കൊറോണ വൈറസിന് കാരണം 5 ജിയെന്ന് ആരോപിച്ച് ടവറുകൾക്ക് തീയിട്ടു
കോവിഡ് -19 ലോകത്താകമാനം പടർന്ന് പിടിക്കുകയാണ്. ഇതിനകം നിരവധി ആളുകളുടെ ജീവൻ അപഹരിച്ച ഈ മഹാമാരി കാരണം പല രാജ്യങ്ങളും ലോക്ക്ഡൌണിലാണ്. ലോകമെമ്പാടുമുള്ള ആളുകളുടെ മനസ്സിൽ പരിഭ്രാന്തിയും ഭയവും ഉണ്ടാക്കികൊണ്ടിരിക്കുന്ന കൊറോണയെ ചെറുക്കാൻ ശാസ്ത്രലോകം രാപകലില്ലാതെ അധ്വാനിക്കുന്നുണ്ട്. അതേ സമയം കൊറണയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചരണങ്ങളും നടക്കുന്നുണ്ട്.

അടിസ്ഥാനരഹിതവും അശാസ്ത്രീയവുമായ നിരവധി ആരോപണങ്ങളാണ് കൊറോണയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. ഇന്ത്യയിൽ കൊറോണയുടെ പേരിൽ പ്രചരിക്കുന്ന മണ്ടത്തരങ്ങൾ പലതും നമ്മൾ ദിവസവും കേൾക്കാറുണ്ട്.

ഇന്ത്യക്കാരുടെ മണ്ടത്തരങ്ങളെ പോലും പിന്നിലാക്കുന്ന ചില സംഭവങ്ങളാണ് ബ്രിട്ടണിൽ നടക്കുന്നത്. ബ്രിട്ടനിലെ ഒരു കൂട്ടം ആളുകൾ രാജ്യത്തുടനീളമുള്ള 5 ജി നെറ്റ്‌വർക്കുകൾക്കെതിരായി മണ്ടൻ ആരോപണങ്ങളുമായി രംഗത്തെത്തി. കൊറോണ വൈറസിന്റെ വ്യാപനത്തിന് കാരണം 5ജി നെറ്റ്വർക്കാണ് എന്നാണ് ഈ കൂട്ടരുടെ വാദം.

5ജി നെറ്റ്വർക്കിനെതിരായി വെറുതെ വാദിക്കുക മാത്രമല്ല കൊറോണയെ തടയാനായി ബർമിംഗ്ഹാം, ലിവർപൂൾ, മെർസീസൈഡിലെ മെല്ലിംഗ് എന്നിവിടങ്ങളിലെ സെല്ലുലാർ ടവറുകൾ ഇക്കൂട്ടർ കത്തിക്കുകയും ചെയ്തുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ഐഗ്ബർത്തിൽ ടവർ കത്തിച്ച സംഭവത്തിന്റെ വീഡിയോ യൂട്യൂബിലും ഫേസ്ബുക്കിലും ഷെയർ ചെയ്തിട്ടുണ്ടെന്നും ബിബിസി റിപ്പോർട്ടിൽ പറയുന്നു. 5 ജി സാങ്കേതികവിദ്യയും കൊറോണയും തമ്മിൽ ബന്ധപ്പമുണ്ടെന്നാണ് വീഡിയോയിലൂടെ ഇക്കൂട്ടർ അവകാശപ്പെടുന്നത്.

5ജി നെറ്റ്വർക്കുകൾ ഇല്ലാതാക്കിയില്ലെങ്കിൽ ഇനിയും കൊറോണ വ്യാപിക്കുമെന്നാണ് ബ്രിട്ടണിനെ ടവർ കത്തിക്കാൻ നടക്കുന്ന സംഘം വിശ്വസിക്കുന്നത്. കൊറോണയെ 5ജി നെറ്റ്വർക്കുമായി ബന്ധിപ്പിക്കുന്നത് വിഡ്ഢിത്തമാണെന്നും ഇത്തരം ആരോപണങ്ങൾ നടത്തരുതെന്നും ബ്രിട്ടീഷ് സർക്കാരിന് വേണ്ടി കാബിനറ്റ് ഓഫീസ് മിനിസ്റ്റർ മൈക്കൽ ഗോവ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

ഇത്തരം വ്യാജ ആരോപണങ്ങൾ വലിയ അപകടമുണ്ടാക്കുമെന്നും ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം അടിസ്ഥാനരഹിതമായ നിരവധി ആരോപണങ്ങലാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. കൊറോണ വൈറസ് ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായതാണെന്ന് വാദിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ലോകത്തിന്റെ പല ഭാഗത്തും ഉണ്ട്.

കൊറോണ വൈറസ് റഷ്യക്കാർ ഉണ്ടാക്കിയ വൈറസാണെന്നും ബയോ വെപ്പൺ ആണെന്നുമെല്ലാമുള്ള മണ്ടത്തരങ്ങളാണ് ഇത്തരക്കാർ പ്രചരിപ്പിക്കുന്നത്. ചൈനയിലെ വുഹാനിൽ 5ജി ആരംഭിച്ചതിനെ തുടർന്നാണ് കൊറണ വൈറസ് ഉണ്ടായതെന്നാണ് 5ജിയുമായി കൊറോണയെ ബന്ധപ്പെടുത്തുന്നവരുടെ വാദം.

5ജി ടെലികോം സാങ്കേതികവിദ്യയ്ക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന മറ്റ് നഗരങ്ങളിലേക്കും കൊറോണ വൈറസ് പടരുന്നുവെന്ന് 5ജി ടവറുകൾ കത്തിക്കാൻ നടക്കുന്ന സംഘം പ്രചരിപ്പിക്കുന്നു. മറ്റൊരു വാദം വൈറസ് രോഗപ്രതിരോധ സംവിധാനത്തെ ഇല്ലാതാക്കുന്നുവെന്നും ആശയവിനിമയം നടത്താനും ഇരകളെ തിരഞ്ഞെടുക്കാനും നെറ്റ്‌വർക്കിന്റെ റേഡിയോ തരംഗങ്ങൾ ഉപയോഗിക്കുന്നുവെന്നുമാണ്.

ഇത്തരം ആരോപണങ്ങൾക്ക് ശാസ്ത്രീയ വിശദീകരണമൊന്നുമില്ലെങ്കിലും, ഈ ഗൂഢാലോചന സിദ്ധാന്തങ്ങൾ വിശ്വസിക്കുന്ന വലിയൊരു വിഭാഗം ആളുകൾ നമുക്ക് ചുറ്റിലും ഉണ്ടെന്ന സത്യം തള്ളിക്കളയാനാവില്ല. സോഷ്യൽ മീഡിയ വഴിയാണ് ഇത്തരത്തിലുള്ള പ്രചരണങ്ങൾ നടക്കുന്നത്.

5 ജി നെറ്റ്‌വർക്കുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത ഇന്ത്യ, ജപ്പാൻ, പാകിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും കോവിഡ് -19 എങ്ങനെയാണ് വ്യാപിക്കുന്നത് എന്ന ചോദ്യം തിരിച്ച് ചോദിച്ചാൽ മറുപിടിയില്ലാത്ത ആളുകളാണ് ടവർ കത്തിക്കാനും ഇത് പ്രചരിപ്പിക്കാനും നടക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകൾ അനേകം പ്രചരിക്കുന്നുണ്ട്. കൊറോണ വൈറസ് ചൈനയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കാൻ തുടങ്ങിയ സന്ദർഭത്തിൽ തന്നെ ഫേസ്ബുക്ക്, ട്വിറ്റർ എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൊറോണയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളും പ്രചരിച്ച് തുടങ്ങിയിരുന്നു.

സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്ബുക്കും ട്വിറ്ററും കൊറോണയുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ തടയുന്നതിനായി നടപടികൾ എടുത്തിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട കണ്ടന്റുകൾ വേരിഫെയ്ഡ് സോഴ്സുകളിൽ നിന്നല്ലാതെ അനുവദിക്കാതിരിക്കലാണ് ഇത്തരം പ്രതിരോധത്തിന്റെ ഒരു മാർഗം.

കൊറോണ ലോകത്താകമാനം ടെക്നോളജി വ്യവസായത്തെ തളർത്തിയെങ്കിലും ഈ മഹാമാരിക്കെതിരായ രാജ്യങ്ങളുടെ പോരാട്ടത്തിൽ പല കമ്പനികളും സഹകരിക്കുന്നുണ്ട്. സാങ്കേതിക വിദ്യയിലൂടെ ഈ ദുരിത കാലത്തെ അതിജീവിക്കാനുള്ള ശ്രമങ്ങൾ ധാരാളമായി നടക്കുന്നു.

ടെലിക്കോം കമ്പനികൾ കൊറോണക്കെതിരെ പോരാടുന്നത് ആളുകളെ വീട്ടിൽ ഇരിക്കാൻ പ്രരിപ്പിച്ചുകൊണ്ടാണ്. മികച്ച ഓഫറുകൾ നൽകിയും റീചാർജ് ചെയ്യാൻ പുതിയ സംവിധാനങ്ങൾ നൽകിയും ടെലിക്കോം കമ്പനികൾ തങ്ങളുടെ സേവനം ഫലപ്രദമാക്കുന്നു.

ഗൂഗിൾ അടക്കമുള്ള കമ്പനികൾ കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ രാജ്യങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്. വലിയ സാമ്പത്തിക സഹായങ്ങൾ നൽകുന്നതിലൂടെ മിക്ക ടെക് കമ്പനികളും ഇതിനകം ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ സഹായിക്കുന്നുണ്ട്.

ടെക് കമ്പനികളുടെ സഹായങ്ങൾ സാമ്പത്തികമായി മാത്രമല്ല. ടെക്നോളജി കൊണ്ടുള്ള സഹായങ്ങളും അവർ സർക്കാരുകൾക്ക് ചെയ്യുന്നുണ്ട്. അമേരിക്കയിലെ പല കമ്പനികളും ആരോഗ്യമേഖലയെ ശക്തമാക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നുണ്ട്.

ഇന്ത്യയിൽ ഗൂഗിൾ തങ്ങളുടെ മാപ്സ് സേവനത്തിലൂടെ കൊറോണക്കെതിരായ പോരാട്ടത്തിന് സഹായം നൽകുന്നുണ്ട്. ഷഡൌൺ കാലത്ത് ഏതെങ്കിലും നഗരത്തിൽ കുടങ്ങിയ ആളുകളെ സഹായിക്കാനാണ് മാപ്സ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളും രാത്രിയിൽ തങ്ങാനുള്ള സ്ഥലവും കാണിച്ച് തരുന്ന പുതിയ ഫീച്ചറാണ് ഗൂഗിൾ മാപ്സ് ഈ ലോക്ക്ഡൌൺ കാലത്ത് നൽകുന്നത്. ഈ സംവിധാനം സാധാരണക്കാർക്ക് ലഭ്യമാക്കാൻ ജിയോയുടെ ഫീച്ചർ ഫോണിലും സവിശേഷത കൊണ്ടുവന്നിട്ടുണ്ട്.

ഇന്ത്യയിൽ കേന്ദ്രസർക്കാരിന്റെ രണ്ട് അപ്ലിക്കേഷനുകൾ കൊറോണയുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകാനായി ഉണ്ട്. ആദ്യത്തെ മൈഗവ് എന്ന ആപ്പാണ്. ഇതിലൂടെ കൊറോണയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും വിവരങ്ങളും ലഭിക്കും.

കേന്ദ്രസർക്കാർ കുറച്ച് ദിവസം മുമ്പ് ഒരു കൊറോണ ട്രാക്കിങ് അപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു. കൊറോണ ബാധിച്ചവരുടെ ഡാറ്റ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അപ്ലിക്കേഷനാണ് ഇത്. ആരോഗ്യ സേതു എന്നാണ് പുതിയ ആപ്പിന്റേ പേര്.

ആരോഗ്യ സേതു ആപ്പ് ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റയും ബ്ലൂട്ടൂത്തും ഉപയോഗിച്ച് ഉപയോക്താവ് കൊറോണ പോസിറ്റീവ് ആയ ആളുകളുടെ അടുത്ത് പോയിട്ടുണ്ടോ എന്ന് കൃത്യമായി ട്രാക്ക് ചെയ്യുന്ന ആപ്പാണ്. ഇതിൽ സംശയങ്ങൾ തീർക്കുന്നതിന് ഒരു ചാറ്റ് ബോട്ടും നൽകിയിട്ടുണ്ട്.

ലോകമെമ്പാടും ഭീതി പടർത്തികൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ആളുകൾക്ക് ചെയ്യാനുള്ളത് സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് പ്രവർത്തിക്കുക എന്നതാണ്. അശാസ്ത്രീയമായ കാര്യങ്ങൾ ഷെയർ ചെയ്യരുത്.

കേരളത്തിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.

കേരളത്തിൽ ഫേസ്ബുക്കിലൂടെയും മറ്റും വ്യാജ വാർത്തകൾ പ്രചരിപ്പിച്ച കുറച്ച് ആളുകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സർക്കാരിന്റെയും വിശ്വാസ്യതയുള്ള മാധ്യമങ്ങളുടെയും മാത്രം റിപ്പോർട്ടുകൾ വിശ്വസിക്കുക. വ്യാജ വിവരങ്ങളെ തള്ളിക്കളയുക. ഇത്രയുമാണ് നമുക്കിപ്പോൾ ചെയ്യാനുള്ളത്.


Click it and Unblock the Notifications