പ്രതാപം വീണ്ടെടുക്കാൻ ബിഎസ്എൻഎൽ; 1.67 ലക്ഷം കോടി രൂപയുടെ സർക്കാർ സഹായം
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് സർക്കാരിന്റെ സാമ്പത്തിക സഹായം. ആശ്വാസ പാക്കേജ് എന്ന നിലയിലാണ് ടെലിക്കോം കമ്പനിക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുന്നത്. 1.67 ലക്ഷം കോടി രൂപയുടെ പാക്കേജിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നൽകി. ബിഎസ്എൻഎൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ അവസരത്തിലാണ് ഈ പാക്കേജ് പ്രഖ്യാപിച്ചത്.

ബിഎസ്എൻഎല്ലിന്റെ ടെലികോം വിപണിയിലെ സാന്നിധ്യം തന്നെ വിപണിയിൽ ഒരു ബാലൻസ് നിലനിർത്തുന്നതാണ് എന്ന് സർക്കാർ കുറിപ്പിൽ വ്യക്തമാക്കുന്നു. വിപണിയിൽ സ്വകാര്യ കമ്പനികളുടെ കുത്തക നിലനിൽക്കെയാണ് 1.67 ലക്ഷം കോടി രൂപയുടെ ബിഎസ്എൻഎല്ലിന്റെ പുനരുജ്ജീവന പാക്കേജിന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. ഈ പാക്കേജ് ബിഎസ്എൻഎല്ലിന് ടെലിക്കോം വിപണിയിലെ സ്വാധീനം വർധിപ്പിക്കാൻ സഹായകമാകും.

ബിഎസ്എൻഎല്ലിന്റെ സേവനങ്ങൾ നവീകരിക്കുന്നതിനും കടം കുറയ്ക്കുന്നതിനും സ്‌പെക്‌ട്രം അനുവദിക്കുന്നതിനും ബിബിഎൻഎല്ലുമായി (ഭാരത് ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് ലിമിറ്റഡ്) ലയനത്തിനുമായി കമ്പനിക്ക് പുതിയ മൂലധനം നിക്ഷേപം എന്ന നിലയിൽ ഉപയോഗിക്കാനാണ് ഈ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ തുക ബിഎസ്എൻഎൽ പല നിലകളിൽ ഉപയോഗിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്വകാര്യ ടെലിക്കോം കമ്പനികളുടെ ആധിപത്യമുള്ള ഇന്ത്യൻ വിപണിയിൽ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ശക്തിപ്പെടേണ്ടത് സർക്കാരിന്റെയും ജനങ്ങളുടെയും കൂടി ആവശ്യമാണ്.

പണം ചിലവഴിക്കുന്നത് എന്തിനൊക്കെ
സർക്കാരിൽ നിന്നും ഇപ്പോൾ ലഭിച്ചിരിക്കുന്ന 1.67 ലക്ഷം കോടി രൂപ ഇന്ത്യയിൽ 4ജി സേവനങ്ങൾ നൽകുന്നതിനായി വിനിയോഗിക്കും. സർക്കാർ ബിഎസ്എൻഎല്ലിന് 900 MHz, 1800 MHz ബാൻഡുകളിൽ 4ജി സ്പെക്ട്രം അനുവദിക്കും. 44,993 കോടി രൂപയാണ് ഇതിന് ചെലവ് വരുന്നത്. ബിഎസ്എൻഎൽ തദ്ദേശീയമായി വികസിപ്പിച്ച 4ജി സ്റ്റാക്ക് വിന്യസിക്കുന്നതിയി അടുത്ത നാല് വർഷത്തിനുള്ളിൽ അതിന്റെ കാപെക്‌സ് ആവശ്യങ്ങൾക്കായി 22,471 കോടി രൂപ സർക്കാർ നൽകും.

ലാഭകരമോ വാണിജ്യ താൽപ്പര്യമോ ഇല്ലാത്ത മേഖലകളിൽ സേവനങ്ങൾ നൽകുന്നതിനും സർക്കാർ സഹായം ഉണ്ടായിരിക്കും. 13,789 കോടി രൂപയാണ് ബിഎസ്എൻഎല്ലിന് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് എന്ന പേരിൽ സ്വകാര്യ കമ്പനികളും മറ്റും ലാഭകരമല്ലാത്ത മേഖലകൾ എന്ന നിലവിൽ സേവനം നിഷേധിച്ച ഇടങ്ങളിൽ സേവനം എത്തിക്കുന്നതിനും നവീകരിക്കുന്നതിനുമായി ലഭിക്കുന്നത്. ഇത് കമ്പനിക്ക് ലാഭമുണ്ടാക്കുക എന്നതിനപ്പുറം എല്ലാ മേഖലയിലും കണക്റ്റിവിറ്റി എന്ന ലക്ഷ്യത്തിനാണ് സഹായിക്കുക.

എജിആർ (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ) കുടിശ്ശിക, സ്‌പെക്‌ട്രം അനുവദിക്കൽ, കാപെക്‌സ് നൽകൽ എന്നിവയ്‌ക്ക് പകരമായി ബിഎസ്‌എൻഎല്ലിന്റെ അംഗീകൃത മൂലധനം 40,000 കോടി രൂപയിൽ നിന്ന് 1,50,000 കോടി രൂപയായി സർക്കാർ ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഈ ദുരിതാശ്വാസ പാക്കേജിലൂടെ സർക്കാരിന്റെ ലക്ഷ്യം ബിഎസ്എൻഎല്ലിന്റെ നഷ്ടങ്ങളുടെയും കടങ്ങളുടെയും അളവ് കുറയ്ക്കുക എന്നതാണ്. കൂടുതൽ മികച്ച സേവനങ്ങൾ നൽകാൻ ടെലിക്കോം കമ്പനിയെ പ്രാപ്തമാക്കാനും ഈ നടപടികൾക്ക് സാധിക്കും.

ബിഎസ്എൻഎല്ലിനായി സർക്കാർ ചെയ്യുന്ന മറ്റൊരു കാര്യം ദീർഘകാല വായ്പകൾ സമാഹരിക്കുന്നതിന് പരമാധികാര ഗ്യാരണ്ടി നൽകുക എന്നതാണ്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 40,399 കോടി രൂപയ്ക്ക് ദീർഘകാല ബോണ്ടുകൾ സമാഹരിക്കാൻ കഴിയും, ഇത് നിലവിലുള്ള കടം പുനഃക്രമീകരിക്കാൻ ബിഎസ്എൻഎല്ലിനെ സഹായിക്കും. ഇതിലൂടെ കൂടുതൽ ധനസമാഹരണം നടത്താനും സേവനം മെച്ചപ്പെടുത്താനും സാധിക്കും.

ബിഎസ്എൻഎല്ലിന്റെ എജിആർ കുടിശ്ശിക തീർക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. 33,404 കോടി രൂപയുടെ എജിആർ കുടിശ്ശിക സർക്കാർ ഇക്വിറ്റിയാക്കി മാറ്റാനും ഇതുവഴി കടബാധ്യത ഇല്ലാതാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. എജിആർ, ജിഎസ്ടി കുടിശ്ശിക തീർക്കാൻ ബിഎസ്എൻഎല്ലിന് ഫണ്ട് ലഭിക്കും. ബിഎസ്എൻഎല്ലിന്റെ 7,500 കോടി രൂപയുടെ മുൻഗണനാ ഓഹരികൾ സർക്കാരിന് വീണ്ടും ഇഷ്യൂ ചെയ്യുമെന്നതാണ് അടുത്ത കാര്യം.

ബിഎസ്എൻഎൽ, ബിബിഎൻഎൽ ലയനം
ബിബിഎൻഎല്ലിനെ ബിഎസ്എൻഎല്ലിൽ ലയിപ്പിക്കാനുള്ള പദ്ധതികളും സർക്കാരിനുണ്ട്. ബിബിഎൻഎൽ ഇതിനകം രാജ്യത്ത് വിന്യസിച്ചിട്ടുള്ള ഫൈബർ നെറ്റ്വർക്ക് ലയനത്തിലൂടെ ബിഎസ്എൻഎല്ലിന് ഉപയോഗിക്കാൻ സാധിക്കും. ഭാരത്‌നെറ്റ് പ്രോജക്റ്റിന്റെ നെറ്റ്വർക്ക് സൌകര്യങ്ങൾ ഉപയോഗിച്ച് ബിഎസ്എൻഎല്ലിന് കൂടുതൽ മികച്ച സേവനങ്ങൾ നൽകാൻ സാധിക്കും. ലയനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു.

കേരളത്തിൽ 4ജി
കേരളത്തിലെ നാല് ജില്ലകളിൽ ബിഎസ്എൻഎൽ 4ജി ആദ്യ ഘട്ടത്തിൽ തന്നെ ലഭ്യമാകും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ടവറുകൾ 4ജിയിലേക്ക് മാറ്റുന്നത്. ഈ അവസരത്തിൽ തന്നെ കേരളത്തിലെ നാല് ജില്ലകളിലും 4ജി ലഭ്യമായി തുടങ്ങുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലക്ഷദ്വീപിലെ മിനിക്കോയിലും ബിഎസ്എൻഎൽ 4ജി ടവറുകൾ സ്ഥാപിക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ രാജ്യത്ത് മൊത്തം 6000 ടവറുകളാണ് 4ജിക്കായി തയ്യാറാക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ 296 ടവറുകളാണ് ബിഎസ്എൻഎൽ 4ജിയിലേക്ക് മാറ്റുന്നത്. എറണാകുളം ജില്ലയിൽ 275 ടവറുകൾ 4ജിയിലേക്ക് മാറ്റും. കോഴിക്കോട് ജില്ലയിൽ മെത്തം 125 ടവറുകളാണ് 4ജിയാക്കുന്നത്. കണ്ണൂർ ജില്ലയിൽ 100 ടവറുകളും 4ജിയിലേക്ക് മാറും. ഈ നാല് ജില്ലകളിലും ഏതാണ്ട് പൂർണമായും 4ജി നെറ്റ്വർക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിനിക്കോയിയിലെ നാല് ടവറുകൾ ബിഎസ്എൻഎൽ 4ജിക്കായി പുതുക്കുമെന്നും പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


Click it and Unblock the Notifications








