BSNL 4G: ബിഎസ്‌എൻഎൽ 4 ജി ഉടനെ ഇല്ല; പദ്ധതികൾ മാറ്റിവച്ചു
ബിഎസ്എൻഎൽ രാജ്യത്തുടനീളം 4ജി നെറ്റ്വർക്കുകൾ ആരംഭിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. ലോകം 5ജിയിലേക്ക് ചുവട് വയ്ക്കുമ്പോൾ പൊതുമേഖലാ ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ 4ജിയിലേക്കുള്ള മാറ്റം കമ്പനിയുടെ നിലനിൽപ്പിന് തന്നെ ആവശ്യമായ സന്ദർഭമാണിത്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് രാജ്യത്തുടനീളം ബിഎസ്എൻഎൽ 4ജി നെറ്റ്വർക്കുകൾ ആരംഭിക്കാൻ ഇനിയും കാലതാമസം ഉണ്ടാകും.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ബിഎസ്എൻഎല്ലിനെ അടച്ച് പൂട്ടലിന്റെ വക്കിൽ നിന്നും തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബിഎസ്എൻഎല്ലിന് 4ജി സ്പെക്ട്രവും സർക്കാർ അനുവദിച്ചു. സ്വകാര്യ കമ്പനികളോട് മത്സരിച്ച് വിപണിയിൽ പിടിച്ച് നിൽകുന്ന ബിഎസ്എൻഎൽ 4ജി നെറ്റ്വർക്ക് വികസിപ്പിക്കുന്നതിലൂടെ മറ്റ് കമ്പനികളെ മറികടക്കാൻ പോന്ന ശക്തമായ കമ്പനിയായി മാറും.

4ജി നെറ്റ്വർക്ക് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതായി അറിയിച്ചെങ്കിലും ഇതിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്താകമാനം ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആയിരിക്കും ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനി എത്തിയതെന്നാണ് നിഗമനങ്ങൾ. ഇനി എപ്പോഴണ് 4ജി നെറ്റ്വർക്കിലേക്കുള്ള കമ്പനിയുടെ ചുവടുമാറ്റം എന്നും വ്യക്തമല്ല.

കേരളത്തിലടക്കം വളരെ ചുരുക്കം സർക്കിളുകളിൽ മാത്രമാണ് നിലവിൽ ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്നത്. മറ്റ് സർക്കിളുകളിൽ 4ജി ഇല്ലാത്തത് കമ്പനിക്ക് വലിയ തിരിച്ചടിയാണ്. ബിഎസ്‌എൻഎല്ലിന്റെ 4 ജി മൊബൈൽ നെറ്റ്‌വർക്കിനായുള്ള ഓൺലൈൻ ബിഡ് സബ്മിഷനും ഓപ്പണിങും മെയ് 23ലേക്കും (ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി) മെയ് 25ലേക്കും (ബിഡ് ഓപ്പണിങ് തീയതി) മാറ്റിവച്ചിരിക്കുന്നുവെന്ന് ബിഎസ്എൻഎൽ ഔദ്യോഗികമായി അറിയിച്ചു.

എല്ലാ മേഖലകളിലുമായി കണ്ടെത്തിയ പുതിയ 50,000 സൈറ്റുകളിലും 4 ജി ടവറുകൾ സ്ഥാപിക്കാനാണ് ബിഎസ്എൻഎൽ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി 11,000 കോടി രൂപയാണ് ബജറ്റ് വിലയിരുത്തിയിരിക്കുന്നത്. മുംബൈ, ദില്ലി എന്നിവിടങ്ങളിൽ മാത്രം 7,000 പുതിയ സൈറ്റുകളാണ് കമ്പനി സ്ഥാപിക്കാൻ പോകുന്നത് (എംടിഎൻഎൽ സോണുകൾ). ഇതിനായി മാത്രം 8,697 കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്. നിലവിലുള്ള 2 ജി, 3 ജി സൈറ്റുകൾ 4 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനും ബിഎസ്എൻഎൽ പദ്ധതിയിടുന്നുണ്ട്. ഇതിന് 3,500 രൂപ മുതൽ 4,000 കോടി രൂപ വരെ ചിലവ് വരും.

സ്വകാര്യ ടെലിക്കോം കമ്പനികളായ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവ 22 സർക്കിളുകളിലും 4 ജി സേവനങ്ങൾ നൽകുന്നുണ്ട്. വോഡഫോൺ ഐഡിയയുടെ 4ജി സേവനങ്ങൾ ഇപ്പോഴും ഇന്റഗ്രേഷൻ മോഡിലാണ്. അതായത് ഓപ്പറേറ്റർ ഇപ്പോഴും സർക്കിളുകളിൽ അതിന്റെ ചില സേവനങ്ങൾ അപ്‌ഗ്രേഡുചെയ്തുകൊണ്ടിരിക്കുകയാണ്. നിലവിൽ കേരളത്തിൽ ലഭിക്കുന്ന 4ജി 3ജി സ്പെക്ട്രം ഉപയോഗിച്ച് നൽകുന്നതാണ് അതുകൊണ്ട് തന്നെ കേരളത്തിലെ ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ 3ജി ലഭിക്കുകയില്ല. 2ജി, 4ജി നെറ്റ്വർക്കുകൾ മാത്രമാണ് കമ്പനി കേരളത്തിൽ ലഭ്യമാക്കുന്നത്.

ബിഎസ്എൻഎൽ വാലിഡിറ്റി നീട്ടി നൽകുന്നു
സ്വകാര്യ കമ്പിനികളുടെ ചുവടുപിടിച്ച് ബിഎസ്‌എസ്എൽ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി മെയ് 5 വരെ നീട്ടിയിട്ടുണ്ട്. ലോക്ക്ഡൌൺ കാലയളവിൽ വരുമാനം കുറഞ്ഞ ഉപഭോക്താക്കളെ സഹായിക്കാനായിട്ടാണ് ഇത്തരമൊരു നടപടി. ഓൺലൈനിൽ റീചാർജ് ചെയ്യാൻ കഴിയാത്തവരെ സഹായിക്കാൻ ഒരു ഹെൽപ്പ് ലൈൻ നമ്പറും കമ്പനി അവതരിപ്പിച്ചിട്ടിണ്ട്. ഈ സേവനം നിലവിൽ വടക്ക്, പടിഞ്ഞാറൻ മേഖലകളിൽ ലഭ്യമാണ്.

4ജി പ്ലാനുകൾ
4ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്ന ബിഎസ്എൻഎൽ 4ജി നിലവിൽ ലഭ്യമാകുന്ന ചുരുക്കം ചില സർക്കിളുകളിലെ ഉപയോക്താക്കൾക്കായി രണ്ട് 4ജി പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 96 രൂപ, 236 രൂപ വില നിരക്കിലുള്ള രണ്ട് 4 ജി പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്. 96 രൂപ പ്ലാനിലൂടെ ഉപയോക്താവിന് ദിവസേന 10 ജിബി ഡാറ്റയാണ് ലഭിക്കുക. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

236 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെയും ഉപയോക്താവിന് ദിവസേന 10 ജിബി ഡാറ്റ ലഭിക്കും. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 840 ജിബി ഡാറ്റയാണ് ലഭിക്കുക .ഇന്ത്യയിലെ മറ്റേത് ഓപ്പറേറ്ററും ഇത്തരമൊരു പ്ലാൻ നൽകുന്നില്ല എന്നതാണ് ശ്രദ്ധേയം. ഏറ്റവും കൂടുതൽ ഡാറ്റ കുറഞ്ഞ നിരക്കിൽ നൽകുന്ന റിലയൻസ് ജിയോ പോലും വാഗ്ദാനം ചെയ്യുന്ന ഡാറ്റാ ആനുകൂല്യങ്ങളേക്കാൾ വളരെ കൂടുതലാണ് ഇത്.


Click it and Unblock the Notifications