ജീവനക്കാരെ നിരീക്ഷിക്കാൻ വീടുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കാനൊരുങ്ങി കമ്പനി
കൊവിഡ് കാലം മിക്ക കമ്പനികളെയും വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. ജീവനക്കാർ കൃത്യമായി ജോലി ചെയ്യുന്നുണ്ടോ എന്നറിയുക എളുപ്പമല്ല എന്നതാണ് ഈ രീതിയുടെ പ്രശ്നം. എന്നാൽ ജീവനക്കാർ കൂടുതൽ റിലാക്സ് ആയി ജോലിചെയ്യുന്നു എന്ന് പല ടെക് കമ്പനികളും വാദിക്കുന്നുണ്ട്. എന്തായാലും ജീവനക്കാരെ നിരീക്ഷിക്കാൻ അവരുടെ വീടുകളിൽ തന്നെ സിസിടിവി ക്യാമറ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഒരു കമ്പനി. ഒരു കോൾ സെന്റർ കമ്പനിയാണ് ഇത്തരത്തിലുള്ള അസാധാരണ നടപടി സ്വീകരിക്കാൻ ശ്രമിച്ചത്. ഇതിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നുവരുന്നത്.

ജോലി ചെയ്യുന്ന ആളുകളുടെ പെർഫോമൻസ് കൃത്യമായി വിശകലനം ചെയ്താണ് ബോണസ്, പ്രമോഷൻ, മറ്റ് കാര്യങ്ങൾ എന്നിവ തീരുമാനിക്കുന്നത്. ഇത് തികച്ചും ഔദ്യോഗികമായ കാര്യമാണ്. എന്നാൽ വ്യക്തിജീവിതത്തിലേക്ക് ഇടപെടാൻ കമ്പനികൾക്ക് സാധിക്കില്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ കോൾ സെന്റർ കമ്പനികളിൽ ഒന്നാണ് തങ്ങളുടെ ജീവനക്കാരുടെ വീടുകളിൽ ക്യാമറകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഇത് ജീവനക്കാർക്ക് ഇടയിൽ വലിയ പ്രതിഷേധനങ്ങൾക്ക് കാരണമായിട്ടുണ്ട്.

കോൾ സെന്റർ കമ്പനി മാർച്ചിൽ നൽകിയ കരാർ പ്രകാരം ജീവനക്കാരുടെ വീടുകളിലോ കമ്പ്യൂട്ടറുകളിലോ എഐ പവർ ക്യാമറകൾ സ്ഥാപിക്കാനുള്ള ശ്രമം ഉണ്ടായി. ഇത്തരം ക്യാമറകൾ സ്ഥാപിക്കാൻ ജീവനക്കാർക്ക് വലിയ സമ്മർദ്ദമാണ് കമ്പനിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. കുടുംബാംഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന വോയ്‌സ് അനലിറ്റിക്സ്, സ്റ്റോറേജ് ഡാറ്റ എന്നിവയിലൂടെ ജീവനക്കാരെ നിരീക്ഷിക്കാനാണ് കമ്പനിയുടെ ശ്രമം എന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ 3,80,000ലധികം തൊഴിലാളികളുള്ള കമ്പനിയിൽ നിന്നുള്ള ഈ നീക്കം ഉണ്ടാക്കിയ പ്രശ്നം ചെറുതല്ല.

എൻബിസി ന്യൂസിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് ക്യാമറ സ്ഥാപിക്കാനും തങ്ങളെ നിരീക്ഷിക്കാനും അനുമതി കൊടുക്കുന്ന ഒരു കരാറിൽ ഒപ്പിടാൻ ജീവനക്കാരെ ടെലിപെർഫോമൻസ് എന്ന കമ്പനി സമ്മർദ്ദത്തിലാക്കി എന്നാണ്. ബൊഗോട്ടയിലെ കമ്പനി ജീവനക്കാരൻ പറഞ്ഞത് കരാർ ഒപ്പിടുന്നതിലൂടെ ജീവനക്കാർ വീട്ടിൽ എന്താണ് ചെയ്യുന്നതെന്ന് നിരന്തരം നിരീക്ഷിക്കാൻ അനുമതി നൽകുകയാണ് ജീവനക്കാർ ചെയ്യുന്നത് എന്നും. ഇത് മോശമാണ് എന്നുമാണ്. താൻ ജോലി ചെയ്യുന്നത് കിടപ്പുമുറിയിൽ തന്നെയിരുന്നാണ് എന്നും അവിടെ ക്യാമറ ഉണ്ടായിരിക്കുക എന്നത് അംഗീകരിക്കാൻ സാധിക്കാത്ത കാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോലി നഷ്ടപ്പെടുമെന്ന ഭയം കാരണം പല ജീവനക്കാരും കരാറിന്റെ 8 പേജുള്ള അനുബന്ധത്തിൽ ഒപ്പിട്ടതായി വിശദീകരിച്ചു. പെർഫോമൻസ് മോണിറ്ററിംഗിനുള്ള ക്യാമറ ഇതുവരെ ഇൻസ്റ്റാൾ ചെയ്തിട്ടില്ല. ഈ സംഭവം റിപ്പോർട്ട് ചെയ്ത എൻബിസി ന്യൂസ് ജേണലിസ്റ്റ് ഒലിവിയ സോളോൺ ഓഗസ്റ്റ് 8ന് ട്വീറ്റ് ചെയ്തത് അനുസരിച്ച് "വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾക്കായി അധിക നിരീക്ഷണം ആവശ്യമാണ് എന്ന് പറഞ്ഞ ഒരേയൊരു കമ്പനി ഊബറാണ് എന്നാണ്. ആപ്പിളും ആമസോണും ഇത്തരത്തിലുള്ള നിരീക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ടെലിപെർഫോമൻസ് പറഞ്ഞത് അനുസരിച്ച് ഇതുവരെ നടപ്പാക്കിയിട്ടില്ല എങ്കിലും ഭാവിയിൽ കമ്പനിയുടെ ജീവനക്കാരുടെ ഡാറ്റ നയങ്ങൾ പ്രൂഫ് ചെയ്യും. കമ്പനിയുടെ ഏകദേശം 3,80,000 ജീവനക്കാരിൽ 2,40,000 പേർ ഇപ്പോൾ വീട്ടിൽ നിന്നാണ് ജോലി ചെയ്യുന്നതെന്ന് ടെലിപെർഫോമൻസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. 19 ലധികം മാർക്കറ്റുകളിൽ റിമോട്ട് വർക്ക് സാധ്യമാക്കുന്ന ടിപി ക്ലൗഡ് കാമ്പസ് എന്ന സോഫ്റ്റ്‌വെയറിലൂടെയാണ് ഇത് സാധ്യമായത്.


Click it and Unblock the Notifications







