർക്കുകൾക്കായി തദ്ദേശീയ 4ജി സൊല്യൂഷൻ വികസിപ്പിക്കുന്നതിന് ടിസിഎസുമായും (ടാറ്റ കൺസൾട്ടൻസി സർവീസസ്), സി-ഡോട്ടുമായും (സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ്) സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. അടുത്തിടെ ടാറ്റ കൺസൾട്ടൻസി സർവ്വീസസ് (ടിസിഎസ്) വികസിപ്പിച്ചെടുത്ത 4ജി ഉപകരണങ്ങൾക്ക് ബിഎസ്എൻഎൽ നിയോഗിച്ച സാങ്കേതിക ഉപദേശക സമിതി അംഗീകാരം നൽകിയിരുന്നു. ഈ അംഗീകരം ലഭിച്ചതിന് പിന്നാലെ രാജ്യത്ത് 6000 4ജി സൈറ്റുകൾ തയ്യാറാക്കുന്നതിനുള്ള 550 കോടിയുടെ കരാർ ടിസിഎസിന് ലഭിച്ചു.

4ജി റോളൗട്ടിനായി വിദേശ കമ്പനികളെ ആശ്രയിക്കേണ്ടെന്ന് സർക്കാർ ബിഎസ്എൻഎല്ലിന് നിർദേശം നൽകിയിരുന്നു. കോർ 4ജി നെറ്റ്‌വർക്ക് ഉപകരണങ്ങളും മറ്റ് അനുബന്ധ സൊല്യൂഷൻസും നിർമ്മിക്കുന്നതിൽ ഇന്ത്യൻ സാങ്കേതിക സ്ഥാപനങ്ങൾക്കൊന്നും പരിചയമില്ലാത്തതിനാലാണ് ബിഎസ്എൻഎൽ 4ജി ഇത്രയും വൈകിയത്. 2022 ഓഗസ്റ്റിൽ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ ബിഎസ്എൻഎൽ 4ജി നെറ്റ്‌വർക്കുകൾ ലഭ്യമാകും എന്നാണ് സൂചനകൾ.

കേരളത്തിൽ ബിഎസ്എൻഎൽ 4ജി
കേരളത്തിലെ നാല് ജില്ലകളിൽ ബിഎസ്എൻഎൽ 4ജി ആദ്യ ഘട്ടത്തിൽ തന്നെ ലഭ്യമാകും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ടവറുകൾ 4ജിയിലേക്ക് മാറ്റുന്നത്. ലക്ഷദ്വീപിലെ മിനിക്കോയിലും ബിഎസ്എൻഎൽ 4ജി ടവറുകൾ സ്ഥാപിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ 296 ടവറുകളാണ് ബിഎസ്എൻഎൽ 4ജിയിലേക്ക് മാറ്റുന്നത്. എറണാകുളം ജില്ലയിൽ 275 ടവറുകൾ 4ജിയിലേക്ക് മാറ്റും. കോഴിക്കോട് ജില്ലയിൽ മെത്തം 125 ടവറുകളാണ് 4ജിയാക്കുന്നത്. കണ്ണൂർ ജില്ലയിൽ 100 ടവറുകളും 4ജിയിലേക്ക് മാറും. ഈ നാല് ജില്ലകളിലും ഏതാണ്ട് പൂർണമായും 4ജി നെറ്റ്വർക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിനിക്കോയിയിലെ നാല് ടവറുകൾ ബിഎസ്എൻഎൽ 4ജിയിലേക്ക് മാറ്റും.


Click it and Unblock the Notifications