ഗൂഗിൾ, ട്വിറ്റർ, ഫേസ്ബുക്ക് എന്നിവ പാക്കിസ്ഥാനിൽ നിന്നും പുറത്താകുമോ?, പുതിയ നിയമങ്ങളുമായി സർക്കാർ
ആഗോള ടെക് ഭീമന്മാരായ ഗൂഗിൾ, ഫെയ്‌സ്ബുക്ക്, ട്വിറ്റർ എന്നിവയുടെ പ്രവർത്തനം പാക്കിസ്ഥാനിൽ ഇനി അധിക കാലം ഉണ്ടാവാൻ സാധ്യതയില്ല. പാകിസ്ഥാന്റെ പുതിയ സെൻസർഷിപ്പ് നിയമങ്ങൾ അനുസരിച്ച് ഈ ടെക് ഭീമന്മാർക്ക് രാജ്യത്ത് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കില്ല. ഇതിനായി പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സർക്കാർ പാകിസ്ഥാൻ മീഡിയ റെഗുലേറ്റർമാർക്ക് അധികാരം നൽകിയിട്ടുണ്ട്. മേൽപ്പറഞ്ഞ മൂന്ന് പ്ലാറ്റ്ഫോമിനുമാണ് പുതിയ കണ്ടന്റ് നിയമം ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത്.

പുതിയ നിയമം അനുസരിച്ച് ഇസ്‌ലാമിനെ അപകീർത്തിപ്പെടുത്തുന്ന കണ്ടന്റ് ഷെയർ ചെയ്യുന്നത് തടയുന്ന പ്ലാറ്റ്ഫോമുകൾക്കും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്വേഷ ഭാഷണം, അശ്ലീല കണ്ടന്റ് ദേശീയതയെ ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള കണ്ടന്റ് എന്നിവ നിയന്ത്രിക്കുന്നതിലും പരാജയപ്പെടുന്ന കമ്പനികൾക്കും 3.14 ദശലക്ഷം യുഎസ് ഡോളർ വരെ പിഴ ചുമത്താം എന്നാണ് ഉള്ളത്. ഗൂഗിൾ, ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയിൽ ഇത്തരം കണ്ടന്റുകൾ നിയന്ത്രിക്കുന്നുണ്ടെങ്കിലും ചെറിയ പിഴവുകൾ വരാറുണ്ട്. ഗൂഗിളിനാണ് ഇക്കാര്യത്തിൽ ഏറ്റവും വലിയ പ്രശ്നം നേരിടേണ്ടി വരുന്നത്.

ഫേസ്ബുക്ക്, ട്വിറ്റർ, ആപ്പിൾ, ആമസോൺ, ഗൂഗിൾ, ലിങ്ക്ഡ്ഇൻ, എസ്എപി, യാഹൂ, എയർബൺബി, ബുക്കിംഗ്.കോം തുടങ്ങിയ പ്രമുഖ ടെക് ഭീമന്മാരുടെ സംഘടനയായ ഏഷ്യ ഇന്റർനെറ്റ് കോളിഷൻ (എഐസി) പാക്കിസ്ഥാനിലെ പുതിയ നിയമങ്ങൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മാധ്യമ റെഗുലേറ്റേഴ്സിന് പാക്കിസ്ഥാൻ സർക്കാർ പുതിയ അധികാരങ്ങൾ നൽകിയതോടെ എഐസി പാക്കിസ്ഥാനിൽ നിന്നും സേവനം അവസാനിപ്പിച്ച് പിൻവാങ്ങുമെന്ന ഭീഷണിയുമായി രംഗത്തെത്തി. രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെ വെട്ടിക്കുറയ്ക്കുകയാണ് പുതിയ നിയമത്തിലൂടെ പാക്കിസ്ഥാൻ ചെയ്യുന്നതെന്നാണ് വിമർശകരുടെ അഭിപ്രായം.

ഇൻറർനെറ്റ് കമ്പനികളെ ലക്ഷ്യം വച്ചുള്ള പാകിസ്ഥാന്റെ പുതിയ നിയമത്തിലെ പ്രശ്നങ്ങളും ഈ നിയമങ്ങൾ കൊണ്ടുവന്ന സർക്കാരിന്റെ മനോഭാവവും ആശങ്കാകുലമാണെന്ന് എഐസി പറഞ്ഞു. നേരത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റിക്ക് സർക്കാരിനെതിരായുള്ള അതൃപ്തി വളർത്തുകയോ ആവേശം കൊള്ളിക്കുകയോ ചെയ്യുന്ന കണ്ടന്റുകളെ നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നു. പാക്കിസ്ഥാന്റെ സമഗ്രത, സുരക്ഷ, പ്രതിരോധം എന്നിവയെ ബാധിക്കുന്ന ഡിജിറ്റൽ കണ്ടന്റ് നീക്കം ചെയ്യണം എന്നാണ് അന്ന് സർക്കാർ ആവശ്യപ്പെട്ടത്.

പാക്കിസ്ഥാന്റെ പുതിയ ഏജൻസിക്ക് വിവരങ്ങളുടെ ഡാറ്റ ഡീക്രിപ്റ്റ് ചെയ്തതും വായിക്കാൻ സാധിക്കാവുന്ന രീതിയിലുള്ള ഫോർമാറ്റിൽ നൽകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സോഷ്യൽ മീഡിയ കമ്പനികൾ പറഞ്ഞതായി പാക്കിസ്ഥാന്റെ ഡൌൺ പത്രം റിപ്പോർട്ട് ചെയ്യുന്നു. സോഷ്യൽ മീഡിയ കമ്പനികളുടെ ഓഫീസുകൾ പാക്കിസ്ഥാനിൽ ഉണ്ടായിരിക്കണമെന്നാണ് പാക്കിസ്ഥാൻ സർക്കാർ ആവശ്യപ്പെടുന്നത്.

കടുത്ത ഡാറ്റാ ലോക്കലൈസേഷൻ നിയമങ്ങൾ സ്വതന്ത്രവും തുറന്നതുമായ ഇന്റർനെറ്റ് ആക്സസ് ആളുകൾക്ക് നൽകുന്നതിന് തടസമാകുമെന്നും പാക്കിസ്ഥാന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിന് പുതിയ നിയമങ്ങൾ തടസ്സമാകുമെന്നും എല്ലാ മേഖലകളെയും ഇത് ബാധിക്കുമെന്നും എഐസി വ്യക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാന്റെ പുതിയ നിയമങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ പോലും ബാധിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.


Click it and Unblock the Notifications








