ഗൂഗിളിന് പണികൊടുത്ത് ഫ്രാൻസ്, 150 മില്ല്യൺ യൂറോ പിഴ അടയ്ക്കണം
സെർച്ച് എഞ്ചിനുകളിൽ പകരം വയ്ക്കാനില്ലാത്ത കമ്പനിയാണ് ഗൂഗിൾ. യൂട്യൂബ് അടക്കം ടെക്നോളജി ലോകത്തെ വമ്പൻ കമ്പനികളുടെ മാതൃ കമ്പനിയായ ഗൂഗിളിന് കഴിഞ്ഞ ദിവസം ഫ്രഞ്ച് സർക്കാർ ഒരു മുട്ടൻ പണി കൊടുത്തിരിക്കുകയാണ്. 150 മില്ല്യൺ യൂറോ പിഴയായി അടയ്ക്കണമെന്നാണ് ഫ്രഞ്ച് കോംപിറ്റിഷൻ റെഗുലേറ്റർ വിധിച്ചിരിക്കുന്നത്. കമ്പനിയുടെ പരസ്യ പ്ലാറ്റ്‌ഫോമായ ഗൂഗിൾ ആഡ്സിൽ വ്യക്തമല്ലാത്തതും പ്രവചനാതീതവുമായ കാര്യങ്ങൾ കൊണ്ടുവന്ന് പരസ്യ വിപണിയിലെ അതിന്റെ സ്ഥാനം ദുരുപയോഗം ചെയ്തുവെന്ന് കാണിച്ചാണ് പിഴ ചുമത്തിയത്.

റെഗുലേറ്ററിന്റെ കണക്ക് അനുസരിച്ച് ഫ്രാൻസിലെ ഓൺലൈൻ സെർച്ച് ബിസിനസിന്റെ 90 ശതമാനവും ഗൂഗിളിനാണ് ഉള്ളത്. സെർച്ചുകൾക്കിടെ യുഎസ് ടെക് ഭീമനായ ഗൂഗിൾ പരസ്യങ്ങളിലേക്ക് ആക്സസ് ലഭ്യമാക്കുന്നുവെന്നാണ് പരാതി. കമ്പനികൾ ശക്തമാകും തോറും അവയുടെ ഉത്തരവാദിത്വങ്ങളും വർദ്ധിക്കുന്നുവെന്നും ഇതാണ് കോംപിറ്റിഷൻ തത്വമെന്നും ഫ്രഞ്ച് റെഗുലേറ്ററിന്റെ തലവൻ ഇസബെൽ ഡി സിൽവ വ്യക്തമാക്കി.

ഗൂഗിൾ ആഡ്സിന്റെ രീതിയും വ്യവസ്ഥകളും സങ്കീർണമാണെന്ന് റെഗുലേറ്ററിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗൂഗിളിന് പിഴയായി വിധിച്ച 150 മില്ല്യൺ യൂറോ ഇന്ത്യൻ രൂപ ഏകദേശം 1185 കോടി രൂപയോളം വരും. വിധിക്കെതിരെ കോടതിയിൽ അപ്പീൽ പോകുമെന്ന് ഗൂഗിൾ വൃത്തങ്ങൾ വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങളിൽ പലതും ഗൂഗിളിനെതിരെ മുമ്പും ഇത്തരത്തിലുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കാലാവസ്ഥാ പ്രവചനങ്ങൾ മുതൽ നിഘണ്ടുക്കൾ വരെയുള്ള നിരവധി സൈറ്റുകൾ നടത്തുന്ന ഒരു ഫ്രഞ്ച് കമ്പനിയായ ഗിബ്മിഡിയ തങ്ങളുടെ ഗൂഗിൾ ആഡ് അക്കൌണ്ട് ഗൂഗിൾ മുന്നറിയിപ്പുകളില്ലാതെ സസ്പെൻഡ് ചെയ്തു എന്ന് കാണിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ഗൂഗിളിന്റെ പരസ്യങ്ങളെ സംബന്ധിച്ച പ്രശ്നങ്ങൾ കണ്ടെത്താൻ കാരണമായത്. നാല് വർഷം നീണ്ട അന്വേഷണമാണ് റെഗുലേറ്ററി നടത്തിയത് എന്നതും ശ്രദ്ധേയമാണ്.

ഗിബ്മീഡിയയുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്തതിൽ തെറ്റൊന്നും പറ്റിയിട്ടില്ലെന്നാണ് ഗൂഗിൾ വ്യക്തമാക്കിയത്. വ്യക്തമായ ബില്ലിംഗ് നിബന്ധനകൾ ഇല്ലാത്ത സേവനങ്ങൾക്ക് പണം നൽകുന്നത് ഉപയോക്താക്കളെ വഞ്ചിക്കുന്ന നടപടിയാണെന്നും ഇത് ഉപയോക്താക്കളെ ദോഷകരമായി ബാധിക്കുമെന്നും ഗൂഗിൾ വാദിക്കുന്നു. എന്നാൽ ഈ വാദത്തെ റെഗുലേറ്ററി നിഷേധിച്ചു. ചെറുകിട ബിസിനസുകാരുടെ ഭാവി തന്നെ ഇല്ലാതാക്കാൻ പോന്ന നയമാണ് ഗൂഗിൾ ആഡിനുള്ളത് എന്നും ഇത് അംഗീകരിച്ച് കൊടുക്കാൻ സാധിക്കില്ലെന്നും ഡി സിൽവ പറഞ്ഞു.

തങ്ങളുടെ സ്വാധീന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലോകത്തിലെ മിക്ക റെഗുലേറ്റർമാരും ഗൂഗിളിനെതിരെ ശക്തമായ പരിശോധനകളാണ് നടത്തുന്നത്. യൂറോപ്യൻ യൂണിയൻ സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചതിന് ജനുവരിയിൽ ഗൂഗിളിൽ നിന്ന് 50 മില്യൺ യൂറോ പിഴ ഈടാക്കിയിരുന്നു. ഇക്കാര്യത്തിലും ഫ്രാൻസിന്റെ ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഗൂഗിൾ പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് 1 ബില്ല്യൺ യൂറോ ഫൈൻ നൽകാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു.

കഴിഞ്ഞ രണ്ട് വർഷമായി വിവിധ കേസുകളിൽ യൂറോപ്യൻ യൂണിയൻ ഗൂഗിളിന് കനത്ത പിഴയാണ് ചുമത്തുന്നത്. വിശ്വാസ വഞ്ചനാ കേസുകളിൽ ഗൂഗിളിനെതിരായി യൂറോപ്യൻ യൂണിയനെ സമ്മർദ്ദത്തിലാക്കുന്നത് കോംപിറ്റിഷൻ കമ്മീഷണർ മാർഗരേത്ത് വെസ്റ്റേജറാണ്. യൂറോപ്യൻ യൂണിയൻ കമ്മീഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി അവർ അടുത്തിടെ ചുമതലയേറ്റിരുന്നു. അതുകൊണ്ട് തന്നെ ടെക് ഭീമന്മാരെ നിലയ്ക്ക് നിർത്താൻ യൂറോപ്യൻ യൂണിയൻ ഇനിയും ഇത്തരം നടപടികളിലേക്ക് നീങ്ങും എന്ന് ഉറപ്പാണ്.


Click it and Unblock the Notifications








