Budget 2020: ബഡ്ജറ്റ് 2020: പ്രാദേശികമായി മൊബൈൽഫോൺ നിർമ്മിക്കാൻ പുതിയ പദ്ധതി, ഐഫോണുകൾക്ക് വിലകുറയും
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച 2020 ബജറ്റ് പ്രസംഗത്തിൽ ഇന്ത്യയിൽ സെൽ ഫോണുകളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും നിർമ്മാണം ഉയർത്താനുള്ള സർക്കാർ പദ്ധതി പ്രഖ്യാപിച്ചു.
കേന്ദ്രസർക്കാരിന്റെ മുൻ നിര പദ്ധതിയായ മേക്ക് ഇൻ ഇന്ത്യയുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് പദ്ധതി വരുന്നത്.

രാജ്യത്തിന്റെ ടെക് ഡൊമെയ്‌നിലെ വലിയ തടസ്സങ്ങൾ നേരിടാൻ മേക്ക് ഇൻ ഇന്ത്യയുടെ ഈ വിപുലീകരണത്തിലൂടെ സാധിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കൂടുതൽ വിദേശ കമ്പനികളെ ആകർഷിക്കുന്നതിനൊപ്പം ശക്തമായ നിയന്ത്രണങ്ങളും വ്യവസ്ഥകളും ആവശ്യമുള്ള ഒരു നിർണായക മേഖലയാണ് മൊബൈൽ ഫോൺ നിർമ്മാണം. ഇത് ആത്യന്തികമായി 800 ദശലക്ഷത്തിലധികം ഉപഭോക്താക്കളെ ബാധിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. സ്മാർട്ട്‌ഫോൺ, ടെലിവിഷൻ ഡിസ്‌പ്ലേകൾ പോലുള്ളയ്ക്ക് നിലവിൽ ഈടാക്കുന്ന ഇറക്കുമതി തീരുവയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ടെലിവിഷനുകൾ എന്നിവപോലുള്ള കൺസ്യൂമർ-എന്റ് ഡിവൈസുകൾ നിർമ്മിക്കാൻ അവിഭാജ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും സെമികണ്ടക്ടറുകളുടെയും ഉത്പാദനം ഈ പദ്ധതി വർദ്ധിപ്പിക്കും.

മൊബൈൽ ഫോൺ നിർമ്മാതാക്കളായ സാംസങ്, ഓപ്പോ, ഷവോമി എന്നിവ നേരത്തെ നടത്തിയിരുന്ന ഡിവൈസ് അസംബ്ലിങ്ങിൽ നിന്ന് വ്യത്യസ്തമായി പ്രാദേശികമായി അവരുടെ സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കാൻ തുടങ്ങി. ഇറക്കുമതി ചെയ്ത ഇലക്ട്രോണിക് വസ്തുക്കൾക്ക് ചുമത്തുന്ന കനത്ത നികുതിയിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണ് കമ്പനികൾ നടത്തുന്നത്. പ്രാദേശിക ഉൽപാദന യൂണിറ്റുകൾ വരുന്നതോടെ രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുന്നു. ഇതും കേന്ദ്രസർക്കാരിന്റെ മറ്റൊരു പ്രധാന ലക്ഷ്യമാണ്. മൊബൈൽ ഫോണുകളുടെ ആഭ്യന്തര ഉത്പാദനം മാത്രമല്ല, കമ്പനികൾ രാജ്യത്തിനകത്ത് ഗവേഷണ-വികസന രംഗം കൂടി സജീവമാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്.

ഐഫോണിന് വിലകുറയുമോ?
ബഡ്ജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച നയം നടപ്പിലാകുന്നതുവരെ ഇതിന്റെ ഗുണങ്ങൾ ഏതൊക്കെ നിലകളിൽ ഉണ്ടാകുമെന്ന കാര്യത്തിൽ വ്യക്തത ഇല്ല. എന്നാൽ ഇന്ത്യയിൽ ആപ്പിൾ ഐഫോണിന്റെ നിർമ്മാണം വർദ്ധിപ്പിക്കാൻ തുടങ്ങിയാൽ ഡിവൈസ് വിലകുറഞ്ഞ് രാജ്യത്ത് ലഭ്യമാകും. ഇതിനെ തുടർന്ന് ഇന്ത്യയിൽ നിർമ്മിക്കുന്ന മറ്റ് ഫോണുകളും വിലകുറഞ്ഞ് തന്നെ ലഭിക്കും. ആപ്പിൾ ഡോളർ-രൂപ നിരക്ക് നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആപ്പിലിന്റെ കണക്കുകൂട്ടലിൽ ഈ നിരക്ക് പലപ്പോഴും 90 രൂപയിൽ കൂടുതലാണ്.

ആപ്പിൾ ഉൾപ്പെടെയുള്ള ചില കമ്പനികൾക്ക് മൊബൈൽ ഫോണുകളുടെ ആഭ്യന്തര ഉത്പാദനം ഫലപ്രദമാണ്. ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ മുമ്പുണ്ടായിരുന്നതിനേക്കാൾ 4 ശതമാനം അധിക വിഹിതം ആപ്പിളിന് ലഭിക്കുന്നുണ്ട്. ഇതിന് കാരണം കമ്പനിയുടെ ഹിറ്റ് മൊബൈൽ ഫോണായ ഐഫോൺ എക്‌സ്‌ആറിന്റെ പ്രാദേശിക ഉൽപാദനമാണ്.

ആപ്പിളിനായി ഐഫോൺ നിർമ്മിക്കാനുള്ള കരാർ കൈവശമുള്ള വിസ്ട്രോൺ കമ്പനിയാണ് ഇന്ത്യയിൽ ഇത്തരത്തിലൊരു അവസരം തുറന്നത്. മറ്റൊരു ആപ്പിൾ വിതരണക്കാരായ സാൽകോമ്പ് തങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി ചെന്നൈയിലെ നോക്കിയയുടെ അടച്ചിട്ട നിർമ്മാണശാല ഏറ്റെടുക്കാൻ പോവുകയാണ്. ഐഫോൺ 6 എസ്, ഐഫോൺ എക്സ്ആർ തുടങ്ങിയ ഐഫോൺ മോഡലുകൾ ഇപ്പോൾ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. പക്ഷേ ഫേണിന്റെ നിർമ്മാണത്തിനായി സങ്കീർണമായ പല സാധനങ്ങളും ഇപ്പോഴും ഇറക്കുമതി ചെയ്യുന്നുണ്ട്.

പ്രാദേശികമായി ഐഫോൺ ഉൽപാദിപ്പിക്കുന്നത് ഐഫോൺ യൂണിറ്റുകളിൽ ഇടയ്ക്കിടെ വില കുറയാൻ ഇടയാക്കിയിരുന്നു. ഇത് ഇന്ത്യൻ ഉപഭോക്താക്കളിൽ വലിയൊരു വിഭാഗം ആവശ്യപ്പെടുന്ന താങ്ങാവുന്ന വിലയിൽ ഐഫോൺ വിപണിയിൽ എത്തിക്കുന്നു. ഐഫോൺ എക്സ്ആർ ഇന്ത്യയിൽ 42,990 രൂപയ്ക്ക് ലഭ്യമാണ്, ഇത് വൺപ്ലസ്, സാംസങ് തുടങ്ങിയ കമ്പനികളിൽ നിന്നുള്ള പ്രീമിയം സ്മാർട്ട്‌ഫോണുകളുടെ വിലയ്ക്ക് തുല്യമാണ്.

ആപ്പിൾ ഉൽപ്പന്നങ്ങൾ ഓഫ്‌ലൈനിൽ വാങ്ങുന്ന ഉപഭോക്തൃ വിഭാഗത്തിലേക്ക് തങ്ങളുടെ ഉത്പന്നങ്ങൾ എത്തിക്കുന്നതിനായി ഇന്ത്യയിൽ റീട്ടെയിൽ സ്റ്റോറുകൾ തുറക്കാൻ ആപ്പിൾ സർക്കാരുമായി ചർച്ച നടത്തി. പാർട്ണർ വെബ്‌സൈറ്റുകളായ ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവയ്ക്കെതിരായി ആപ്പിൾ തങ്ങളുടെ ഓൺലൈൻ വിപണി ഇന്ത്യയിൽ ആരംഭിക്കാൻ തയ്യാറാണെന്ന് അടുത്തിടെ വന്ന ഒരു റിപ്പോർട്ട് അവകാശപ്പെടുന്നു.


Click it and Unblock the Notifications