Elon Musk Vs Twitter പറഞ്ഞ വാക്ക് തെറ്റിച്ച ട്വിറ്റർ വേണ്ടെന്ന് ഇലോൺ മസ്ക്, നിയമനടപടിക്കൊരുങ്ങി ട്വിറ്റർ
ലോകത്തെ ഏറ്റവും വലിയ ധനികനും ടെസ്ല, സ്പേസ് എക്സ് തുടങ്ങിയ കമ്പനികളുടെ സിഇഒയുമായ ഇലോൺ മസ്ക് (Elon Musk) ട്വിറ്റർ (Twitter) വാങ്ങാൻ കരാറിലെത്തിയത് ഈ പതിറ്റാണ്ടിൽ ടെക് ലോകത്ത് ഉണ്ടായ ഏറ്റവും വലിയ വാർത്തകളിൽ ഒന്നാണ്. എന്നാലിപ്പോൾ ട്വിറ്റർ വാങ്ങാനുള്ള നീക്കത്തിൽ നിന്നും മസ്ക് പിന്മാറിയിരിക്കുകയാണ്. ഈ പിന്മാറ്റത്തിൽ ട്വിറ്റർ അതൃപ്തി അറിയിച്ചു. മസ്കിനെതിരെ നിയമനടപടിയുമായി മുന്നോട് പോകുമെന്ന് ട്വിറ്റർ വൃത്തങ്ങൾ അറിയിച്ചു.

സോഷ്യൽ മീഡിയ കമ്പനിയായ ട്വിറ്ററിനെ 44 ബില്യൺ ഡോളറിന് വാങ്ങാനാണ് മസ്ക് തീരുമാനിച്ചിരുന്നത്. ഇതിന്റെ ആദ്യഘട്ട കരാറിലും എത്തിയിരുന്നു. എന്നാൽ ട്വിറ്റർ താനുമായി ഉണ്ടാക്കിയ കരാറിലെ പല വ്യവസ്ഥകളും ലംഘിച്ചു എന്ന് ഇലോൺ മസ്ക് ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരാർ റദ്ദ് ചെയ്യുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. മസ്ക് ചെയ്തത് ശരിയായ നടപടി അല്ലെന്നും കരാർ നടപ്പിലാക്കാൻ വേണ്ട നിയമനടപടികൾ സ്വീകരിക്കുമെന്നും ട്വിറ്റർ ചെയർമാൻ ബ്രെറ്റ് ടെയ്‌ലർ വ്യക്തമാക്കി.

മസ്ക് ട്വിറ്റർ പ്ലാറ്റ്‌ഫോമിലെ വ്യാജ, സ്പാം അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നൽകാൻ ട്വിറ്റർ അധികൃതർ തയ്യാറായിട്ടില്ല. ഇത്തരം വിവരങ്ങൾ കമ്പനിയുടെ ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് ധാരണ ഉണ്ടാക്കാൻ കമ്പനി വാങ്ങുന്ന മസ്കിനെ സഹായിക്കുന്നതാണ് എന്നും ഇത് നൽകാത്തത് കരാർ ലംഘനമാണ് എന്നും മസ്‌കിന്റെ അഭിഭാഷകർ ഫയലിങിൽ വ്യക്തമാക്കിയിട്ടുണ്ട്.

ട്വിറ്റർ മസ്കുമായി ഉണ്ടാക്കിയ കരാറിലെ ഒന്നിലധികം വ്യവസ്ഥകളുടെ ലംഘനം നടത്തിയതായും ലയന കരാറിൽ ഏർപ്പെടുന്ന അവസരത്തിൽ ആവശ്യപ്പെട്ട പ്രധാന വിവരങ്ങൾ നൽകാൻ ട്വിറ്റർ തയ്യാറാവുന്നില്ലെന്നും ഫയലിങിൽ പറയുന്നു. ഇത് കൂടാതെ ട്വിറ്റർ ഉയർന്ന തലത്തിലുള്ള എക്സിക്യൂട്ടീവുകളെയും ടാലന്റ് അക്വിസിഷൻ ടീമിന്റെ മൂന്നിലൊന്ന് പേരെയും പുറത്താക്കിയതും മസ്ക് ലയന കരാറിൽ നിന്നും പിന്മാറാൻ കാരണമായി.

നിലവിൽ ട്വിറ്റർ പ്രവർത്തിക്കുന്നത് ആവശ്യമായിട്ടുള്ള മെറ്റീരിയൽ ഘടകങ്ങൾ അതേപടി സൂക്ഷിക്കാൻ ട്വിറ്ററിന് ബാധ്യതയുണ്ട്. എക്സിക്യുട്ടീവുകളെയും ടാലന്റ് അക്വിസിഷൻ ടീമിലെ ഒരു വിഭാഗത്തെയും കമ്പനിയിൽ നിന്നും ഒഴിവാക്കിയത് ഈ ലയനകരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായിട്ടാണ്. അതുകൊണ്ട് കൂടിയാണ് മസ്ക് ട്വിറ്റർ വാങ്ങാനുള്ള കരാറിൽ നിന്നും പിന്തിരിയുന്നത്.

ഇനി എന്ത് സംഭവിക്കും
ട്വിറ്റർ വാങ്ങാനുള്ള ലയനകരാറിൽ നിന്നും ഒഴിവാകാനുള്ള ഇലോൺ മസ്‌കിന്റെ തീരുമാനം ട്വിറ്ററുമായിട്ടുള്ള നിയമപോരാട്ടത്തിന് കാരണമാകുമെന്ന് ഉറപ്പാണ്. മസ്കിന്റെ പുതിയ തീരുമാനത്തിനെതിരായി ട്വിറ്റർ കോടതിയെ സമീപിക്കും. കേസിനൊടുവിൽ ഈ കരാറിൽ പറഞ്ഞ പ്രകാരം ഇടപാട് നടത്താനോ അല്ലാത്ത പക്ഷം ട്വിറ്ററിന് നഷ്ടപരിഹാരം നൽകാനോ ഉത്തവ് വരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കോടതി നടപടികൾ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ആരംഭിക്കാനും ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ട്വിറ്റർ എന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഒരു കരാർ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട അമേരിക്കൻ കമ്പനി നിയമത്തിൽ ധാരാളം കാര്യങ്ങളുണ്ട്. കരാറിൽ നിന്നും പിന്നോട്ട് പോകുന്ന ആൾ നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെയുള്ളവ ഇതിൽ ഉൾപ്പെടുന്നു.

കൊവിഡ് വന്നതോടെ ഉണ്ടായ ആഗോള സാമ്പത്തിക പ്രശ്നങ്ങളിൽ പല കമ്പനികളും തങ്ങളുടെ ലയനകരാറുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കരാറിൽ പറഞ്ഞ തുകയെക്കാൾ കുറഞ്ഞ തുകയ്ക്കാണ് പല കമ്പനികളും മറ്റ് കമ്പനികളെ ഏറ്റെടുത്തിട്ടുള്ളത്.

ഫ്രഞ്ച് റീട്ടെയിലറായ എൽവിഎംഎച്ച് എന്ന കമ്പനി ടിഫാനി ആൻഡ് കമ്പനി എന്ന സ്ഥാപനവുമായി ഉണ്ടാക്കിയ കരാർ ഇത്തരത്തിൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു, ഈ കരാറിൽ നിന്നും പിന്മാറുമെന്ന് ഭീഷണിപ്പെടുത്തി കമ്പനി ഏറ്റെടുക്കാനുള്ള തുക 425 മില്യൺ ഡോളർ കുറച്ച് 15.8 ബില്യൺ ഡോളറാക്കി മാറ്റിയാണ് ഈ ഇടപാട് നടന്നത്. ഇത്തരം നടപടികൾ ട്വിറ്ററിന്റെയും മസ്കിന്റെയും ഇടയിൽ നടക്കുമോ എന്നും കണ്ടറിയണം.


Click it and Unblock the Notifications








