വിവാദങ്ങൾക്കിടയിലും ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
പ്രൈവസിയും രാഷ്ട്രീയ പരസ്യങ്ങളും വിവാദങ്ങളായി കത്തി നിൽക്കുമ്പോഴും അവയൊന്നും ഫേസ്ബുക്കിൻറെ ഉപയോക്താക്കളുടെ എണ്ണത്തെയോ വരുമാനത്തെയോ ബാധിച്ചിട്ടില്ലെന്നാണ് പുതിയ കണക്കുകൾ തെളിയിക്കുന്നത്. വർഷത്തിൻറെ മൂന്നാം പാദത്തിൻറെ കണക്കുകൾ പ്രകാരം ഫെയ്‌സ്ബുക്ക് പ്രതിമാസം 2.45 ബില്യൺ ഉപയോക്താക്കളിലെത്തി. 2019 ലെ രണ്ടാം പാദത്തിലെ 2.41 ബില്യനിൽ നിന്ന് 1.6 ശതമാനം വളർച്ചയാണ് ഫേസ്ബുക്കിന് ഉപയോക്താക്കളുടെ എണ്ണത്തിൻറെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

ഇപ്പോൾ 1.62 ബില്യൺ പ്രതിദിന സജീവ ഉപയോക്താക്കളാണ് ഈ സോഷ്യൽ മീഡിയ ഭീമന് ഉള്ളത്. കഴിഞ്ഞ പാദത്തിൽ 1.587 ബില്യനായിരുന്നു പ്രതിദിന ആക്ടീവ് യൂസേഴ്സിൻറെ എണ്ണം. ഇതിൽ നിന്ന് 1.6 ശതമാനം വളർച്ചയാണ് ഉപയോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. ഫെയ്‌സ്ബുക്ക് നേടിയ വരുമാനം 17.652 ബില്യൺ ഡോളറാണ്.വർഷം തോറും 29 ശതമാനം വർധനയാണ് കമ്പനിക്ക് ഉണ്ടാകുന്നത്.ഒരു ഓഹരിക്ക് 2.12 ഡോളർ വരുമാനമാണ് കണക്കാക്കുന്നത്.

ശ്രദ്ധേയമായ കാര്യം യുഎസ്, കാനഡ, യൂറോപ്പ് എന്നി പ്രധാന വിപണികളിൽ കുറച്ച് കാലത്തിന് ശേഷം ഫേസ്ബുക്ക് 2 ദശലക്ഷം ഉപയോക്താക്കളെ നേടി എന്നതാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ കാര്യമായ മാറ്റങ്ങളില്ലാതെ തുടരുന്ന വിപണികളായിരുന്നു ഇവ. ഉപയോക്താവിൻറെ ശരാശരി വരുമാനം എല്ലാ വിപണികളിലും മികച്ച രീതിയിൽ വളർന്നു. നിലവിൽ ഉപയോക്തൃ വളർച്ചയുടെ ഭൂരിഭാഗവും വരുന്ന വികസ്വര രാജ്യങ്ങളിൽ നിന്നും വരുമാനം ഉണ്ടാക്കാനുള്ള ഫേസ്ബുക്കിൻറെ പദ്ധതികളും വിജയം കാണുന്നുണ്ട്.

പ്രതിദിനം 2.2 ബില്യൺ ഉപയോക്താക്കൾ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, മെസഞ്ചർ എന്നിവ ആക്‌സസ് ചെയ്യുന്നുവെന്നും 2.8 ബില്യൺ ഉപയോക്താക്കൾ ഓരോ മാസവും ഈ ഫാമിലി ആപ്ലിക്കേഷനുകളിൽ ഒന്ന് ഉപയോഗിക്കുന്നുവെന്നും ഫേസ്ബുക്ക് പറയുന്നു. ഈ കണക്കുകൾ കഴിഞ്ഞ പാദത്തിൽ 2.1 ബില്ല്യൺ, 2.7 ബില്യൺ എന്നീ നിരക്കുകളിലായിരുന്നു. സ്‌നാപ്ചാറ്റിൽ നിന്നും ടിക്ക് ടോക്കിൽ നിന്നും മികച്ച മത്സരം നേരിടേണ്ടി വരുമ്പോഴും ഫെയ്‌സ്ബുക്കിന് ആധിപത്യം നിലനിർത്താൻ കഴിഞ്ഞു. ഈ എതിരാളികൾ ഏറ്റവും കൂടുതൽ ബാധിച്ചത് ഇൻസ്റ്റാഗ്രാമിനെയാണ്. ഇത് സ്ഥിരികരിക്കുന്ന ഉപയോക്തൃ സ്ഥിതിവിവരക്കണക്കുകൾ ഫേസ്ബുക്ക് വെളിപ്പെടുത്തിയിട്ടില്ല.

മൊത്തത്തിൽ, ഫെയ്‌സ്ബുക്കിൻറെ ഏറ്റവും മോശം വിമർശനങ്ങൾ ഏറ്റുവാങ്ങിയ കാലഘട്ടം കൂടിയായിരുന്നു ഇത്. ക്രിപ്‌റ്റോ കറൻസി, മുൻ സഹസ്ഥാപകൻ ക്രിസ് ഹ്യൂസിൻറെ ആരോപണങ്ങൾ, രാഷ്ട്രീയ പരസ്യങ്ങളെ നിരോധിക്കില്ലെന്ന പ്രഖ്യാപനം, പ്രൈവസിയുമായി ബന്ധപ്പെട്ട വാർത്തകൾ എന്നിങ്ങനെ ഫേസ്ബുക്ക് വലിയ വിമർശനങ്ങൾക്ക് ഇക്കാലയളവിൽ വിധേയമായിരുന്നു. ഇത്തരം പ്രശ്നങ്ങളെ എല്ലാം അതിജീവിച്ചാണ് ഈ പാദത്തിലും വൻ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്.

എല്ലാ രാഷ്ട്രീയ പരസ്യങ്ങളെയും നിരോധിക്കുമെന്ന് ട്വിറ്റർ സിഇഒ ജാക്ക് ഡോർസി പ്രഖ്യാപിച്ചത് സോഷ്യൽ മീഡിയ രംഗത്ത് ട്വിറ്ററിന് നേട്ടവും ഫേസ്ബുക്കിന് തിരിച്ചടിയാകും എന്നൊരു നിഗമനം ഉണ്ടായിരുന്നു. എന്നാൽ ഇതിനെ ഫേസ്ബുക്കിന്റെ വരുമാന പ്രഖ്യാപനം ഒരു പരിധിവരെ മറികടന്നു. വസ്തുത പരിശോധിക്കാതെ തെറ്റായ വിവരങ്ങൾ ഫെയ്‌സ്ബുക്ക് പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കാൻ രാഷ്ട്രീയക്കാരെ അനുവദിക്കുന്നതിനുള്ള ഫെയ്‌സ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിന്റെ ശക്തമായ പിന്തുണയ്ക്ക് പിന്നാലെയാണ് ഈ വരുമാന പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

സുതാര്യത വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുക എന്നതാണ് മികച്ച സമീപനമെന്ന് വിശ്വസിക്കുന്നുവെന്നും ഫേസ്ബുക്കിലെ പരസ്യങ്ങൾ മറ്റെവിടെ ഉള്ളതിനെക്കാളും സുതാര്യമാണെന്നു സക്കർബർഗ് പറഞ്ഞു. അടുത്ത വർഷം കമ്പനിയുടെ വരുമാനത്തിന്റെ 0.5% ൽ താഴെയായിരിക്കും രാഷ്ട്രീയ പരസ്യങ്ങൾ എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്നത് കമ്പനിയെ സംബന്ധിച്ച് കഠിനമായ വർഷമായിരിക്കുമെന്നും ആളുകളുടെ വിയോജിപ്പുകൾ തുടർന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications








