കൂച്ചുവിലങ്ങിടുമോ? വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ എന്നിവയ്ക്ക് പുതിയ നിയമങ്ങൾ
ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളിലൂടെ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ വർധിച്ച് വരികയാണ്. ഇത്തരമൊരു അവസരത്തിൽ വാട്സ്ആപ്പ്, ടെലഗ്രാം, സിഗ്നൽ എന്നിവ അടക്കുള്ള ആപ്പുകളുടെ പ്രവർത്തനത്തിൽ നിയന്ത്രങ്ങൾ എർപ്പെടുത്താനുള്ള പുതിയ നിയമങ്ങൾ തയ്യാറാക്കാനുള്ള പദ്ധതികളിലാണ് സർക്കാർ. ആപ്പുകളുടെ ദുരുപയോഗം രാജ്യത്തെ തന്നെ ദോഷകരമായി ബാധിക്കുന്ന തരത്തിലേക്ക് മാറുന്നുണ്ടെന്നും ഇത് നിയന്ത്രിക്കണമെന്നും സർക്കാർ തലത്തിൽ തന്നെ ചർച്ചകൾ ഉണ്ടാകുന്നുണ്ട്.

വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമുകൾക്ക് മേൽ സുരക്ഷയെ മുൻനിർത്തി നിയന്ത്രങ്ങൾ ഏർപ്പെടുത്തണമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) അഭിപ്രായപ്പെടുന്നു. ഇലക്‌ട്രോണിക്‌സ്, ഐടി (MeitY) മന്ത്രാലയങ്ങളുമായും ഇൻഫർമേഷൻ, ബ്രോഡ്കാസ്റ്റിങ് എന്നിവയുമായും ഇത് സംബന്ധിച്ച കാര്യങ്ങൾ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ചർച്ച ചെയ്യും. ടെലികോം റെഗുലേറ്ററുടെ അഭിപ്രായവും ഇക്കാര്യത്തിൽ തേടും.

സോഷ്യൽ മീഡിയയിൽ പ്രശ്‌നമുണ്ടാക്കുന്ന എന്തെങ്കിലും നിയന്ത്രിക്കാനോ തടയാനോ നിലവിൽ ഒരു മാർഗവുമില്ലെന്നും ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ് എന്നും ടെലിക്കോം വകുപ്പിലെ ഉദ്യോഗിസ്ഥർ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. സോഷ്യൽമീഡിയയിൽ കാര്യമായൊന്നും ചെയ്യാൻ കഴിയില്ലെന്നും തെറ്റായ വിവരങ്ങളും മറ്റ് പ്രശ്നങ്ങളും തടയുന്നതിനും ഇത്തരം പ്രശ്നങ്ങൾ തത്സമയം കൈകാര്യം ചെയ്യാനും വിശകലനം ചെയ്യാനും സാധിക്കുന്ന വിധത്തിൽ കാര്യങ്ങൾ മാറണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ആപ്പുകളിൽ തെറ്റായ വിവരങ്ങൾ വളരെ വേഗത്തിൽ പ്രചരിക്കുന്നത് തടയാൻ പ്രയാസമാണെന്നും ഇവ ക്രമസമാധാന പ്രശ്‌നങ്ങൾ വരെ ഉണ്ടാക്കുന്നുവെന്നും ടെലിക്കോം വകുപ്പിലെ ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. ചില പുതിയ നിയമങ്ങൾ നിലവിൽ വന്നാൽ സോഷ്യൽ മീഡിയ വളരെ സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ അഭിപ്രായങ്ങൾ ഇനി വരും ദിവസങ്ങളിൽ ഇന്ത്യയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വലിയ നിയന്ത്രങ്ങൾ കൊണ്ടുവരുമെന്ന് സൂചന തന്നെയാണ് നൽകുന്നത്.

വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയവയിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുമായി ചർച്ച ചെയ്യാനും ടെലിക്കോം വകുപ്പ് പദ്ധതിയിടുന്നുണ്ട്. ആദ്യം ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷനിൽ വിഷയം ഉന്നയിക്കണോ അതോ ടെലിക്കോം വകുപ്പിന്റെ തന്നെ ഭാഗമായി ട്രായ്ക്ക് വിഷയം വിടണോ എന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ആരാണ് മുൻകൈ എടുക്കേണ്ടത് എന്ന സംശയവും ഉണ്ട്. ടെലികോം ഡിവിഷനിൽ ടെലികോം കമ്പനികൾക്ക് സമാനമായ സേവനങ്ങൾ നൽകുന്ന ആശയവിനിമയ ആപ്പുകളും ഉൾപ്പെടുന്നു. ഈ ആപ്പുകളെ നിയന്ത്രിക്കുന്നതിനായി പ്രത്യേകം വിഭാഗം നിലവിലില്ല. നേരത്തെയും ട്രായ് ഇത്തരം ആപ്പുകളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചിരുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്ന കാര്യം ട്രായ് നേരത്തെ അവതരിപ്പിച്ചപ്പോൾ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (IAMAI), നാസ്‌കോം, യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ തുടങ്ങിയ മിക്ക വ്യാപാര ഗ്രൂപ്പുകളും ഇതിനെ എതിർത്തിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കുള്ള ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണ ചട്ടക്കൂട് നല്ലതല്ലെന്നായിരുന്നു ഈ വ്യാപാര ഗ്രൂപ്പുകളുടെ വാദം. ഐടി നിയമം ഇതിനകം തന്നെ ആപ്പുകളെ നിയന്ത്രിക്കുന്നുണ്ടെന്നും കൂടുതൽ നിയമങ്ങൾ ചേർക്കുന്നത് പുതിയ ആശയങ്ങൾ വരുന്നത് തടയുമെന്നും വ്യാപാര ഗ്രൂപ്പുകൾ വ്യക്തമാക്കി.

ഇതാദ്യമായിട്ടല്ല ആപ്പുകൾ നിയന്ത്രിക്കാനുള്ള നടപടികളെ കുറിച്ച് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. 2018 നവംബറിൽ ട്രായ് ഒടിടി കമ്മ്യൂണിക്കേഷൻ ദാതാക്കൾക്കുള്ള റെഗുലേറ്ററി ഫ്രെയിംവർക്ക് എന്ന പേരിൽ ഒരു സെഷൻ പേപ്പർ പുറത്തിറക്കിയിരുന്നു. എന്നാ വിഭാഗത്തിൽ നിന്നുമുള്ള അഭിപ്രായങ്ങൾ കേട്ടതിന് ശേഷം 2020 സെപ്റ്റംബറിൽ ഈ ആപ്പുകളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പട്ട വിഷയം ട്രായ് തള്ളിക്കളഞ്ഞു. പിന്നീടൊരു സാഹചര്യത്തിൽ ഇത്തരം നിയന്ത്രണങ്ങളെ കുറിച്ച് ആലോചിക്കാമെന്നും ട്രായ് വ്യക്തമാക്കിയിരുന്നു.

അതിവേഗം നടപ്പാക്കുന്ന ഏതൊരു നിയന്ത്രണവും ബിസിനസിനെ മൊത്തത്തിൽ പ്രതികൂലമായി ബാധിക്കുമെന്നും അതുകൊണ്ട് സർക്കാരിന്റെ ഒരു ഇടപെടലും കൂടാതെ വിപണിയിൽ തുടരാൻ അനുവദിച്ചുകൊണ്ട് സാഹചര്യം പരിഹരിക്കാമെന്നും ട്രായ് കരുതുന്നതായി 2020ൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും മാറ്റങ്ങൾ വരുമെന്നും നിരീക്ഷണം ആവശ്യമെന്ന് തോന്നുകയാണെങ്കിൽ ആവശ്യമായ സമയത്ത് നടപടിയെടുക്കുമെന്നും ട്രായ് അതിന്റെ നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

വാട്സ്ആപ്പ് പോലുള്ള ആപ്പുകളിലെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചറുമായി ബന്ധപ്പെട്ട് സർക്കാരുമായി സോഷ്യൽ മീഡിയ കമ്പനികൾ തർക്കത്തിലാണ്. ആപ്പുകൾ നിയമ നിർവ്വഹണ ഏജൻസികൾക്ക് അവർ അന്വേഷിക്കുന്ന വിവരങ്ങൾ നൽകണമെന്നാണ് നിയമങ്ങൾ പറയുന്നത്. എന്നാൽ എൻക്രിപ്ഷൻ കാരണം ഇത് ചെയ്യാൻ കഴിയില്ലെന്ന് ആപ്പുകൾ വ്യക്തമാക്കുന്നു. എൻക്രിപ്റ്റ് ചെയ്ത മെസേജുകൾ ഇത്തരം പ്ലാറ്റ്ഫോമുകൾക്ക് പോലും ലഭ്യമാകില്ലെന്നാണ് കമ്പനികളുടെ വാദം.

ടെലികോം കമ്പനികൾക്ക് സമാനമായ ആശയവിനിമയ സേവനങ്ങൾ നൽകുന്നതിനാൽ തന്നെ ഒടിടി കമ്പനികളെയും നിയന്ത്രിക്കണമെന്ന് ടെലികോം കമ്പനികൾ വളരെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. ടെലികോം കമ്പനികൾക്ക് ധാരാളം ലൈസൻസിങും റെഗുലേറ്ററി നിയമങ്ങളും പാലിക്കേണ്ടിവരുമ്പോൾ, ഒടിടികൾക്ക് ഇത്തരം നിയമങ്ങൾ ഒന്നും തന്നെയില്ല. ഇത് ടെലിക്കോം കമ്പനികൾ ചൂണ്ടിക്കാട്ടിയ വിഷയമാണ്.

എന്നാൽ ഇപ്പോൾ വോയ്‌സ് സേവനങ്ങൾ ഏറെക്കുറെ സൗജന്യമായതിനാൽ, മിക്ക ടെലികോം കമ്പനികളുടെയും താരിഫ് പ്ലാനുകളിൽ വോയ്‌സും ഡാറ്റയും ഒരുമിച്ച് നൽകുന്നുണ്ട്. ഒടിടി നിയന്ത്രണത്തിന് സുരക്ഷ, നിയമപരമായ തടസ്സങ്ങൾ, നിയമ നിർവ്വഹണം എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുമ്പോൾ സർക്കാർ ആപ്പുകളെ നിരോധിക്കാറുണ്ട്. ഇനി വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരും.


Click it and Unblock the Notifications