ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം, 100 ശതമാനം ഓഹരികളും വാങ്ങിയത് 44 ബില്യൺ ഡോളറിന്
ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കി, ഏറെ ദിവസങ്ങൾ നീണ്ട നാടകീയമായ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൊന്നായ ട്വിറ്ററിന്റെ 100 ശതമാനം ഓഹരികളും ഇലോൺ മസ്ക് സ്വന്തമാക്കിയത്. ഏകദേശം 44 ബില്യൺ ഡോളറാണ് ഇതിനായി മസ്ക് ചിലവഴിച്ചത്. ഒരു ഷെയറിന് ഏകദേശം 54.20 ഡോളറാണ് മൂല്യം. ഇതെല്ലാം പണം കൊടുത്ത് തന്നെയാണ് മസ്ക് വാങ്ങിയിരിക്കുന്നത്. ട്വിറ്ററിന് കുറച്ച് ആഴ്ചകൾക്ക് മുമ്പ് മസ്ക് വില പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച ചർച്ചകൾക്കൊടുവിലാണ് മസ്ക് ട്വിറ്റർ സ്വന്തമാക്കിയിരിക്കുന്നത്.

ഈ മാസം ആദ്യം മസ്‌ക് ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ വാങ്ങിയിരുന്നു. ഇത് അദ്ദേഹത്തെ കമ്പനിയിലെ രണ്ടാമത്തെ വലിയ ഓഹരി ഉടമയാക്കി. ഒന്നാമതുള്ളത് കമ്പനിയിൽ 10.3 ശതമാനം ഓഹരിയുള്ള വാൻഗാർഡാണ്. 9.2 ശതമാനം ഓഹരികൾ വാങ്ങിയതിന് പിന്നാലെ ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ ബോർഡിന്റെ ഭാഗമാകാൻ മസ്‌കിനെ സ്വാഗതം ചെയ്‌തെങ്കിലും മസ്ക് ഇത് നിരസിച്ചു. അന്നുമുതൽ ഇലോണും ട്വിറ്ററും തമ്മിലുള്ള തർക്കവും വിലപേശലും തുടരുകയാണ്. നേരത്തെ പറഞ്ഞിരുന്ന വിലയെക്കാൾ കൂടുതൽ വില നൽകിയാണ് ഇപ്പോൾ ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയിരിക്കുന്നത്.

ട്വിറ്ററിന് ലോകത്തെ മുഴുവൻ സ്വാധീനിക്കുന്ന ഒരു ലക്ഷ്യവും പ്രസക്തിയും ഉണ്ടെന്നും തങ്ങളുടെ ടീംസിനെ ഓർത്ത് വലിയ അഭിമാനമുണ്ടെന്നും ട്വിറ്ററിന്റെ സിഇഒ പരാഗ് അഗർവാൾ പറഞ്ഞു. മൂല്യത്തിലും ഉറപ്പിലും ധനസഹായത്തിലും ബോധപൂർവ്വം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഇലോണിന്റെ നിർദ്ദേശം വിലയിരുത്തുന്നതിന് ട്വിറ്റർ ബോർഡ് വലിയ പ്രക്രിയ നടത്തിയെന്നും ഈ ഇടപാട് വലിയ ക്യാഷ് പ്രീമിയം നൽകുമെന്ന് മനസിലാക്കി ട്വിറ്ററിന്റെ ഓഹരി ഉടമകൾ ഈ ഓഫർ തിരഞ്ഞെടുക്കുന്നുവെന്നും ട്വിറ്ററിന്റെ ഇൻഡിപെൻഡന്റ് ബോർഡ് ചെയർ ബ്രെറ്റ് ടെയ്‌ലർ പറഞ്ഞു.

മസ്കിലൂടെ ട്വിറ്ററിൽ വരാൻ പോകുന്ന മാറ്റങ്ങൾ
ട്വിറ്റർ സംസാര സ്വാതന്ത്ര്യത്തിനുള്ള അവകാശം ലംഘിക്കുന്നു എന്നതുകൊണ്ട് ഒരു പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കണോ എന്ന് മസ്‌ക് ട്വിറ്ററിലെ ഉപയോക്താക്കളോട് കഴിഞ്ഞ മാസം ചോദിച്ചിരുന്നു. എന്നാൽ ഇതിന് പകരം അദ്ദേഹം ട്വിറ്റർ വാങ്ങണമെന്ന് മിക്ക ഉപയോക്താക്കളും പറഞ്ഞു. സ്വതന്ത്രമായ സംസാരത്തിനുള്ള അവകാശത്തെ ട്വിറ്റർ അടിച്ചമർത്തുന്നുവെന്നും മസ്ക് പരാതി ഉന്നയിച്ചിരുന്നു. ട്വിറ്ററിന്റെ ഉടമയായി താൻ എത്തിയാൽ ഇത് ആദ്യം പരിഹരിക്കുമെന്നും മസ്ക് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ട്വിറ്റർ പല പ്രമുഖരുടെയും അക്കൌണ്ടുകൾ നിരോധിച്ചത് ഇലോൺ മസ്ക് ചോദ്യം ചെയ്തിരുന്നു. മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ആളുകളെ അക്കൌണ്ടുകൾ നിരോധിച്ചതിനെതിരെ മസ്ക് പരസ്യമായി രംഗത്തെത്തി. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ ട്വീറ്റ് ചെയ്യുന്നതിനുള്ള ട്വിറ്ററിന്റെ നിബന്ധനകളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചുവെന്ന് ട്വിറ്റർ മസ്‌കിനെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. "സംസാര സ്വാതന്ത്ര്യം" നിഷേധിക്കുകയാണ് ട്വിറ്റർ എന്ന് മസ്‌ക് പലപ്പോഴും ആരോപണം ഉന്നയിച്ചതിനാൽ ട്വിറ്ററിൽ ഇത് സംബന്ധിച്ച ഒരു മാറ്റം ഉണ്ടായേക്കും.

ഇലോൺ മസ്‌ക് അടുത്തിടെ ട്വീറ്റ് ചെയ്തതിൽ " ജനാധിപത്യത്തിന് അഭിപ്രായ സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണ്. ട്വിറ്റർ ഈ തത്വം കർശനമായി പാലിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?" എന്നായിരുന്നു. ഇതിന് 2 ദശലക്ഷം ആളുകൾ പ്രതികരിച്ചു, ഇതിൽ 70 ശതമാനം പേരും ഇല്ല എന്നാണ് മറുപടി നൽകിയത്. മസ്‌ക് ട്വിറ്ററിന്റെ ഉടമയായാൽ വൈകാതെ ഒരു എഡിറ്റ് ബട്ടൺ ലഭിക്കാൻ സാധ്യതയുണ്ട്. എഡിറ്റ് ഓപ്ഷൻ പരീക്ഷിക്കുന്നതായി ട്വിറ്റർ ഇതിനകം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഈ മാസം ആദ്യം, ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രൈബർമാർക്കായി എഡിറ്റ് ഓപ്ഷൻ പരീക്ഷിക്കുമെന്ന് അറിയിച്ചിരുന്നു.

ഇലോൺ മസ്കിലൂടെ ട്വിറ്ററിൽ വരാൻ പോകുന്ന മറ്റൊരു പ്രധാന മാറ്റം സ്പാം അക്കൗണ്ടുകളോ സ്പാംബോട്ടുകളോ നീക്കം ചെയ്യപ്പെടും എന്നതാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ട്വിറ്ററിൽ ഏറ്റവും ശല്യമുണ്ടാക്കുന്ന കാര്യം ഇതാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട ട്വീറ്റുകൾ പോസ്റ്റ് ചെയ്യാൻ മസ്കിന്റെ പേരിൽ വ്യാജ അക്കൌണ്ടുകൾ പോലും ഉണ്ടാക്കിയിട്ടുണ്ട്. 2020-ൽ, ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട വലിയ തട്ടിപ്പിനായി ഹാക്ക് ചെയ്യപ്പെട്ട ഉയർന്ന പ്രൊഫൈൽ ട്വിറ്റർ അക്കൗണ്ടുകളിൽ മസ്‌കിന്റെ അക്കൗണ്ടും ഉൾപ്പെടുന്നു.

ക്രിപ്‌റ്റോ സ്പാംബോട്ടുകൾ ശരിയാക്കുന്നതിനുപകരം, നോൺഫഞ്ചബിൾ ടോക്കണുകൾ, ബ്ലോക്ക്ചെയിനിൽ പരിശോധിച്ച അസറ്റുകൾ എന്നിവ പ്രദർശിപ്പിക്കുന്ന പ്രൊഫൈൽ ചിത്രങ്ങളിൽ ട്വിറ്റർ സമയം ചെലവഴിക്കുകയാണെന്ന് ടെസ്‌ല സിഇഒ അടുത്തിടെ വിമർശനം ഉന്നയിച്ചിരുന്നു. എല്ലാ ത്രെഡിലും ക്രിപ്‌റ്റോ സ്‌കാമർമാർ സ്പാംബോട്ട് ബ്ലോക്ക് പാർട്ടി ഉണ്ടാക്കുമ്പോൾ ട്വിറ്റർ ഇക്കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുന്നില്ലെന്നും ഇലോൺ മസ്ക് വിമർശനം ഉന്നയിച്ചിരുന്നു. മസ്കിന്റെ കൈയ്യിലേക്ക് ട്വിറ്റർ വന്നതോടെ വലിയ മാറ്റം തന്നെ ഇത്തരം ക്രിപ്റ്റോ സ്കാമർമാരുടെ കാര്യത്തിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. കൂടുതൽ സുരക്ഷിതമായ ഒരു പ്ലാറ്റ്ഫോമായി ട്വിറ്റർ മാറും.

മസ്ക് ട്വിറ്റർ ഉടമയായതോടെ വരാൻ പോകുന്നുവെന്ന് പ്രതീക്ഷിക്കുന്ന മാറ്റങ്ങളിൽ പ്രധാനപ്പെട്ടത് കൂടുതൽ ഓപ്പൺ സോഴ്‌സ് ട്വിറ്ററായിരിക്കുംയ അതിന്റെ ചില സാങ്കേതികവിദ്യകൾ ഇതിനകം പൊതുവായി ലഭ്യമായതിനാൽ ഇത് ഇതിനകം ഒരു പരിധിവരെ ഒരു ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോമാണ്. എന്നാൽ അടുത്തിടെ നടന്ന ടെഡ് കോൺഫറൻസിൽ, അൽഗോരിതത്തിന്റെ കാര്യത്തിലോ മാനുവലായുള്ള കാര്യത്തിലോ യാതൊരു തരത്തിലുള്ള കൃത്രിമത്വവും ഇല്ലെന്ന് ട്വിറ്റർ ഉറപ്പ് വരുത്തണമെന്നും മസ്‌ക് പറഞ്ഞിരുന്നു. മസ്കിന്റെ ഉടമസ്ഥതയിൽ വരുന്നതോടെ ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








