ഓൺലൈൻ ഗെയിം കളിക്കാനും ജിഎസ്ടി നൽകണം, പുതിയ തീരുമാനവുമായി കേന്ദ്രസർക്കാർ
ഓൺലൈൻ ഗെയിമുകൾക്ക് നികുതി ചുമത്താൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. നിലവിൽ ഇത്തരം ഗെയിമുകൾക്ക് ഇന്ത്യയിൽ നികുതി ഇല്ല. എന്നാൽ ഓഗസ്റ്റോടെ ഓൺലൈൻ ഗെയിമുകളും ജിഎസ്ടി പരിധിയിൽ വരും. 2022 ഓഗസ്റ്റിൽ ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ ഇന്ത്യയിൽ ഓൺലൈൻ ഗെയിമിങിന് നികുതി ചുമത്താനുള്ള തീരുമാനത്തിന് അന്തിമ അംഗീകാരം നൽകും.

ജിഎസ്ടി കൗൺസിലിന്റെ 47-ാം യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവേ ധനമന്ത്രി നിർമ്മലാ സീതാരാമൻ തന്നെയാണ് ഓൺലൈൻ ഗെയിമുകൾക്ക് നികുതി ചുമത്തുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് വ്യക്തമാക്കിയത്. ഈ ഓഗസ്റ്റിൽ നടക്കുന്ന കൗൺസിലിന്റെ 48-ാമത് യോഗത്തിൽ ഇന്ത്യയിലെ ഓൺലൈൻ ഗെയിമിങുകളെ ചരക്ക് സേവന നികുതിക്ക് കീഴിൽ കൊണ്ടുവരാനുള്ള സർക്കാർ തീരുമാനം അന്തിമമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
കാസിനോകൾക്ക് പ്രത്യേക പരിഗണന നൽകാനുള്ള ഗോവയുടെ അഭ്യർത്ഥനയെത്തുടർന്ന്, ഓൺലൈൻ ഗെയിമുകളും കുതിരപ്പന്തയവും സംബന്ധിച്ച നയത്തിന്മേൽ ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സ് ഒന്ന് കൂടി ചർച്ച ചെയ്യാൻ തീരുമാനിച്ചുവെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് ജൂലായ് 15നകം സമർപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജിഎസ്ടി കൗൺസിൽ ഓഗസ്റ്റ് ഒന്നാം വാരത്തിൽ സർക്കാരിന്റെ അജണ്ടയിൽ വീണ്ടും യോഗം ചേരുമെന്നും ധനമന്ത്രി അറിയിച്ചു.

ഈ ആഴ്ച ആദ്യം നടന്ന ജിഎസ്ടി കൗൺസിലിന്റെ 47-ാമത് യോഗത്തിൽ വച്ച് സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ റഫറൻസ് നിബന്ധനകളിലെ പ്രശ്നങ്ങൾ പുനഃപരിശോധിക്കാൻ കൗൺസിൽ മന്ത്രിമാരുടെ സംഘത്തോട് കാസിനോ, റേസ് കോഴ്‌സ്, ഓൺലൈൻ ഗെയിമിങ് എന്നിവയുടെ നികുതിയുമായി ബന്ധപ്പെ കാര്യങ്ങൾ പഠിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിമാരുടെ ഈ സംഘം ഇത് സംബന്ധിച്ച റിപ്പോർട്ട് ജൂലൈ 15ന് മുമ്പായി ജിഎസ്ടി കൌൺസിലിന് നൽകണം.
സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ കാസിനോ, റേസ് കോഴ്‌സ്, ഓൺലൈൻ ഗെയിമിങ് എന്നിവയെക്കുറിച്ച് പഠിക്കാനും അതിന്റെ റഫറൻസിലെ പ്രശ്നങ്ങൾ പുനഃപരിശോധിക്കാനും ചുരുങ്ങിയ സമയത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനുമാണ് മന്ത്രിമാരുടെ സംഘത്തോട് കൗൺസിൽ നിർദ്ദേശിച്ചിട്ടുള്ളത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഓൺലൈൻ ഗെയിമുകൾക്ക് നികുതി ചുമത്തുന്നത് സംബന്ധിച്ച ജിഎസ്ടി കൌൺസിൽ തീരുമാനം ഉണ്ടാകുന്നത്.
എൽഇഡി ലാമ്പുകൾ, ലൈറ്റുകൾ, ഫിക്‌ചറുകൾ എന്നിവയിൽ ചുമത്തുന്ന ജിഎസ്ടി വർദ്ധിപ്പിക്കാനും ജിഎസ്ടി കൌൺസിൽ തീരുമാനിച്ചിട്ടുണ്ട്. ഇവയുടെ മെറ്റൽ പ്രിന്റഡ് സർക്യൂട്ട് ബോർഡുകളുടെ ജിഎസ്ടി നിരക്ക് നിലവിലുള്ള 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്താനും ജിഎസ്ടി കൗൺസിൽ ശുപാർശ ചെയ്തു. ബാറ്ററി പായ്ക്ക് ഘടിപ്പിച്ചാലും ഇല്ലെങ്കിലും ഇലക്ട്രിക് വാഹനങ്ങൾക്ക് അഞ്ച് ശതമാനം ജിഎസ്ടി നിരക്ക് ഇളവിന് അർഹതയുണ്ടെന്നും 47-ാമത് യോഗത്തിൽ വച്ച് ജിഎസ്ടി കൗൺസിൽ വ്യക്തമാക്കി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് (എംഎൽ) കഴിവുകൾ വികസിപ്പിക്കുന്നതിനായി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് ജിഎസ്ടി കൌൺസിൽ യോഗത്തിൽ സംസാരിച്ച റവന്യൂ സെക്രട്ടറി തരുൺ ബജാജ് വ്യക്തമാക്കിയിട്ടുണ്ട്. ജിഎസ്ടി കൌൺസിൽ ടെക്നോളജി രംഗത്ത് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതായിട്ടാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. കൂടുതൽ വരുമാനം ഉണ്ടാകാൻ സാധ്യതയുള്ള മേഖല കൂടിയാണ് ടെക്നോളജി എന്നതിനാൽ ജിഎസ്ടി കൌൺസിൽ ടെക് വ്യവസായത്തിനും വികസനത്തിനും പ്രാധാന്യം നൽകുന്നു.
ഓൺലൈൻ ഗെയിമിങിന് ജിഎസ്ടി ഏർപ്പെടുത്തുന്ന തീരുമാനം പ്രാബല്യത്തിൽ വന്നാൽ അത് ഗെയിമിങ് മേഖലയെ എങ്ങനെ ബാധിക്കുമെന്ന് പ്രവചിക്കാൻ സാധിക്കില്ല. ഗെയിമുകളുടെ പർച്ചേസുകൾക്ക് വില കൂടുന്നതോടെ ആളുകൾ പർച്ചേസുകൾ കുറയ്ക്കാൻ സാധ്യതയുണ്ട്. ഗെയിമിങ് അനുദിനം വർധിച്ച് വരുന്ന വിനോദവും വികസിച്ചുകൊണ്ടിരിക്കുന്ന വ്യവസായവും ആണ് എന്നതിനാൽ ജിഎസ്ടിക്ക് കീഴിൽ കൊണ്ടുവരാനുള്ള സർക്കാർ തീരുമാനം വലിയ നികുതി വരുമാനം ഉണ്ടാക്കാൻ സഹായിക്കും.
ഓൺലൈൻ ഗെയിമുകൾക്ക് നികുതി ഈടക്കുന്നത് ഇന്ത്യയിലെ ഗെയിമർമാരെ സംബന്ധിച്ച് അത്ര സുഖകരമായ വാർത്തയല്ല. ഇനി മുതൽ ഗെയിം പർച്ചേസുകൾക്ക് നൽകുന്ന തുകയ്ക്കൊപ്പം നിശ്ചിത തുക ജിഎസ്ടി ഇനത്തിലും നൽകേണ്ടി വരും. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച കൂടുതൽ വാർത്തകൾ പ്രതീക്ഷിക്കാം.


Click it and Unblock the Notifications