ഇന്റർനെറ്റ് നിരോധനം മൂലം ടെലിക്കോം കമ്പനികൾക്ക് നഷ്ടം ദിവസവും 1.5 കോടി രൂപ
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായതോടെ രാജ്യത്തെ പലയിടത്തും സേവനങ്ങൾ നിർത്തി വയ്ക്കാൻ ടെലിക്കോം ഓപ്പറേറ്റർമാർക്ക് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്ന് ഉപയോക്താക്കൾക്ക് റിച്ചാർജ് ചെയ്യാത്തതിനാൽ കമ്പനികൾക്ക് ഉണ്ടാകുന്നത് കോടികളുടെ നഷ്ടം. ഇന്റനെറ്റ് നിരോധനം നിലവിൽ വന്ന സംസ്ഥാനങ്ങളിൽ ഒരു ദിവസം 1.5 കോടി രൂപയുടെ നഷ്ടമാണ് കമ്പനികൾക്ക് ഉണ്ടാകുന്നത്.

ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കിയതിനാൽ ഒരു ടെലിക്കോം കമ്പനിക്ക് തന്നെ പ്രതിദിനം കുറഞ്ഞത് 1.5 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. നിരോധനം ഉള്ള സംസ്ഥാനത്തെ ജനസംഖ്യ കൂടുതലാണെങ്കിലോ നിരോധനം ദീർഘകാലത്തേക്ക് നിലനിൽക്കുകയാണെങ്കിലോ നഷ്ടം ഇതിലും കൂടുമെന്ന് സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ രാജൻ മാത്യൂസ് പറഞ്ഞു. ഇന്ത്യയിലെ എല്ലാ ടെലികോം കമ്പനികളെയും പ്രതിനിധികരിക്കുന്ന സംഘടനയാണ് സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (COAI).

ഡിസംബർ 15 മുതൽ ഗുജറാത്ത്, യുപി, ദില്ലി, അസം, മേഘാലയ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും ഇന്റർനെറ്റ് നിരോധനം വന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ടെലിക്കോം കമ്പനികളുടെ വരുമാന മാർഗ്ഗമായ പ്രധാന റീചാർജുകളും ടോപ്പ് അപ്പുകളും ചെയ്യുന്നതിൽ ഉപയോക്താക്കൾ കാലതാമസം വരുത്തുന്നുവെന്നും സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ അവകാശപ്പെടുന്നുണ്ട്.

ടെലിക്കോം ഓപ്പറേറ്ററെ സംബന്ധിച്ചിടത്തോളം പ്രീപെയ്ഡ് ഉപഭോക്താക്കളിൽ നിന്നുള്ള വരുമാനം റിച്ചാജ്ജുകളാണ്. ഈ റീച്ചാർജുകൾ ചെയ്യുന്നതിൽ കാലതാമസം വരുത്തുന്നത് കമ്പനികളെ വലിയ രീതിയിൽ ബാധിക്കുന്നു. ഉപയോക്താക്കളിൽ 90 ശതമാനത്തിലധികം ആളുകളും പ്രീ-പെയ്ഡ് ഉപയോക്താക്കളാണ് എന്നതും കമ്പനികൾക്ക് തിരിച്ചടിയാണ്. ചരിത്രത്തിലാദ്യമായി ഡൽഹിയിലും ഇന്റർനെറ്റ് നിരോധനം വന്നുവെന്നതും ശ്രദ്ധേയമാണ്. ഇന്റർനെറ്റ് നിരോധനം നടപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുൻ നിരയിലാണ്.

ലോകമെമ്പാടുമുള്ള രാജ്യങ്ങളിലുണ്ടായ ഇന്റർനെറ്റ് നിരോധനത്തിന്റെ കാര്യം എടുത്താൽ തന്നെ കഴിഞ്ഞ വർഷം അതിൽ 67 ശതമാനം ഇന്ത്യയിലാണ് എന്ന് ആക്‌സസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ നടക്കുന്ന പ്രതിഷേധത്തെത്തുടർന്ന് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ നിർദ്ദേശിച്ചതായി എല്ലാ സ്വകാര്യ കമ്പനികളും ഇതിനകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇത് കൂടാതെ ന്യൂഡൽഹിയിലെ നിലവിലുള്ള ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് എല്ലാ തരത്തിലുമുള്ള ആശയവിനിമയവും, അതായത് വോയ്‌സ്, എസ്എംഎസ്, ഇൻറർനെറ്റ് എന്നിവ നിർത്തലാക്കണമെന്ന് സ്പെഷ്യൽ സെൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഒരു പ്രസ്താവന ഇറക്കിയിരുന്നു. സെൽ ഐഡികൾ / ബിടിഎസ് (ബേസ് ട്രാൻസെവർ സ്റ്റേഷനുകൾ) എന്നിവയിലൂടെ നിയന്ത്രണം നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം.


Click it and Unblock the Notifications








