ക്രിക്കറ്റ് ബാറ്റിന് പകരം കോട്ട് ഡെലിവറി ചെയ്ത ഫ്ലിപ്പ്കാർട്ടിന് ഒരുലക്ഷം രൂപ പിഴ
ഉപഭോക്താവ് ഓഡർ ചെയ്ത ഉൽപ്പന്നത്തിന് പകരം മറ്റൊരു ഉൽപ്പന്നം നൽകിയതിനും ഉപഭോക്താവ് മാറ്റി നൽകാൻ ആവശ്യപ്പെട്ടിട്ടും അത് ചെയ്യാത്തതിനും ഫ്ലിപ്പ്കാർട്ടിന് നഷ്ടമായത് ഒരു ലക്ഷം രൂപ. തെറ്റായ ഡെലിവറി സാധരണ നടക്കാറുണ്ടെങ്കിലും അത്തരത്തിൽ സംഭവിച്ച തെറ്റ് തിരുത്താൻ കമ്പനി അധികൃതർ അലംഭാവം കാണിച്ചതാണ് ഇ-കൊമേഴ്സ് ഭീമന്മാർക്ക് ഇങ്ങനെയൊകു പിഴശിക്ഷ ലഭിക്കാൻ കാരണമായത്.

സേവനത്തിലെ അപര്യാപ്തതയ്ക്കും ഉപഭോക്താവിനെ വഞ്ചിച്ചതിനും ഫ്ലിപ്പ്കാർട്ട് സഹസ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സച്ചിൻ ബൻസലും ഇ-കാർട്ടും കുറ്റക്കാരനാണെന്ന് ഉപഭോക്തൃ തർക്ക പരിഹാര ഫോറം കണ്ടെത്തി. ഇതിൻറെ അടിസ്ഥാനത്തിലാണ് ഒരുലക്ഷം രൂപ പിഴയിടാക്കാൻ തീരുമാനിച്ചത്. ക്രിക്കറ്റ് ബാറ്റിന് പകരമായി കോട്ട് ഡെലവറി ചെയ്ത സംഭവത്തിലാണ് പിഴ ചുമത്തിയത്.

ഫ്ലിപ്പ്കാർട്ട് ഉപഭോക്താവായ വാദിരാജ റാവു എന്നയാൾ 2017 ൽ തന്റെ മൊബൈൽ ഫോണിൽ നിന്ന് ഒരു എസ്ജി പ്ലെയർ പതിപ്പ് ഇംഗ്ലീഷ് വില്ലോ ക്രിക്കറ്റ് ബാറ്റ് ഓഡർ ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. 2017 ഏപ്രിൽ 10 ന് 6,074 രൂപ വാങ്ങി ഇ-കാർട്ടിന്റെ ഡെലിവറി ബോയ് ഒരു പാർസൽ വാദിരാജ റാവുവിന് കൈമാറി.

പണം നൽകി പാഴ്സൽ വാങ്ങി തുറന്ന വാദിരാജ റാവു കണ്ടത് ഓർഡർ ചെയ്ത ക്രിക്കറ്റ് ബാറ്റിന് പകരം ഒരു കറുത്ത കോട്ടാണ്. അദ്ദേഹം നിരവധി റിക്വസ്റ്റുകൾ നൽകിയിട്ടും ഉൽപ്പന്നം മാറ്റികൊടുക്കാൻ ഫ്ലിപ്കാർട്ട് തയ്യാറായില്ല. ഇതേ തുടർന്നാണ് റാവു ഈ വർഷം മെയ് 13 ന് ഫ്ലിപ്പ്കാർട്ടിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ ഫോറത്തെ സമീപിച്ച് കേസ് ഫയൽ ചെയ്തത്.

സി എം ചഞ്ചല, മഞ്ജുള എച്ച് എന്നിവരടങ്ങുന്ന ഫോറം ബെഞ്ച് വാദം കേട്ട് ഫ്ലിപ്പ്കാർട്ടിൻറെ സഹസ്ഥാപകനും കൊറിയർ സർവീസും കുറ്റക്കാരാണെന്ന് കണ്ടെത്തി. ആറ് ആഴ്ചയ്ക്കുള്ളിൽ ശരിയായ ഉൽപ്പന്നം വാദിരാജ റാവുവിന് നൽകാൻ ഫോറം ഫ്ലിപ്കാർട്ടിനോട് ആവശ്യപ്പെട്ടു. സേവനത്തിലെ അപര്യാപ്തത, ഉപഭോക്താവ് നേരിട്ട മാനസിക വ്യാകുലത, പെറ്റിഷനായി ഉപഭോക്താവ് ചെലവഴിച്ച തുക എന്നിവ കണക്കിലെടുത്ത് ഉപഭോക്താവിന് 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും പ്രതികളോട് ഫോറംനിർദ്ദേശിച്ചു.

നഷ്ടപരിഹാരം അനുവദിച്ച സമയത്തിനകം ഫ്ലിപ്പ്കാർട്ട് നൽകിയില്ലെങ്കിൽ 10 ശതമാനം വാർഷിക പലിശ കൂടി ചേർത്ത് തുക നൽകേണ്ടിവരുമെന്നും ഫോറം അറിയിച്ചു. ഫ്ലിപ്പ്കാർട്ടും അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്വപ്പെട്ടവരും അനീതിയാണ് കാണിച്ചതെന്നും ഉപഭോക്താവിനെ വഞ്ചിച്ചുവെന്നും ഫോറം നിരീക്ഷിച്ചു. അതിനാൽ ഒരാഴ്ചയ്ക്കുള്ളിൽ 50,000 രൂപ കൺസ്യൂമർ ഫോറം വെൽഫെയർ ഫണ്ടിലേക്ക് അടയ്ക്കാനും ഫോറം ആവശ്യപ്പെട്ടു.


Click it and Unblock the Notifications








