ബഹിരാകാശത്തും സിനിമ ഷൂട്ടിങ്, റഷ്യൻ സംഘം സ്പേസ് സ്റ്റേഷനിൽ എത്തി
ബഹിരാകാശം സിനിമകളിൽ പലതവണ നമ്മൾ കണ്ടിട്ടുണ്ടാകും. അവയെല്ലാം സ്റ്റുഡിയോ സെറ്റും മറ്റ് സാങ്കേതികവിദ്യയും കൊണ്ട് ഉണ്ടാക്കുന്നതാണ്. എന്നാലിപ്പോൾ ബഹിരാകാശത്ത് തന്നെ ഒരു ഷൂട്ടിങ് നടക്കാൻ പോവുകയാണ്. ആദ്യമായി സ്പൈസിൽ വച്ച് ഷൂട്ട് ചെയ്യുന്ന സിനിമ ഹോളിവുഡ് പോലും അല്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇതൊരു റഷ്യൻ സിനിമയുടെ ഷൂട്ടിങ് ആണ്. ഇതിനായി റഷ്യൻ നടിയും സംവിധായകനും ചൊവ്വാഴ്ച ബഹിരാകാശത്തേക്ക് എത്തിക്കഴിഞ്ഞു. നടി യൂലിയ പെരെസിൽഡും സംവിധായകൻ ക്ലിം ഷിപെങ്കോയുമാണ് ഷൂട്ടിങിനായി പോയത്.

ചൊവ്വാഴ്ചയാണ് റഷ്യയുടെ ബഹിരാകാശ പേടകമായ സോയൂസിൽ നടിയും സംവിധായകനും അവരുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പുറപ്പെട്ടത്. ഇവരിപ്പോൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. റോസ്കോസ്മോസ് ബഹിരാകാശയാത്രികൻ ആന്റൺ ഷ്കാപ്ലെറോവ്, നടി യൂലിയ പെരെസിൽഡ്, നിർമ്മാതാവ് ക്ലിം ഷിപെൻകോ എന്നിവരാണ് റഷ്യയുടെ സോയൂസ് എംഎസ് -19 ബഹിരാകാശ പേടകത്തിൽ കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് ചൊവ്വാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.25ന് ബഹിരാകാശത്തേക്ക് തിരിച്ചത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ റാസ്വെറ്റ് മൊഡ്യൂളിലേക്ക് ഡോക്ക് ചെയ്യാനായി സോയൂസ് എംഎസ് -19 ബഹിരാകാശ പേടകം രണ്ട് തവണ ഭ്രമണം ചെയ്തു. ഇന്ത്യൻ സമയം ഏകദേശം വൈകുന്നേരം 5.42നാണ് ഇത് ഡോക്ക് ചെയ്തത്. "കോൺടാക്റ്റ് സ്ഥിരീകരിച്ചു, ക്യാപ്ചർ സ്ഥിരീകരിച്ചു! #സോയൂസ്എംഎസ്-19 ക്രൂഡ് ബഹിരാകാശ പേടകം ഭൂമിക്ക് ചുറ്റുമുള്ള രണ്ട് ഭ്രമണപഥങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ റഷ്യൻ വിഭാഗത്തിലേക്ക് എത്തി! ഐഎസ്എസിലേക്ക് ലേക്ക് സ്വാഗതം എന്ന ട്വീറ്റ് റഷ്യൻ ബഹിരാകാശ ഏജൻസി പോസ്റ്റ് ചെയ്തിട്ടുണ്ട്. യാത്ര ചെയ്തവരെ ഇതിൽ ടാഗ് ചെയ്തിട്ടും ഉണ്ട്.

ഈ സംഭവം ബഹിരാകാശത്തിലുള്ള ഫീച്ചർ ഫിലിം നിർമ്മാണം ഉൾപ്പെടെയുള്ള വാണിജ്യപരമായ സാധ്യതകളെ തുറന്നിടുന്നതാണെന്ന് നാസ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. ഡോക്കിങ് കഴിഞ്ഞ് ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞ് സോയൂസിനും സ്റ്റേഷനും ഇടയിലുള്ള ഹാച്ചസ് തുറന്നു. ഷിപ്പിലുള്ള മൂന്ന് ആളുകളും എക്സ്പെഡിഷൻ 65 കമാൻഡർ തോമസ് പെസ്ക്വറ്റ് (യൂറോപ്യൻ സ്പേസ് ഏജൻസി), നാസ ബഹിരാകാശയാത്രികരായ മാർക്ക് വന്ദേ ഹെയ്, ഷെയ്ൻ കിംബ്രോ, മേഗൻ മക് ആർതർ, ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയിലെ അക്കി ഹോഷിഡ്, റോസ്കോസ്മോസ് കോൾമോനറ്റ്സ് ഒലെഗ് നോവിറ്റ്‌സ്‌കിയോ, പൈറ്റോർ ദർബ്രോവ് എന്നിവർക്കൊപ്പം ചേരും. ഇത്രയും ആളുകൾ നിലവിൽ ബഹിരാകാശ നിലയിൽ ഉള്ളവരാണ്.

പെരെസിൽഡും ഷിപെൻകോയും 12 ദിവസം ആയിരിക്കും ബഹിരാകാശത്ത് ചിലവഴിക്കുന്നത്. റോസ്‌കോസ്മോസും മോസ്കോ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനങ്ങളും തമ്മിലുള്ള വാണിജ്യ ഉടമ്പടിയുടെ ഭാഗമായി "ചലഞ്ച്" എന്ന സിനിമയുടെ ഭാഗങ്ങൾ ചിത്രീകരിക്കാനാണ് ഇവർ ബഹിരാകാശത്തേക്ക് എത്തിയത്. ഇവർ 12 ദിവസമായിരിക്കും ബഹിരാകാശത്ത് ഉണ്ടാവുക എന്ന കാര്യം നാസയാണ് വെളിപ്പെടുത്തിയത്. പാരച്യൂട്ട് സഹായത്തോടെയുള്ള ലാൻഡിങിനായി നിലവിൽ ബഹിരാകാശ നിലയത്തിൽ സൂക്ഷിച്ചിരിക്കുന്ന സോയൂസ് എംഎസ് -18 ബഹിരാകാശ വാഹനത്തിൽ തന്നെ ഒക്ടോബർ 16 ന് നോവിറ്റ്സ്കിയുമായി പെരെസിൽഡും ഷിപെൻകോയും ഭൂമിയിലേക്ക് മടങ്ങും.

ഷ്കപ്ലെറോവ് അടുത്ത മാർച്ച് വരെ സ്റ്റേഷനിൽ തുടരുമെന്നും സോയൂസ് എംഎസ്-19 ബഹിരാകാശ പേടകത്തിൽ വന്ദേ ഹേയ്, ഡുബ്രോവ് എന്നിവരോടൊപ്പമായിരിക്കും മടങ്ങുകയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്തായാലും ബഹിരാകാശത്ത് സിനിമ വരെ ഷൂട്ട് ചെയ്യാൻ തുടങ്ങിയിരിക്കുന്നു എന്ന വാർത്ത ചെറുതല്ല. ബഹിരാകാശ ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്വകാര്യ കമ്പനികൾ ആരംഭിച്ചിരിക്കുന്ന കാലത്ത് വലിയ സാധ്യതകളാണ് ഇത്തരമൊരു ഷൂട്ടിങ് നൽകുന്നത്. ബഹിരാകാശ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ എളുപ്പവും ലളിതവുമായി മാറുകയും ടൂറിസവും ഷൂട്ടിങുമെല്ലാം സാധാരണയായി നടക്കുകയും ചെയ്യുന്ന കാലം വിദൂരമല്ല.


Click it and Unblock the Notifications








