ചൈനീസ് ടെലിക്കോം ഭീമൻ ഇന്ത്യയിലേക്ക്, എയർടെല്ലും വോഡാഫോണുമായി കരാറിന് ശ്രമം
ചൈനയിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്ററായ ചൈന മൊബൈൽ ഇന്ത്യയിലേക്ക് കൂടി ബിസിനസ് വ്യാപിപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്ത് ക്ലൗഡ് നെറ്റ്‌വർക്കുകൾ വികസിപ്പിക്കുന്നതിനായി കമ്പനി രണ്ട് ടെലികോം ഓപ്പറേറ്റർമാരുമായി ചർച്ച നടത്തി. ഇന്ത്യൻ ടെലിക്കോം മേഖല നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾക്കും വെല്ലുവിളികൾക്കും ഇടയിലേക്കാണ് ഈ ചൈനീസ് ടെലിക്കോം ഭീമന്റെ കടന്ന് വരവ്.

ചൈന മൊബൈലിന്റെ ഉന്നത ഉദ്യോഗസ്ഥർ ഡിസംബറിൽ ഭാരതി എയർടെല്ലിന്റെയും വോഡഫോൺ-ഐഡിയയുടെയും സീനിയർ മാനേജ്‌മെന്റിനെ പ്രത്യേകം കണ്ടു. ചൈന മൊബൈലിന് ഇന്ത്യൻ വിപണിയിൽ താൽപ്പര്യമുണ്ട്, ഈ രണ്ട് കമ്പനികളുമായോ അല്ലെങ്കിൽ രണ്ടും കൂടിയുമുള്ള ഒരു ഹോൾഡിംഗ് കമ്പനിയായി വരാനാണ് ചൈന മൊബൈൽ ആഗ്രഹിക്കുന്നത് എന്ന് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

മറ്റ് കമ്പനിയുടെ നയങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന ഒരു കമ്പനിയുടെ ഘടനയായി മാറാനാണ് ചൈന മൊബൈൽ എന്ന കമ്പനി ഉദ്ദേശിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് എയർടെല്ലിലെ സിംഗ്ടെലിനോട് സമാനമാണ്. ചൈന മൊബൈൽ തങ്ങളുടെ ചൈനീസ് ആഭ്യന്തര വിപണിയിൽ ക്ലൌഡ് സ്പേസ് വളർത്തിയെടുത്തിട്ടുണ്ട്. ഇപ്പോൾ കമ്പനി വിദേശ നിക്ഷേപ അവസരങ്ങൾക്കായി അന്വേഷിക്കുകയാണ്. തുടക്കത്തിൽ ഇവിടെ തങ്ങളുടെ ക്ലൗഡ് സേവന വിപണി വളർത്തുന്നതിനായി എയർടെല്ലിന് സിംഗ്ടെല്ലിന് സമാനമായ ഒരു ഘടനയാണ് കമ്പനി മുന്നോട്ട് വച്ചിരിക്കുന്നത് എന്നാണ് മിന്റിന്റെ റിപ്പോർട്ടിൽ പറയുന്നത്.

ഭാരതി എയർടെല്ലിൽ ഭാരതി ടെലികോമിന് 41 ശതമാനം ഓഹരിയാണുള്ളതെന്നും ഭാരതി ടെലികോമിൽ 48 ശതമാനം ഓഹരിയാണ് സിംഗ്ടെലിനുള്ളതെന്നും ബിസിനസ് ഡെയ്‌ലി ഉദ്ധരിച്ചു. ഭാരതി എയർടെല്ലിൽ സിംഗ്ടെല്ലിന് 35 ശതമാനം ഓഹരിയുണ്ട്. എന്നിരുന്നാലും ഇതുവരെ ചൈന മൊബൈൽ ഭാരതി എയർടെൽ എന്നിവയുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. മറുവശത്ത്, വോഡഫോൺ-ഐഡിയ ചൈന മൊബൈലുമായി നടന്ന ചർച്ചയെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.

എയർടെൽ ഇതിനകം തന്നെ ഇന്ത്യയിൽ ക്ലൗഡ് സേവനങ്ങൾ നൽകുന്നുണ്ട്. ഇപ്പോൾ രാജ്യത്ത് 10 ഡാറ്റാ സെന്ററുകൾ കൂടി സ്ഥാപിക്കാനും എയർടെൽ ഒരുങ്ങുന്നു. വോഡഫോൺ-ഐഡിയ മൈക്രോസോഫ്റ്റുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു, അതുവഴി ക്ലൗഡ് ബേസ്ഡ് ആപ്ലിക്കേഷനുകൾ വോഡാഫോൺ ഐഡിയയ്ക്ക് അഡോപ്റ്റ് ചെയ്യാൻ സാധിക്കും.

റിലയൻസ് ജിയോ ടെലിക്കോം മേഖലയിലേക്ക് വന്നത് മുതൽ എല്ലാ ടെലികോം ഓപ്പറേറ്റർമാരും വിപണിയിൽ നിലനിൽക്കാനായി പുതിയ വഴികൾ തേടുകയാണ്. വാസ്തവത്തിൽ ജിയോ നിരവധി ഓപ്പറേറ്റർമാരെ അവരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്താൻ നിർബന്ധിതരാക്കി. ജിയോ വിപണി പിടിച്ചടക്കുകയും പിടിച്ച് നിൽക്കാൻ വഴിയില്ലാതാവുകയും ചെയ്തതോടെയാണ് വോഡഫോണും ഐഡിയയും ലയിച്ചത്.

കനത്ത നഷ്ടം നേരിടുന്ന മുൻ നിര ടെലിക്കോം കമ്പനികളെല്ലാം തന്നെ വിപണിയിലെ മത്സരം അവസാനിപ്പിക്കാൻ തയ്യാറല്ല. നഷ്ടത്തെ മറികടക്കാൻ ശ്രമിക്കുന്നതിനൊപ്പം തന്നെ ഉപയോക്താക്കളെ ആകർഷിച്ച് വിപണിയിൽ കൂടുതൽ ശക്തമായി നിലനിൽക്കാനാണ് കമ്പനികളുടെ ശ്രമം. ഡിസംബറിൽ എല്ലാ കമ്പനികളും താരിഫ് നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. അതിന് ശേഷം അവതരിപ്പിക്കുന്ന പ്ലാനുകളിലൂടെ ഉപയോക്താക്കളെ ആകർഷിക്കാനുള്ള ശ്രമങ്ങളാണ് കമ്പനികൾ നടത്തുന്നത്.


Click it and Unblock the Notifications








