ഗോവ വിദ്യാഭ്യാസ വകുപ്പിൻറെ വെബ്സൈറ്റിൽ അശ്ലീല സൈറ്റുകളിലേക്കുള്ള ലിങ്ക്, സൈറ്റ് അടച്ചുപൂട്ടി
ഇൻറർനെറ്റിൽ എന്തെങ്കിലും തിരയുമ്പോൾ അനാവശ്യമായ വെബ്സൈറ്റുകളിലേക്ക് മാറിപോകുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. വെബ്സൈറ്റുകളിൽ ഇൻറർലിങ്ക് ചെയ്തിരിക്കുന്ന മറ്റ് സൈറ്റുകളിലേക്കുള്ള ലിങ്കുകൾ പലപ്പോഴും നമ്മൾ അന്വേഷിക്കുന്ന കാര്യങ്ങളുമായി ബന്ധമില്ലാത്തവയായിരിക്കും. ഗോവയിലെ വിദ്യാഭ്യാസ വകുപ്പിൻറെ സൈറ്റിൽ ഇത്തരത്തിലൊരു വൻ പിഴവാണ് സംഭവിച്ചിരിക്കുന്നത്. സർക്കാർ വിദ്യാഭ്യാസ വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് എന്തെങ്കിലും ക്ലിക്ക് ചെയ്താൽ പോൺ സൈറ്റുകളിലേക്കാണ് ചെന്ന് കയറുക.

വിദ്യാഭ്യാസ വകുപ്പിൻറെ www.education.goa.in എന്ന ഔദ്യോഗിക വെബ്സൈറ്റിലാണ് പോൺ സൈറ്റുകളിലേക്കുള്ള ലിങ്കുകൾ കണ്ടെത്തിയത്. വെബ്സൈറ്റിൻറെ ഒരു ഭാഗത്ത് ആധാർ, ഡിജിലോക്കർ, ഡിജിറ്റൽ ഇന്ത്യ എന്നിവയുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. വെബ്സൈറ്റിൽ ആവശ്യങ്ങൾക്കായി കയറിയവരെ അശ്ലീല സൈറ്റുകളിലേക്ക് റീഡയറക്ട് ചെയ്യുന്ന വിധത്തിലുള്ള ലിങ്കുകളാണ് സൈറ്റിൽ ഉണ്ടായിരുന്നത്.

വെബ്സൈറ്റിലെ ആധാർ, ഡിജി ലോക്കർ, ഡിജിറ്റൽ ഇന്ത്യ എന്നിവയുടെ ചിത്രങ്ങളിൽ ക്ലിക്ക് ചെയ്യുമ്പോൾ പ്രത്യേക ടാബുകൾ തുറന്ന് വരികയും അവയിൽ അശ്ലീല വെബ്സൈറ്റുകൾ ലോഡ് ആവുകയുമാണ് ചെയ്തിരുന്നത്. വെബ്സൈറ്റുകളുടെ ആർക്കൈവായ വേബാക്ക് മെഷീനിൽ സൈറ്റിൻറെ സ്ക്രീൻ ഷോട്ട് ലഭ്യാണ്. സംഭവം പുറത്തെത്തിയതോടെ വെബ്സൈറ്റ് അടച്ച് പൂട്ടി.

വെബ്സൈറ്റ് അടച്ചുപൂട്ടി സർക്കാർ പ്രശ്നം പരിഹരിച്ചെങ്കിലും സർക്കാർ വെബ്സൈറ്റുകളുടെ സുരക്ഷാ പ്രശ്നം വലിയ വിമർശനങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. വിദ്യാർത്ഥികൾ ഉൾപ്പടെ ഉപയോഗിക്കുന്ന വിദ്യാഭ്യാസ വകുപ്പിൻറെ ഔദ്യാഗിക വെബ്സൈറ്റിലുണ്ടായ ഈ സുരക്ഷാ വീഴ്ച്ചയു അശ്ലീല കണ്ടൻറുകളിലേക്കുള്ള ലിങ്കുകളും ഗൌരവമേറിയതാണ് എന്നാണ് ടെക്നോളജി വിദഗ്ദരുടെ അഭിപ്രായം. ഈ വർഷമാണ് ഗോവ വിദ്യാഭ്യാസ വകുപ്പ് ഈ വെബ്സൈറ്റ് പരിഷ്കരിച്ചത്. എന്നിട്ടും ഇത്തരത്തിലൊരു സുരക്ഷാ വീഴ്ച്ചയുണ്ടായത് അന്വേഷിക്കണമെന്നും അഭിപ്രായങ്ങളുണ്ട്.

എലിയറ്റ് ആൻഡേഴ്സൺ എന്ന ടെക്നോളജി റിസെർച്ചറാണ് വിദ്യാഭ്യാസ വകുപ്പിൻറെ വെബ്സൈറ്റിലെ ഈ സുരക്ഷാ വീഴ്ച്ച ട്വിറ്ററിലൂടെ പുറത്തെത്തിച്ചത്. ആൻഡേഴ്സൺൻറെ ട്വീറ്റിന് പിന്നാലെ വെബ്സൈറ്റ് പൂർണമായി അടച്ചുപൂട്ടി. ആധാറുമായി ബന്ധമുള്ള വെബ്സൈറ്റാണെന്ന് തോന്നിക്കുന്ന ലിങ്കോട് കൂടിയ പോൺ സൈറ്റിൻറെ ലിങ്കാണ് വിദ്യാഭ്യാസ വകുപ്പിൻറെ വെബ്സൈറ്റിൽ ചിത്രങ്ങളോടൊപ്പം ഉൾപ്പെടുത്തിയിട്ടുള്ളത്. യഥാർത്ഥ ആധാർ വെബ്സൈറ്റ് uidai.go.in എന്ന വെബ്സൈറ്റാണ്

ഈ വർഷം വെബ്സൈറ്റ് പരിഷ്കരിച്ചാണ് ആധാർ വെബ്സൈറ്റിലേക്കുള്ള ലിങ്കുകളും മറ്റും ഉൾപ്പെടുത്തിയത്. മുമ്പുണ്ടായിരുന്ന വെബ്സൈറ്റിൽ ആധാരുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആധാറുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് പോകാനായി പ്രത്യേകം ചിത്രങ്ങളോട് കൂടിയ ലിങ്കുകൾ സൈറ്റിൽ ഉൾപ്പെടുത്താൻ ശ്രമിച്ചപ്പോഴുണ്ടായ അബദ്ധമാണ് ഈ പ്രശ്നങ്ങളുടെ കാരണമെന്നാണ് കരുതുന്നത്.

സൈറ്റിൽ ആധാറുമായി ബന്ധപ്പെട്ട ലിങ്ക് ഉൾപ്പെടുത്താൻ ശ്രമിച്ചപ്പോൾ uidai.go.in എന്ന ഔദ്യോഗിക ലിങ്കിന് പകരം ആധാർ സൈറ്റിൻറേത് എന്ന് തോന്നിക്കുന്ന മറ്റൊരു സൈറ്റ് ലിങ്ക് നൽകിയതാണ് പ്രശ്നങ്ങൾക്ക് കാരണം. അശ്രദ്ധ കാരണമോ മനപൂർവ്വമോ ആകാം ഇതെന്നാണ് കരുതുന്നത്. എന്തായാലും ഗോവൻ സർക്കാരിനും അവരുടെ ഔദ്യോഗിക സൈറ്റുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിനും ഈ സംഭവം വൻ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

സൈബർ സുരക്ഷയുടെയും കണ്ടൻറുകളുടെയും കാര്യത്തിൽ ഔദ്യോഗിക വെബ്സൈറ്റുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കൂടിയാണ് ഈ സംഭവം തെളിയിക്കുന്നത്. സംഭവത്തോടെ സർക്കാർ സൈറ്റുകളുടെ പരിശോധനയും കൃത്യമായ പരിപാലനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








