ആമസോൺ സിഇഒയുടെ ഫോൺ ഹാക്കിങ്: പിഴവ് ഐഫോണിന്റേതെന്ന് വാട്സ്ആപ്പ്
ആമസോൺ സിഇഒ ജെഫ് ബെസോസിന്റെ ഫോൺ വാട്സ്ആപ്പ് വഴി ഹാക്ക് ചെയ്യപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി വാട്സ്ആപ്പ് ഉടമസ്ഥരായ ഫേസ്ബുക്ക് രംഗത്തെത്തി. മാൽവെയർ നിറഞ്ഞ ഒരു വീഡിയോ ഫയൽ സൌദിയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വാട്സ്ആപ്പ് നമ്പരിൽ നിന്നും ജെഫ് ബെസോസിന് ലഭിച്ചുവെന്നും അതിലൂടെയാണ് ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതും ഡാറ്റ ചോർന്നതും എന്നുമാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ട്. 2018ലാണ് ഈ വിവാദത്തിന് ആസ്പദമായ സംഭവം നടക്കുന്നത്.

വാട്സ്ആപ്പ് ഉടമസ്ഥരായ ഫെയ്‌സ്ബുക്ക് കഴിഞ്ഞ ദിവസം വരെ സംഭവത്തിൽ പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോൾ കമ്പനി പ്രതികരണവുമായി രംഗത്തെത്തി. ആരോപണങ്ങൾ കമ്പനി ഗൌരവമായാണ് കാണുന്നതെന്ന് ഫേസ്ബുക്കിന്റെ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ വൈസ് പ്രസിഡന്റ് നിക്കോളാസ് മാൻഡേൽസൺ വ്യക്തമാക്കി. ഈ സംവത്തെ വ്യക്തികളിലേക്ക് ആരോപിക്കുന്നതിന് മുമ്പ് കൃത്യമായി അന്വേഷിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ബെസോസിന്റെ സ്മാർട്ട്ഫോൺ ഹാക്ക് ചെയ്യപ്പെട്ടതിലൂടെ ഫോണുകളിലെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ നിലനിൽക്കുന്ന ചില അപകടസാധ്യതകളാണ് എടുത്തുകാണിക്കുന്നതെന്ന് നിക്കോളാസ് മാൻഡേൽസൺ പറഞ്ഞു. വാട്സ്ആപ്പ് അടക്കമുള്ള ഫേസ്ബുക്കിന്റെ പ്ലാറ്റ്ഫോണുകൾ ഉപയോഗിക്കുന്നവരുടെ വിവരങ്ങളും സ്വകാര്യതയും സംരക്ഷിക്കുകയും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക എന്നത് കർത്തവ്യമായാണ് കമ്പനി കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഈ സംഭവത്തിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ബെസോസി്റെ ഹാക്ക് ചെയ്യപ്പെട്ട ഫോൺ ഐഫോൺ എക്സ് എന്ന മോഡലാണ്. അതുകൊണ്ട് തന്നെ ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് ആരോപിച്ച ഓപ്പറേറ്റിങ് സിസ്റ്റത്തിലെ സുരക്ഷാ പിഴവ് ഐഒഎസ് പ്ലാറ്റ്ഫോമിനെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. വാട്സ്ആപ്പിലുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ കണക്കിലെടുക്കുമ്പോൾ ഫേസ്ബുക്കിന്റെ ന്യായം മിക്കവാറും ശരിയാണ്. ബെസോസിന്റെ ഫോണിലേക്ക് വന്ന മെസേജിൽ ഉണ്ടായിരുന്ന മാലിഷ്യസ് ഫയലിനെ ചെറുക്കാനുള്ള സംവിധാനം ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഉണ്ടായിരുന്നില്ല.

ഫേസ്ബുക്കിന്റെ ന്യായികരണങ്ങൾ ഒരു പരിധിവരെ ശരിയാണ്. ബെസോസ് ആ ഫയൽ വിശ്വാസപൂർവം തുറന്നതാണ് ഹാക്കിങ്ങിന് കാരണമായത്. പക്ഷേ മറ്റൊരു വശത്ത് മാലിഷ്യസ് ഫയലുകൾ വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നതിന്റെ അപകടവും കാണാതെ പോകരുത്. ഹാക്ക് ചെയ്യാൻ സഹായിക്കുന്ന മാൽവെയറുകളെ തിരിച്ചറിയാനോ അവ വ്യാപിക്കാതിരിക്കാനോ ഉള്ള സംവിധാനങ്ങളൊന്നും തന്നെ വാട്സ്ആപ്പിൽ നൽകിയിട്ടില്ല. ഈ പിഴവിനെ കുറിച്ച് ഫേസ്ബുക്ക് അധികൃതർ ശ്രദ്ധിക്കുന്നില്ല എന്ന് വേണം മനസിലാക്കാൻ.

വാട്സ്ആപ്പിലെ വീഡിയോ ഫയലും അതിലുള്ള ഏതെങ്കിലും മാൽവെയറുകളും ഓട്ടോമാറ്റിക്കായി ഡൌൺലോഡ് ആവുന്ന ഡീഫോൾട്ട് സെറ്റിങ്സ് ഓൺ ചെയ്ത് ഇട്ടതാണ് ബെസോസിന്റെ ഫോണിലേക്ക് ഹാക്കിങിന് സഹായിച്ച മാൽവെയർ കയറാൻ കാരണമായത്. ഇത്തരം സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാനായി ഓട്ടോമാറ്റിക്ക് ഡൌൺലോഡ് ഓപ്ഷൻ എടുത്ത് മാറ്റാനുള്ള സംവിധാനവും ആപ്പിുണ്ട്. സാങ്കേതികമായി വാട്സ്ആപ്പിന്റെ പിഴവിലൂടെയാണ് ഹാക്കിങ് നടന്നത് എന്ന് പറയാനാവില്ലെങ്കിലും മാൽവെയർ കടന്നത് വാട്സ്ആപ്പിലൂടെയാണ് എന്നതിനാൽ കമ്പനിക്കും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ല.

2018ലാണ് ആമസോൺ സിഇഒയും വാഷിംഗ്ടൺ പോസ്റ്റ് എന്ന പത്രത്തിന്റെ ഉടമയുമായ ജെഫ് ബെസോസിന്റെ സ്മാർട്ട്ഫോൺ ഹാക്ക് ചെയ്യപ്പെടുന്നത്. ഒരു പേഴ്സണൽ അക്കൌണ്ടിൽ നിന്ന് ലഭിച്ച വാട്സ്ആപ്പ് മെസേജിലൂടെയാണ് ഹാക്കർമാർ ബെസോസിന്റെ സ്മാർട്ട്ഫോൺ ഹാക്ക് ചെയ്തത് എന്ന് അപ്പോൾ തന്നെ വ്യക്തമായിരുന്നു. കഴിഞ്ഞ ദിവസം ആ പേഴ്സണൽ മെസേജ് അയച്ച വ്യക്തി ആരെന്ന് ഗാർഡിയൻ വെളിപ്പെടുത്തി. റിപ്പോർട്ട് അനുസരിച്ച് സൗദി അറേബ്യയിലെ കിരീടാവകാശിയുടെ അക്കൌണ്ടിൽ നിന്നാണ് ഹാക്കിങിന് കാരണമായ മെസേജ് വന്നത്.

രണ്ട് വർഷം മുമ്പ് ബെസോസിന്റെ സ്മാർട്ട്ഫോൺ ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഡിജിറ്റൽ ഫോറൻസിക്ക് പരിശോധനയും നടത്തിയിരുന്നു. ഇതിൽ നിന്നാണ് സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉപയോഗിക്കുന്ന വാട്സ്ആപ്പ് നമ്പറിൽ നിന്നാണ് ബെസോസിന്റെ ഫോണിലേക്ക് ഹാക്കിങിന് സഹായിച്ച മെസേജ് വന്നതെന്നാണ് റിപ്പോർട്ട്. മുഹമ്മദ് ബിൻ സൽമാൻ അയച്ച എൻക്രിപ്റ്റഡ് മെസേജിൽ മാൽവെയർ ഫയൽ ഉണ്ടായിരുന്നു. ഈ മാൽവെയർ ഫയലുകളാണ് ലോകത്തിലെ ഏറ്റവും വലിയ ധനികന്റെ സ്മാർട്ട്ഫോൺ ചോർത്തിയത്.

കഴിഞ്ഞ വർഷം സൌദി പത്രപ്രവർത്തകനും കോളമിസ്റ്റുമായിരുന്ന ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വാർത്തകൾ വാഷിംഗ്ടൺ പോസ്റ്റിൽ വന്നത് മുതൽ ജെഫ് ബെസോസും സൗദി സർക്കാരും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബെസോസിന്റെ സ്മാർട്ട്ഫോൺ ഹാക്ക് ചെയ്തത് സൗദി അറേബ്യയാണ് എന്ന് ബെസോസിന്റെ സുരക്ഷാ മേധാവി തന്നെ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications








