ഫേസ്ബുക്ക് ഡാറ്റ ചോർന്നു; സക്കർബർഗിന്റെ ഫോണിൽ വാട്സ്ആപ്പിന്റെ എതിരാളി ആപ്പായ സിഗ്നലും
533 ദശലക്ഷം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചോർന്നു എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഫേസ്ബുക്ക് കമ്പനി സിഇഒ മാർക്ക് സക്കർബർഗിന്റെ ഡാറ്റ പോലും ചോർന്നു എന്നാണ് റിപ്പോർട്ടുകൾ. സൈബർ സുരക്ഷ വിദഗ്ദ്ധന്റെ സമീപകാല വെളിപ്പെടുത്തൽ അനുസരിച്ച് സക്കർബർഗ് തന്റെ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ വാട്സ്ആപ്പിന്റെ എതിരാളി എന്നറിയപ്പെടുന്ന സിഗ്നൽ ഉപയോഗിക്കുന്നു. വാട്സ്ആപ്പും സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമാണ്.

ലീക്കായ ഡാറ്റയിൽ നിന്നും സക്കർബർഗിന്റെ ഫോൺ നമ്പർ, ഫേസ്ബുക്ക് യൂസർ ഐഡി, ലൊക്കേഷൻ, വിവാഹ വിശദാംശങ്ങൾ, ജനനത്തീയതി എന്നിവ പോലുള്ള പേഴ്സണൽ വിവരങ്ങൾ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിലെല്ലാം ഉപരിയായി ആളുകളെ ഞെട്ടിച്ച കാര്യം സക്കർബർഗ് സ്വന്തം കമ്പനിയുടെ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് അല്ല ഉപയോഗിക്കുന്നത് എന്നും ഇതിന് പകരം എതിരാളി പ്ലാറ്റ്ഫോമായ സിഗ്നലാണ് ഉപയോഗിക്കുന്നത് എന്നതുമാണ്. എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത ആപ്പാണ് സിഗ്നൽ.

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉള്ളതും ഫേസ്ബുക്കിന്റെ ഉടമസ്ഥതയില്ലാത്തതുമായ സിഗ്നൽ എന്ന ചാറ്റ് ആപ്പ് ഉപയോഗിക്കുന്നതിലൂടെ മാർക്ക് സക്കർബർഗ് സ്വന്തം സ്വകാര്യതയെ മാനിക്കുന്നുവെന്ന് സുരക്ഷാ വിദഗ്ധൻ ഡേവ് വാക്കർ ട്വീറ്റ് ചെയ്തു. വാട്സ്ആപ്പ് പ്രൈവസി പോളിസി വലിയ ചർച്ചയായ ഘട്ടത്തിലാണ് കൂടുതൽ സുരക്ഷിതമായ ആപ്പ് എന്ന നിലയിൽ സിഗ്നൽ ആപ്പ് ജനപ്രീതി നേടിയത്. ഇത് വാട്സ്ആപ്പിന് വലിയ തിരിച്ചടിയായിരുന്നു. സക്കർബർഗ് സിഗ്നൽ ഉപയോഗിക്കുന്നു എന്ന വാർത്ത വാട്സ്ആപ്പിനെ സംബന്ധിച്ച് തലവേദന തന്നെയാണ്.

അടുത്തിടെയുണ്ടായ ഫേസ്ബുക്ക് ഡാറ്റ ലീക്കിലൂടെ പഉറത്ത് പോയ നമ്പരാണ് ഇതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ സ്ക്രീൻഷോട്ടുകളും പുറത്ത് വിട്ടിട്ടുണ്ട്. ഈ വിവരം പുറത്തുവന്നതിന് പിന്നാലെ സിഗ്നലിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോലും മാർക്ക് സക്കർബർഗിനെതിരായ ട്രോൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലെ ഡാറ്റ ചോർത്ത വലിയ അപകടത്തിലേക്ക് നയിക്കുന്നതാണ്. ഓൺലൈനിൽ ചോർന്ന 53.3 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡാറ്റയിൽ 61 ലക്ഷം ഇന്ത്യക്കാരാണ്. ഈ ചോർന്നതായി കണ്ടെത്തിയ ഡാറ്റ "പഴയ ഡാറ്റ" ആണെന്നാണ് ഫെയ്‌സ്ബുക്ക് അവകാശപ്പെടുന്നത്.

2019ൽ പുറത്ത് വന്ന ഡാറ്റയാണ് ഇപ്പോൾ ലീക്ക് ആയതെന്ന പേരിൽ പ്രചരിക്കുന്നത് എന്നും 2019 ഓഗസ്റ്റിൽ ഈ പ്രശ്നം കണ്ടെത്തി പരിഹരിച്ചിരുന്നുവെന്നും ഫേസ്ബുക്ക് വക്താവ് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. 533,000,000 ഫേസ്ബുക്ക് റെക്കോർഡുകളാണ് ചോർന്നത്. ഇതിലൂടെ നിങ്ങൾ ഉപയോഗിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ ഉപയോഗിച്ച ഫോൺ നമ്പർ ചോർന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് സുരക്ഷാ സ്ഥാപനമായ ഹഡ്‌സൺ റോക്കിന്റെ സിടിഒ അലോൺ ഗാൽ ട്വീറ്റ് ചെയ്തത്.

ജനപ്രിയ മെസേജിംഗ് ആപ്പായ വാട്സ്ആപ്പിന് എതിരാളിയായി സിഗ്നൽ 2014ലാണ് അവതരിപ്പിച്ചത്. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മേസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിന് സമാനമായ എല്ലാ സവിശേഷതകളും ഈ ആപ്പിലും ഉണ്ടായിരുന്നു. വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം അപ്‌ഡേറ്റുചെയ്‌തതിനുശേഷം ഗൂഗിൾ പ്ലേ സ്റ്റോറിൽ സിഗ്നൽ റെക്കോർഡുകൾ തകർത്തു. സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൂടുതൽ സുരക്ഷ വാഗ്ദാനം ചെയ്തുകൊണ്ട് സിഗ്നൽ മുതലെടുക്കുകയും ജനപ്രീതി നേടുകയും ചെയ്തു.


Click it and Unblock the Notifications








