യൂട്യൂബിലൂടെ എട്ട് വയസ്സുകാരൻ 2019ൽ മാത്രം സമ്പാദിച്ചത് 185 കോടി രൂപ
യൂട്യൂബിലൂടെ പണം സമ്പാദിക്കുന്ന നിരവധി ആളുകളുണ്ട്. യൂട്യൂബ് ചാനലുകൾക്ക് ലഭിക്കുന്ന സബ്ക്രൈബർമാരുടെയും വീഡിയോകൾക്ക് ലഭിക്കുന്ന വ്യൂകളുടെയും അടിസ്ഥാനത്തിൽ ചാനൽ ഉടമകൾക്ക് പണം ലഭിക്കുന്ന സംവിധാനമാണ് യൂട്യൂബിലുള്ളത്. ഇത്തരത്തിൽ പണം സമ്പാദിക്കുന്ന യൂട്യൂബർമാരുടെ 2019ലെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് എട്ട് വയസ്സുകാരനായ റയാൻ കാജിയാണ്. റയാൻ ഈ വർഷം തന്‍റെ യൂട്യൂബ് ചാനലിലൂടെ സമ്പാദിച്ചത് 26 മില്യൺ ഡോളറാണ് (ഏകദേശം 184.4 കോടി രൂപ)

ഫോബ്സ് പ്രസിദ്ധീകരിച്ച 2019ലെ ഏറ്റവും വരുമാനം നേടിയ യൂട്യൂബർമാരുടെ പട്ടികയിലാണ് റയാൻ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ഫോബ്സിന്‍റെ 2018ലെ പട്ടികയിലും റയാൻ ഒന്നാം സ്ഥാനത്തായിരുന്നു. അന്ന് റയാൻ തന്‍റ ചാനലിലൂടെ സമ്പാദിച്ചത് 22 ദശലക്ഷം ഡോളർ (ഏകദേശം 156 കോടി രൂപ)യാണ്. 2015 ൽ റയാന്‍റെ മാതാപിതാക്കൾ ആരംഭിച്ച "റയാൻസ് വേൾഡ്" എന്ന ചാനൽ മൂന്ന് വർഷം കൊണ്ട് സമ്പാദിച്ചത് 22.9 ദശലക്ഷം വരിക്കാരെയാണ്.

തുടക്കത്തിൽ "റയാൻ ടോയ്‌സ് റിവ്യൂ" എന്ന പേരിലായിരുന്നു ഈ ചാനലിൽ ഉണ്ടായിരുന്നത്. ഈ ചാനലിൽ കൂടുതലും "അൺബോക്സിംഗ്" വീഡിയോകളായിരുന്നു ഉണ്ടായിരുന്നത്. റയാൻ കളിപ്പാട്ടങ്ങളുടെ പെട്ടികൾ തുറക്കുകയും അവരുമായി കളിക്കുകയും ചെയ്യുന്ന വീഡിയോകളായിരുന്നു അവ. നിരവധി വീഡിയോകൾ ഒരു ബില്ല്യണിലധികം വ്യൂകൾ നേടിയിട്ടുണ്ട്. റയാന്‍റെ ചാനലിലെ വീഡിയോകൾക്ക് ആകെ മൊത്തം 35 ബില്ല്യൺ വ്യൂകളാണ് ലഭിച്ചത്.

ഒരു ഉപഭോക്തൃ അഭിഭാഷക സംഘടനയായ ട്രൂത്ത് ഇൻ അഡ്വർടൈസിംഗ് യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷന് (എഫ്‌ടിസി) പരാതി നൽകിയതിനെത്തുടർന്നാണ് ചാനലിന്‍റെ പേര് മാറ്റി റയാന്‍സ് വേൾഡ് എന്നാക്കിയത്. പോസ്റ്റ് ചെയ്യപ്പെടുന്ന വീഡിയോകളിൽ ഏതൊക്കെയാണ് സ്പോസർ ചെയ്യപ്പെട്ട വീഡിയോകൾ എന്ന് കൃത്യമായി ചാനൽ വ്യക്തമാക്കിയിട്ടില്ല എന്ന് കാണിച്ചാണ് ട്രൂത്ത് ഇൻ അഡ്വർടൈസിങ് പരാതി നൽകിയത്. ബ്രാന്‍റുകൾ അവരുടെ ഉത്പന്നങ്ങളുടെ പരസ്യത്തിനായി പണം നൽകി വീഡിയോകളിൽ ഉത്പന്നങ്ങൾ ഉൾപ്പെടുത്തുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

കളിപ്പാട്ടങ്ങൾക്ക് പുറമേ കൂടുതൽ വിദ്യാഭ്യാസ വീഡിയോകൾ വാഗ്ദാനം ചെയ്യുന്ന ചാനലായി റയാൻസ് വേൾഡ് മാറി. ഫോബ്‌സിന്‍റെ റാങ്കിംഗിൽ, ടെക്സാസിൽ നിന്നുള്ള ഒരു കൂട്ടം സുഹൃത്തുക്കൾ നടത്തുന്ന "ഡ്യൂഡ് പെർഫെക്റ്റ്" ചാനലിനെ റയാൻ കാജി മറികടന്നു. കെട്ടിടങ്ങളുടെ മുകളിൽ നിന്നോ ഹെലികോപ്റ്ററുകളിൽ നിന്നോ ബാസ്‌ക്കറ്റ്ബോൾ ഹൂപ്പ്സിലേക്ക് ഇടുന്നത് പോലുള്ള അസാധ്യമായ കാര്യങ്ങളാണ് കാണിക്കുന്നത്. പട്ടികയിൽ ഡ്യൂഡ് പെർഫെക്റ്റ് രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം മൂന്നാം സ്ഥാനത്തായിരുന്ന ചാനൽ 2018 ജൂൺ 1 നും 2019 ജൂൺ 1 നും ഇടയിൽ 20 മില്യൺ ഡോളർ (ഏകദേശം 141 കോടി രൂപ) നേടി.

മൂന്നാം സ്ഥാനത്ത് മറ്റൊരു കുട്ടി താരത്തിന്‍റെ തന്നെ ചാനലാണ് ഉള്ളത്. റഷ്യയുടെ അനസ്താസിയ റാഡ്‌സിൻസ്കായയുടെ ചാനൽ 18 മില്യൺ ഡോളർ (ഏകദേശം 127.7 കോടി രൂപ)യാണ് നേടിയത്. അഞ്ച് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയാണ് അനസ്താസിയ. അവളുടെ ചാനലുകളായ "നാസ്ത്യ വ്ലോഗ്", "ഫണ്ണി സ്റ്റേസി" എന്നിവ മൊത്തം 70 ദശലക്ഷം വരിക്കാരെയാണ് നേടിയിരിക്കുന്നത്. റഷ്യൻ, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലുള്ള വീഡിയോകളാണ് ചാനലിൽ ഉള്ളത്.


Click it and Unblock the Notifications








