Ghost-Pranksters Arrested: പ്രാങ്ക് വീഡിയോ പണിയായി, പ്രേതവേഷം കെട്ടിയ യൂട്യൂബർമാർ പൊലീസ് പിടിയിൽ
യൂട്യൂബിലും സോഷ്യൽ മീഡിയയിലും ധാരാളം പ്രാങ്ക് വീഡിയോകൾ നമ്മൾ കാണാറുണ്ട്. പ്രേതമായി ആളുകളെ പേടിപ്പിക്കുന്ന രസകരമായ പ്രാങ്ക് വീഡിയോകൾക്ക് കാഴ്ച്ചക്കാരും ഏറെയാണ്. ഇത്തരത്തിലൊരു പ്രാങ്ക് വീഡിയോ ഷൂട്ട് ചെയ്ത ബെംഗളൂരുവിലെ യൂട്യൂബർമാർ ഇപ്പോൾ പൊലിസ് പിടിയിലാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ വെള്ള വസ്ത്രവും മുടിയും വച്ച് റോഡിലിറങ്ങി ആളുകളെ പേടിപ്പിച്ച് പ്രാങ്ക് വീഡിയോ ഉണ്ടാക്കിയ യുവാക്കളാണ് പൊലീസ് പിടിയിലായത്.

ബെഗളൂരുവിലെ മതികരെ ഏരിയയിൽ വച്ചാണ് സംഭവം. ഏഴ് യുവാക്കൾ ചേർന്ന് രാത്രിയിൽ തങ്ങളുടെ യൂട്യൂബ് ചാനലിന് വേണ്ടി പ്രാങ്ക് വീഡിയോ ഷൂട്ട്ചെയ്യാൻ ഇറങ്ങിയതാണ്. ആളുകളെ പ്രേതവേഷം കെട്ടി പേടിപ്പിച്ച് വീഡിയോ ഷൂട്ട് ചെയ്താൽ കാണാൻ ആളുകൾ ഏറെയുണ്ടാകുമെന്ന ധാരണയിലാണ് യുവാക്കൾ ഈ സാഹസത്തിന് ഒരുങ്ങിയത്. പക്ഷേ പണി അല്പം പാളി, യശ്വന്ത്പുര പൊലീസെത്തി ഏഴ് യൂട്യൂബർമാരെയും അകത്താക്കി.

ഓസ്ട്രേലിയൻ സഹോദരങ്ങളായ ജലാൽസിനെ മാതൃകയാക്കിയാണ് യുവാക്കൾ പ്രാങ്ക് വീഡിയോ ഉണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. ജലാൽസിന് ഇത്തരത്തിലുള്ള പ്രാങ്ക് വീഡിയോകളിലൂടെ ഫെസ്ബുക്കിൽ 24 മില്ല്യൺ ഫോളോവേഴ്സിനെയും യൂട്യൂബിൽ 3.4 മില്ല്യൺ സബ്ക്രൈബേഴ്സിനെയും ഉണ്ടാക്കിയിരുന്നു. ബെഗളൂരുവിലെ യുവാക്കൾ തങ്ങളുടെ യൂട്യൂബ് ചാനലായ കോക്കിപീഡിയയിൽ 11 വീഡിയോകൾ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും അതിലൊന്ന് പ്രേത പ്രാങ്ക് വീഡിയോ ആണെന്നും പൊലീസ് വ്യക്തമാക്കി.

ആർടി നഗർ സ്വദേശികളായ എസ് മാലിക്ക്, നവീദ്, എസ് മുഹമ്മദ് സാക്യിബ്, എസ് നബീൽ, യൂസഫ് എ, എം അക്വീബ് എന്നീ 20 വയസ്സുകാരാണ് അറസ്റ്റിലായതെന്നും ഇവർ എല്ലാവരും ചേർന്ന് പ്രേത വേഷം കെട്ടി ആളുകളെ പേടിപ്പിച്ച് വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. നിരവധി ആളുകളെ ഇത്തരത്തിൽ ഈ യുവാക്കൾ പേടിപ്പിച്ചിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.

പ്രേതവേഷം കണ്ട് ആളുകൾ പേടിച്ച് ഓടുന്ന വീഡിയോകൾ ഇവർ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ആളുകൾ അഗ്രികൾച്ചറൽ സയൻസ് എഞ്ചിനീയറിങ്, ബിസിനസ് മാനേജ്മെൻറ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് എന്നീ കോഴ്സുകൾ വിവിധ കോളേജുകളിലായി പഠിക്കുന്ന ആളുകളാണ്. പുലർച്ചെ 2 മണിയോടെ ഷരീഫ് നഗറിൽ എത്തിയ യുവാക്കൾ വാഹനങ്ങളിലും നടന്നും പോവുന്ന ആളുകളെ പേടിപ്പിച്ച് വീഡിയോ ഷൂട്ട് ചെയ്യാൻ ആരംഭിച്ചു.

അതുവഴി പോയ പലരും യുവാക്കളെ അവഗണിച്ചുവെങ്കിലും മറ്റ് പലരും ഭയന്ന് പിന്തിരിഞ്ഞോടി. സംഭവം കൂടുതൽ ആളുകളുടെ ശ്രദ്ധയിൽപ്പെട്ടതോടെ ആ പ്രദേശത്തെ ഒരാൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രദേശത്ത് പട്രോളിങ് നടത്തിയിരുന്ന സിബി ശിവസാമിയുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ സ്ഥലത്തെത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു. ഒരാൾ മരിച്ചതുപോലെ കിടക്കുകയും മറ്റുള്ള ആളുകൾ വെള്ള വസ്ത്രം ധരിച്ച് അയാൾക്ക് ചുറ്റിലും നിൽക്കുകയും ചെയ്യും. ഇത് കാഴ്ച്ചക്കാരിൽ കൂടുതൽ ഭയം ഉണ്ടാക്കും.

ആളുകളെ രസിപ്പിക്കാനുള്ള വീഡിയോകൾ ഉണ്ടാക്കാനാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തിയതെന്നാണ് പിടിയിലായ യുവാക്കളുടെ വാദം. എന്നാൽ ഈ വാദം അംഗീകരിച്ച് കൊടുക്കാൻ സാധിക്കില്ലെന്നും ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും പൊലിസ് ചോദിക്കുന്നു. ആൻസൈറ്റി അറ്റാക്കോ മറ്റ് ഷോക്കുകളോ ഉണ്ടാവാനുള്ള സാധ്യതകൾ ഇത്തരം സാഹചര്യങ്ങളിൽ വളരെ കൂടുതലാണ്. എന്തായാലും ഈ സംഭവത്തോടെ പ്രാങ്ക് വീഡിയോ വീരന്മാരൊക്കെ സൂക്ഷിക്കണം എന്നൊരു സന്ദേശമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications








