2020 ഡൽഹി തെരഞ്ഞെടുപ്പിൽ ക്യൂആർ കോഡുള്ള വോട്ടേഴ്സ് സ്ലിപ്പ്
ക്യൂആർ കോഡുകൾ എന്ന ക്വിക്ക് റെസ്പോൺസ് കോഡ് ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. വിവരങ്ങൾ ആക്സസ് ചെയ്യുന്നത് എളുപ്പമാക്കാനുപയോഗിക്കുന്ന ക്യൂആർ കോഡ് ഇന്ന് എല്ലാ മേഖലയിലും വ്യാപകമായിരിക്കുകയാണ്. മിക്ക ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഒരു ക്യുആർ കോഡ് അറ്റാച്ചുചെയ്തിട്ടുണ്ടാകും അതിൽ സ്കാൻ ചെയ്താൽ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ നമുക്ക് ലഭ്യമാകും. പൊതുഗതാഗതം ട്രാക്ക് ചെയ്യാനും, ഭക്ഷ്യ ഉത്പന്നങ്ങളെ കുറിച്ച് അറിയാനുമൊക്കെ ഉപയോഗിക്കുന്ന ക്യൂആർ കോഡ് വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് പോലെ ലളിതമാണ്. ഇപ്പോഴിതാ ക്യൂആർ കോഡ് ഡൽഹി തിരഞ്ഞെടുപ്പ് പ്രക്രിയയുടെയും ഭാഗമാവുകയാണ്.

ഡൽഹയിൽ ഒറ്റ ഘട്ടമായി നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി ഫെബ്രുവരി എട്ടിനാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചുകഴിഞ്ഞു. രാഷ്ട്രീയം മാറ്റിനിർത്തിയാൽ വരാനിരിക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിന്റെ പ്രത്യേകത വോട്ടർ സ്ലിപ്പിൽ ആദ്യമായി ക്യുആർ കോഡ് അവതരിപ്പിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത് എന്നതാണ്. വോട്ടർമാരെ എളുപ്പത്തിലും വേഗത്തിലും തിരിച്ചറിയാൻ ഇത് സഹായിക്കും. ഇന്ത്യയിൽ ആദ്യമായാണ് ക്യൂആർ കോഡുള്ള വോട്ടർ സ്ലിപ്പിൽ വരുന്നത്.

നേരത്തെ ഇത്തരം 2ഡി ബാർ കോഡ് വായിക്കാനായി പ്രത്യേകം മെഷീനുകൾ ആവശ്യമായിരുന്നു. എന്നാൽ ഇന്ന് സ്മാർട്ട്‌ഫോണുകളിൽ ക്യുആർ കോഡുകൾ സ്കാൻ ചെയ്യാൻ കഴിയും. ഇത്തരത്തിലൊരു സംവിധാനം ഉപയോഗിച്ച് വോട്ടർമാർക്ക് സ്മാർട്ട്ഫോണിലൂടെ തങ്ങളുടെ വോട്ടർ സ്ലിപ്പ് കാണിക്കാൻ സാധിക്കും. എന്നാൽ ഇത് ഇന്ത്യയിലെ നിലവിലുള്ള തെരഞ്ഞെടുപ്പ് രീതികൾക്കിടയിൽ എങ്ങനെ നടപ്പാകുമെന്ന് കണ്ടറിയണം.

ക്യൂആർ കോഡ് എങ്ങനെ പ്രവർത്തിക്കും
ഈ ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടുത്തം വോട്ടർമാരുടെ സ്ലിപ്പുകളിലെ ക്യുആർ (ക്വിക്ക് റെസ്പോൺസ്) കോഡ് റീഡിംഗ് ഉപയോഗിച്ച് വോട്ടെടുപ്പ് പ്രക്രിയയെ വേഗത്തിലാക്കുമെന്ന് മുതിർന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രസ്താവനയിൽ പറഞ്ഞു. വോട്ടർമാരെ വേഗത്തിൽ തിരിച്ചറിയാനായി വോട്ടർ സ്ലിപ്പുകളിൽ ഒരു ക്യുആർ കോഡ് ഉൾപ്പെടുത്തും. കൂടാതെ, ഒരു പ്രത്യേക സ്റ്റേഷനിൽ ക്യൂവിൽ കാത്തിരിക്കുന്ന വോട്ടർമാരുടെ എണ്ണം ബൂത്ത് അപ്ലിക്കേഷനിലൂടെ ലഭ്യമാകും.

കൂടാതെ ഓരോ പ്രദേശത്തെയും വോട്ടർപട്ടികയുടെ മാറ്റത്തെക്കുറിച്ചുള്ള കൃത്യമായ അപ്‌ഡേറ്റുകൾ അപ്ലിക്കേഷൻ നൽകും. ഒരു വോട്ടർ തന്റെ വോട്ടർ സ്ലിപ്പ് കൊണ്ടുവരാൻ മറന്നാൽ ഹെൽപ്പ്ലൈൻ അപ്ലിക്കേഷനിൽ നിന്നും അയാൾക്ക് ക്യൂആർ കോഡ് ഡൌൺലോഡ് ചെയ്യാൻ കഴിയും. വോട്ടർമാരെ തിരിച്ചറിയുന്നതിന് പോളിംഗ് സ്റ്റേഷനിൽ ക്യുആർ കോഡ് സ്കാൻ ചെയ്യും. അതിനുശേഷം മാത്രമേ അവർക്ക് വോട്ട് രേഖപ്പെടുത്താൻ അനുവാദമുണ്ടാകു.

പോളിംഗ് ബൂത്തിൽ ക്യുആർ കോഡ് സ്കാൻ ചെയ്തുകഴിഞ്ഞാൽ വോട്ടർമാർ അവരുടെ സ്മാർട്ട്‌ഫോണുകൾ പ്രത്യേക സ്ഥലത്ത് വച്ച് കഴിഞ്ഞ് മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളു. സ്മാർട്ട്‌ഫോണുകൾ സൂക്ഷിക്കാൻ പോളിംഗ് സ്റ്റേഷനുകളിൽ ലോക്കർ സൗകര്യങ്ങളുണ്ടാകുമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ പറഞ്ഞു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാന തിരഞ്ഞെടുപ്പ് പട്ടികയിൽ വരാനിരിക്കുന്നത് ഏകദേശം 1.46 കോടി വോട്ടർമാരാണ്. 90,000 ഉദ്യോഗസ്ഥരെ ഡൽഹിയിലെ പോളിംഗ് സ്റ്റേഷനുകളിൽ വിന്യസിക്കും.


Click it and Unblock the Notifications








