സർക്കാർ പിന്തുണയുള്ള ഹാക്കർമാർ സജീവം, ഗൂഗിൾ 12,000 ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി
സർക്കാരുകളുടെ പിന്തുണയുള്ള ഹൈജാക്കർമാർ ലോകത്താകമാനം 12,000 ആളുകളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പുമായി ഗൂഗിൾ. 149 രാജ്യങ്ങളിലായാണ് ഇത്രയും ആളുകളുടെ അക്കൗണ്ടുകൾ ഫിഷിംഗ് എന്ന് വിളിക്കുന്ന ഹാക്കിങ് രീതിയിലൂടെ സർക്കാർ പിന്തുണയുള്ള ഹൈജാക്കർമാർ തട്ടിയെടുക്കാൻ ശ്രമിക്കുന്നതെന്ന് ഗൂഗിളിന്‍റെ ത്രട്ട് അനലിസ്റ്റ് ഗ്രൂപ്പ് (ടിഎജി) വെളിപ്പെടുത്തി. 2019 ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് മുന്നറിയിപ്പുകൾ നൽകിയിട്ടുള്ളത്. ഇന്ത്യയിൽ 500ൽ അധികം ആളുകൾക്കാണ് സർക്കാർ പിന്തുണയുള്ള ഹാക്കിങ് ശ്രമങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

50-ലധികം രാജ്യങ്ങളിലെ സർക്കാർ പിന്തുണയുള്ള ഹാക്കർ ഗ്രൂപ്പുകൾക്ക് ഇന്‍റലിജൻസ് കളക്ഷൻ, ഇന്‍റലക്ച്ച്യൽ പ്രോപർട്ടി മോഷണം, വിമതരെയും ആക്റ്റിവിസ്റ്റുകളെയും ലക്ഷ്യം വച്ചുള്ള വിനാശകരമായ സൈബർ ആക്രമണങ്ങൾ, അതല്ലെങ്കിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ എന്നിവ ഉൾപ്പെടെ നിരവധി ലക്ഷ്യങ്ങളുണ്ട് എന്ന് ഒരു ബ്ലോഗ് പോസ്റ്റിൽ ഗൂഗിളിന്‍റെ ടിഎജി എഴുതി. പൗരന്മാരെ ലക്ഷ്യമിട്ട് ഹാക്കർമാരെ പിന്തുണയ്ക്കുന്നത് അതാത് രാജ്യങ്ങളാണോ മറ്റ് രാജ്യങ്ങളിലെ സർക്കാരുകളാണോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല.

ഗൂഗിൾ പറയുന്നതനുസരിച്ച്, ഹാർഡ്‌വെയർ സുരക്ഷാ കീകൾ ഉപയോഗിക്കുകയും ഫിഷിംഗിനും അക്കൗണ്ട് ഹൈജാക്കിംഗിനും എതിരെ ലഭ്യമായ ഏറ്റവും ശക്തമായ പ്രതിരോധം നൽകുന്ന അഡ്വാൻസ് പ്രോട്ടക്ഷൻ പ്രോഗ്രാമിൽ (എപിപി) ചേരാൻ കമ്പനി മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, രാഷ്ട്രീയ പ്രചാരണങ്ങൾ നടത്തുന്നവർ എന്നിവ പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു. ഈ ഉപയോക്താക്കളിൽ 90 ശതമാനത്തിലധികവും ആളുകളെ ടാർഗെറ്റുചെയ്‌തത് "ക്രെഡൻഷ്യൽ ഫിഷിംഗ് ഇമെയിലുകൾ "വഴിയാണെന്ന് ഗൂഗിൾ കണ്ടെത്തിയിട്ടുണ്ട്.

ഉപയോക്താവിന്റെ പാസ്‌വേഡും മറ്റ് അക്കൗണ്ട് വിശദാംശങ്ങളും മോഷ്ടിക്കാനുള്ള ശ്രമത്തെയാണ് ഫിഷിംഗ് എന്ന് പറയുന്നത്. ഫിഷിംഗ് ശ്രമങ്ങൾ വളരെ സാധാരണമാണ്, പക്ഷേ ഗൂഗിൾ റിപ്പോർട്ട് പ്രകാരം ഇവ സർക്കാർ സ്പോൺസർ ചെയ്തവയാണ്. പ്രൈവസിയും സൈബർ സുരക്ഷയും പ്രധാന കാര്യങ്ങളായി കാണുന്ന കാലത്താണ് സർക്കാരുകൾ തന്നെ ഇന്‍റർനെറ്റ് ഉപയോക്താക്കൾക്കെതിരെ ഇത്തരം നടപടികൾക്ക് പിന്തുണ നൽകുന്നത് എന്ന കാര്യം ഏറെ ഗൗരവം അർഹിക്കുന്ന കാര്യമാണ്.

കഴിഞ്ഞ ദിവസം ചൈന സർക്കാരിനെതിരായി ടിക്ടോക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത പെൺകുട്ടിയുടെ അക്കൗണ്ട് കമ്പനി ബ്ലോക്ക് ചെയ്തത് അന്താരാഷ്ട്ര തലത്തിൽ തന്നെ വലീയ ചർച്ചയായിരുന്നു. പല ടെക് കമ്പനികളും സർക്കാരിന്‍റെ സിൽബന്ദികളായി പ്രവർത്തിക്കുന്നു എന്നതായിരുന്നു പ്രധാന വിമർശനം. ഇക്കാര്യത്തിൽ സർക്കാർ ഇടപെടലല്ല മറിച്ച് തീവ്രവാദ സംബന്ധിയായ കണ്ടന്‍റുകളോട് ടിക്ടോക്കിനുള്ള സമീപനമാണ് പ്രവർത്തിച്ചത് എന്നാണ് കമ്പനി അവകാശപ്പെട്ടത്. ഒസാമ ബിൻലാദന്‍റെ ചിത്രം പോസ്റ്റ് ചെയ്തതിനാണ് ബ്ലോക്ക് ഏർപ്പെടുത്തിയതെന്നും കമ്പനി വിശദീകരിച്ചിരുന്നു.

ഗൂഗിളിന്‍റെ പുതിയ പ്രഖ്യാപനം ഞെട്ടലുണ്ടാക്കുന്ന ഒന്നാണ്. സൈബർ ഇടത്തിൽ ആരും സുരക്ഷിതരല്ലെന്ന് അടുത്തിടെ നടന്ന പല സംഭവങ്ങളും തെളിയിച്ചിട്ടുള്ളതാണ്. ഗൂഗിൾ പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ പൗരന്മാരെ നിരീക്ഷിക്കാനും സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താനുമായി സൈബർ സംവിധാനങ്ങൾ ഉപയോഗിക്കുന്നുവെന്നത് അംഗീകരിച്ച് കൊടുക്കാനാവില്ലെന്ന വാദം സൈബർ ലോകത്ത് തന്നെ ഉയരുന്നുണ്ട്.


Click it and Unblock the Notifications








